കോട്ടയം: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷത്തില്‍ ചൂടു വര്‍ധിക്കുകയാണ്. പകല്‍ സമയത്ത് 36 ഡിഗ്രി വരെയായിരിക്കുന്നു ചൂട്. ഇനിയും ചൂടു വര്‍ദ്ധിച്ച് 40 ഡിഗ്രി വരെയാകുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ പ്രവചിക്കുന്നു. ജനങ്ങളാകെ വിയര്‍ത്തൊലിക്കുകയാണ്. പകല്‍ 11 മുതല്‍ 4 വരെയുള്ള സമയത്ത് പുറത്തിറങ്ങരുതെന്നും വെയിലത്തുള്ള പണികള്‍ നിര്‍ത്തിവയ്‌ക്കണമെന്നുമുള്ള മുന്നറിയിപ്പും അധികൃതര്‍ നല്കുന്നു. കാലാവസ്ഥാ വ്യതിയാനം ജനങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വലിയ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ചൂട് കനത്തതോടെ ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുള്ള തൊഴിലാളികളാണ് ദുരിതത്തിലായത്. ഉച്ചസമയത്ത് പുറം ജോലികള്‍ക്കും വിലക്കുണ്ട്. കോട്ടയത്ത് ട്രാഫിക്ക് പോലീസുകാരുടെ ജോലിസമയം പുനക്രമീകരിച്ചു. മാര്‍ച്ച് രണ്ടിന് കോട്ടയത്ത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. പകല്‍ സമയത്ത് 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് കോട്ടയത്തെ താപനില. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരുന്ന ജില്ല പാലക്കാട് ആയിരുന്നു. എന്നാല്‍ ഇത്തവണ പാലക്കാട് ജില്ലയിലേക്കാള്‍ കൂടുതല്‍ ചൂടാണ് കോട്ടയത്ത് രേഖപ്പെടുത്തുന്നത്.
സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്.സി., സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടുമാര്‍ക്കും ആരോഗ്യമന്ത്രി അടിയന്തര നിര്‍ദേശം നല്കി. ചൂട് മൂലമുള്ള എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുള്ളവര്‍ ചികിത്സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക