Categories: Kerala

പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍ തെറ്റ്, തെളിവുകളുണ്ട്; സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതില്‍ എസ്. രാജേന്ദ്രന്‍ അപ്പീല്‍ നല്‍കി

പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്ന വാഗ്വാദവുമായാണ് രാജേന്ദ്രന്‍ ഇപ്പോള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഇത് തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രാജേന്ദ്രന്‍ അപ്പീലിനൊപ്പം കൈമാറിയിട്ടുണ്ട്.

Published by

ഇടുക്കി : അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിനെതിരെ അപ്പീലുമായി മുന്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍. പാര്‍ച്ചി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിക്കുന്ന പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് ആരോപിച്ചാണ് രാജേന്ദ്രന്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടാണ് രാജേന്ദ്രന്‍ അപ്പീല്‍ നല്‍കിയത്.  

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ആരോപിച്ച് ഒരു വര്‍ഷത്തേയ്‌ക്കാണ് എസ് രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്ന വാഗ്വാദവുമായാണ് രാജേന്ദ്രന്‍ ഇപ്പോള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഇത് തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രാജേന്ദ്രന്‍ അപ്പീലിനൊപ്പം കൈമാറിയിട്ടുണ്ട്.  

ആദ്യം രാഷ്‌ട്രീയത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ട് നില്‍ക്കുകയാണെന്നും ഉപേക്ഷിക്കുകയാണെന്നുമാണ് രാജേന്ദ്രന്‍ അറിയിച്ചത്. കൂടാതെ പാര്‍ട്ടി സസ്‌പെന്‍ഷനെതിരെ അപ്പീല്‍ പോകാനില്ലെന്ന നിലപാടിലുമായിരുന്നു രാജേന്ദ്രന്‍. എന്നാല്‍ ഇപ്പോള്‍ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിനും ആരോപണങ്ങള്‍ക്കുമെതിരെ തെളിവുകളുമായി അപ്പീല്‍ നല്‍കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.  

നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്.രാജേന്ദ്രനെതിനെ സിപിഎം നടപടി സ്വീകരിച്ചത്. പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്നതിനുപുറമേ ജാതീയമായി ഭിന്നിപ്പുണ്ടാക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നു രാജേന്ദ്രനെതിരെ കണ്ടെത്തലുണ്ട്. ഇത് മുഖ്യമന്ത്രി പെട്ടിമുടിയില്‍ എത്തിയപ്പോള്‍ മനപ്പൂര്‍വ്വം വിട്ടുനിന്നു എന്നീ ആരോപണങ്ങളാണ് രാജേന്ദ്രനെതിരെ ഉന്നയിച്ചിരിക്കുന്നത്.  

പ്രാഥമിക അംഗത്വത്തില്‍ നിന്ന് എസ് രാജേന്ദ്രനെ അടുത്ത ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയാണ്  സംസ്ഥാന സെക്രട്ടേറിയറ്റിനോട് ശുപാര്‍ശ ചെയ്തത് ഇത് അംഗീകരിക്കുകയായിരുന്നു. ജനുവരി ആദ്യവാരം ഇടുക്കിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോലും എസ്. രാജേന്ദ്രന്‍ തയ്യാറായിരുന്നില്ല. ഇതില്‍ നിന്ന് കൂടി വിട്ടു നിന്നതോടെ പുറത്തേക്കുള്ള പാത രാജേന്ദ്രന്‍ തന്നെ വെട്ടിയ സ്ഥിതിയായിരുന്നു.ജില്ലാ സമ്മേളനം കഴിഞ്ഞപ്പോള്‍ പുതുതായി നിയോഗിക്കപ്പെട്ട 39 അംഗ ജില്ലാ കമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ എസ് രാജേന്ദ്രന്‍ ഉള്‍പ്പടെ എട്ട് പേരെ ഒഴിവാക്കുകയും ചെയ്തിരുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക