Categories: Kerala

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണം; 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ

കഴിഞ്ഞ മാസം 8 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. പതിനെട്ടാം തീയതിക്കകം ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരമുണ്ടാക്കുമെന്നു വാഗ്ദാനം നൽകിയെങ്കിലും വാക്കു പാലിച്ചില്ലെന്ന് ബസ് ഉടമകൾ പറയുന്നു.

Published by

തിരുവനന്തപുരം: ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് വേണ്ടെന്ന് കൊച്ചിയിൽ ചേർന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കി. 

കഴിഞ്ഞ മാസം 8 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. പതിനെട്ടാം തീയതിക്കകം ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരമുണ്ടാക്കുമെന്നു വാഗ്ദാനം നൽകിയെങ്കിലും വാക്കു പാലിച്ചില്ലെന്ന് ബസ് ഉടമകൾ പറയുന്നു. ഇരുപത്തിയൊന്നിന് മുമ്പ് സർക്കാരുമായി ചർച്ചയ്‌ക്ക് തയാറാണ്. വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ല. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ പോലും അംഗീകരിച്ചതാണ്. എന്നിട്ടും ബസ് ചാർജ് വർധനയ്‌ക്ക് സർക്കാർ തയ്യാറാകുന്നില്ല.  

വിദ്യാർത്ഥികളുടെ കൺസെഷൻ ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്. ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മിനിമം കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് ന‌ൽകിയിട്ടുള്ളത്.

ബസ് മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് 10 രൂപ ആക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്ന വർധന. കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വച്ച പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങൾ.  

അതേസമയം ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്‍റണി രാജു നാളെ ചര്‍ച്ച നടത്തും. നാളെ വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച നടത്തുക. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by