Categories: Kerala

ഫോണുകളില്‍ കൃത്രിമം കാട്ടി; ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്

നടന്‍ ദിലീപ്, സഹോദരനായ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആറു മൊബൈലുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിട്ടു നല്‍കിയിരുന്നു.

Published by

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ മൊബൈല്‍ ഫോണുകളില്‍ കൃത്രിമം കാട്ടി തെളിവ്  നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് ക്രൈം ബ്രാഞ്ച് എസ്.പി എം.പി മോഹനചന്ദ്രന്‍ ഇതു സംബന്ധിച്ച് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിച്ചത്. ജസ്റ്റിസ് കെ. ഹരിപാല്‍ ഹര്‍ജി ഇന്നു പരിഗണിക്കും.

നടന്‍ ദിലീപ്, സഹോദരനായ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആറു മൊബൈലുകള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് വിട്ടു നല്‍കിയിരുന്നു. ഇവയുടെ പരിശോധനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചെന്ന് അന്വേഷണ സംഘം വിശദീകരിക്കുന്നത്. ജനുവരി 29നും 30നുമാണ് ഫോണുകളില്‍ വലിയ തോതില്‍ കൃത്രിമം കാട്ടിയതെന്ന് സ്റ്റേറ്റ് മൈന്റില്‍ പറയുന്നു. ജനുവരി 31 ന് ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ജനുവരി 29 ന് ഉത്തരവിട്ടതിനുശേഷമാണ് കൃത്രിമം കാട്ടിയത്.

നിര്‍ണായകമായ പല വിവരങ്ങളും നീക്കം ചെയ്തശേഷമാണ് ഫോണുകള്‍ ഹാജരാക്കിയത്. മുംബെയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ  പ്രൈവറ്റ് ലിമിറ്റഡില്‍ ഐ ഫോണ്‍ ഉള്‍പ്പെടെ നാലു ഫോണുകളാണ് ദിലീപ് നല്‍കിയത്. ഇതില്‍ രണ്ടെണ്ണം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടവയായിരുന്നു. ഒന്ന് സുരാജിന്റെ ഫോണായിരുന്നു. ദിലീപിന്റെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റോഷന്‍ ചിറ്റൂരിന്റെ പേരിലുള്ള സിം കാര്‍ഡാണ് ഐ ഫോണില്‍  ഉപയോഗിച്ചിരുന്നത്. ഇങ്ങനെയൊരു ഫോണ്‍ ഉപയോഗിച്ചിരുന്ന കാര്യം ചോദ്യം ചെയ്യലില്‍  ദിലീപ് വെളിപ്പെടുത്തിയിരുന്നില്ല. മുംബെയിലെ ലാബില്‍ നിന്ന് ഫോണ്‍ വിവരങ്ങള്‍ പകര്‍ത്തിയ  ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. ലാബ് ഡയറക്റെയും നാലു ജീവനക്കാരെയും ചോദ്യം ചെയ്തു. പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് പരിശോധനയ്‌ക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

ദിലീപിന്റെ അഭിഭാഷകനും മറ്റു മൂന്ന് അഭിഭാഷകരും മുംബൈയിലെ ലാബില്‍ ജനുവരി 30 നെത്തി ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചിരുന്നു. ലാബുടമയുമായി അഭിഭാഷകരെ പരിചയപ്പെടുത്തിയ വിന്‍സെന്റ് ചൊവ്വല്ലൂരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇയാളുടെയും അഭിഭാഷകരുടെയും സഹായത്തോടെ പ്രതികള്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും സ്റ്റേറ്റ്‌മൈന്റില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക