Categories: Kerala

ഷാഹിദ കമാലിന്റെ സ്ത്രീ ശാക്തീകരണം ഖസാക്കിസ്ഥാന്‍ യൂണിവേഴ്‌സിറ്റി അറിഞ്ഞത് എങ്ങനെ?; വിദ്യാഭ്യാസ രേഖകള്‍ എവിടെ?; ചോദ്യങ്ങളുമായി ലോകായുക്ത

നേരത്തേ, വിദ്യാഭ്യാസ യോഗ്യതയില്‍ കള്ളം പറഞ്ഞെന്ന് സമ്മതിച്ച് വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ രംഗത്തെത്തിയിരുന്നു..

Published by

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യതയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചെന്ന പരാതിയില്‍ ഷാഹിദ കമാലിനോട് ചോദ്യങ്ങളുമായി ലോകായുക്ത. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കണമെങ്കില്‍ വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിക്കണമെന്നും ലോകായുക്ത. അതേസമയം, ഖസാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എങ്ങനെയാണ് ഷാഹിദ കമാലിന്റെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞതെന്നും കോടതി ചോദിച്ചു.  

നേരത്തേ, വിദ്യാഭ്യാസ യോഗ്യതയില്‍ കള്ളം പറഞ്ഞെന്ന് സമ്മതിച്ച് വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ രംഗത്തെത്തിയിരുന്നു.. ഡോക്ടറേറ്റ് വിവാദത്തില്‍ ലഭിച്ച പരാതിയില്‍ ലോകായുക്തയ്‌ക്കു നല്‍കിയ മറുപടിയിലാണ് ഷാഹിദ ഇക്കാര്യം വ്യക്തമാക്കിയത്.  2009ല്‍ കാസര്‍കോട് ലോക്സഭാ സീറ്റിലും 2011ല്‍ ചടയമംഗലം നിയമസഭാ സീറ്റിലും മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസയോഗ്യത ബി.കോം ആണ് കാണിച്ചിരുന്നത്. ഇതേക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ ബി.കോം പാസായിട്ടില്ലെന്നും കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഷാഹിദ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലം തെറ്റായിരുന്നെന്നും 2015ലാണ് താന്‍ അണ്ണാമലൈ യൂണിവേഴ്സറ്റിയില്‍ നിന്ന് ഡിഗ്രിയും പിജിയും നേടിയെന്നായിരുന്നു ഷാഹിദയുടെ വാദം.  

ഡോക്ടറേറ്റ് വിവാദത്തിലും പുതിയ ന്യായീകരണവുമായി ഷാഹിദ കമാല്‍ രംഗത്തെത്തിയിരുന്നു. വിയറ്റ്നാമില്‍ നിന്നുള്ള ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചെന്നാണ് ഷാഹിദ കമാല്‍ ആദ്യം പറഞ്ഞിരുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ പേരിലാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഫേസ്ബുക്കിലും ഷാഹിദ കമാല്‍ കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ ലോകായുക്തയ്‌ക്ക് നല്‍കിയിരിക്കുന്ന രേഖയില്‍ പറയുന്നത്, ഖസാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഒഫ് കോംപ്ളിമെന്ററി മെഡിസിനില്‍ നിന്നാണ് ഡോക്ടേറ്റ് ലഭിച്ചത് എന്നാണ്. പല പ്രമുഖര്‍ക്കും പ്രസ്തുത സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിക്കുന്നുണ്ടെന്നും, അത്തരമൊരു ഡോക്ടേറ്റ് സ്വീകരിക്കുന്നതിലോ, പേരിനൊപ്പം വയ്‌ക്കുന്നതിലോ തെറ്റില്ലെന്നാണ് ഷാഹിദ കമാലിന്റെ വിശദീകരണം.

വനിതാകമ്മിഷന്‍ അംഗമാകാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഷാഹിദ കമാല്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന് കാണിച്ച് വട്ടപ്പാറ സ്വദേശി അഖില ഖാനാണ് പരാതി നല്‍കിയത്. ഡോ. ഷാഹിദ കമാല്‍ എന്നാണ് വനിതാ കമ്മിഷന്‍ വെബ്‌സൈറ്റില്‍ ഫോട്ടോയ്‌ക്ക് താഴെ ചേര്‍ത്തിട്ടുള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക