Categories: Defence

ഐഎന്‍എസ് വിശാഖപട്ടണം ഇന്ന് കമ്മീഷന്‍ ചെയ്യും; പ്രോജക്ട് 15ബിയിലെ ആദ്യ ഡെസ്‌ട്രോയര്‍; ജാഗരൂകയും ധീരയുമെന്ന് വിശേഷിപ്പിച്ച് പ്രതിരോധ മന്ത്രാലയം

ഐഎന്‍എസ് വിശാഖപട്ടണം കമ്മീഷന്‍ ചെയ്യുന്നതോടെ അത്യാധുനിക യുദ്ധ കപ്പലുകള്‍ രൂപകല്‍പന ചെയ്യാനും നിര്‍മ്മിക്കാനും കഴിവുള്ള പ്രമുഖ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിക്കും.

Published by

മുംബൈ: നാവിക സേനയുടെ പ്രോജക്ട് 15 ബിയിലെ ആദ്യ കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം ഇന്ന് മുംബൈ നാവികസേനാ ഡോക്‌യാര്‍ഡില്‍ വെച്ച് കമ്മീഷന്‍ ചെയ്യും. ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറായ ഇതിനെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് രാജ്യത്തിനു സമര്‍പ്പിക്കുക.  

നവംബര്‍ 21ന് മുംബൈയില്‍ ഐഎന്‍എസ് വിശാഖപട്ടണത്തിന്റെ കമ്മീഷനിംഗ് ചടങ്ങില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുകയാണ്. നാലെണ്ണമുള്ള വിശാഖപട്ടണം ഡിസ്‌ട്രോയര്‍ ശ്രേണിയിലെ ആദ്യത്തേത് ഇന്ത്യന്‍ നാവിക സേനയ്‌ക്ക് കൈമാറുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

ഐഎന്‍എസ് വിശാഖപട്ടണം കമ്മീഷന്‍ ചെയ്യുന്നതോടെ അത്യാധുനിക യുദ്ധ കപ്പലുകള്‍ രൂപകല്‍പന ചെയ്യാനും നിര്‍മ്മിക്കാനും കഴിവുള്ള പ്രമുഖ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിക്കും.

ഫ്‌ലോട്ട് ആന്‍ഡ് മൂവ് വിഭാഗങ്ങളിലെ തദ്ദേശീയ ഉപകരണങ്ങള്‍ക്ക് പുറമേ ഇതില്‍ ഇടത്തരം സര്‍ഫസ് ടു എയര്‍ (ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുക്കാന്‍ കഴിയുന്ന) മിസൈല്‍ സംവിധാനങ്ങള്‍, സര്‍ഫസ് ടു സര്‍ഫസ് (ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് തൊടുക്കാന്‍ കഴിയുന്ന) മിസൈലുകള്‍, ടോര്‍പ്പിഡോ ട്യൂബുകള്‍, ലോഞ്ചറുകള്‍ തുടങ്ങി ഇന്ത്യ സ്വന്തമായി രൂപകല്‍പ്പന ചെയ്ത പ്രധാന ആയുധങ്ങളും സജ്ജീകരിച്ചിരിക്കുന്നു.  

ഐഎന്‍എസ് വിശാഖപട്ടണത്തിന്റെ കമ്മീഷനിങ്ങിന് തങ്ങള്‍ തയ്യാറാണ്. കമ്മീഷന്‍ ചെയ്ത ശേഷം തങ്ങള്‍ കുറച്ചു പരീക്ഷണങ്ങള്‍ കൂടി ഇതില്‍ തുടരും. അതിനു ശേഷമാകും ഇത് സൈന്യത്തിനൊപ്പം ചേരുക. നമ്മുടെ തദ്ദേശീയ ഉള്ളടക്കം ഇന്ന് അതിന്റെ ഏറ്റവും ഉയര്‍ച്ചയിലാണെന്ന് ഐഎന്‍എസ് വിശാഖപട്ടണത്തിന്റെ കമാന്‍ഡിംഗ് ഓഫീസറായി നിയോഗിക്കപ്പെട്ട ക്യാപ്റ്റന്‍ ബീരേന്ദ്ര സിംഗ് ബെയിന്‍സ് പറഞ്ഞു.

അവള്‍ ജാഗരൂകയും ധീരയുമാണ്, അവള്‍ എന്നും വിജയക്കൊടി പാറിക്കുക തന്നെ ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ പി15 ബ്രാവോ ഡിസ്‌ട്രോയര്‍ വിശാഖപട്ടണം കമ്മീഷന്‍ ചെയ്യാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.  

വരുന്ന നവംബര്‍ 25ന് നാവികസേനയുടെ പുതിയ അന്തര്‍വാഹിനി ഐഎന്‍എസ് വേലയും കമ്മീഷന്‍ ചെയ്യും. ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് മുഖ്യാധിതിയാകും.  ആറ് ഡീസല്‍ അറ്റാക്ക് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്ന പ്രോജക്ട് 75 ഐഎന്‍എസ് കാല്‍വരി ക്ലാസ്സിലെ നാലാമത്തേതാണ് ഐഎന്‍എസ് വേല.

ഡെസ്‌ട്രോയറായ ഐഎന്‍എസ് വിശാഖപട്ടണവും അന്തര്‍വാഹിനിയായ വേലയും കമ്മീഷന്‍ ചെയ്യുന്നതോടെ തദ്ദേശീയമായി സങ്കീര്‍ണ്ണമായ യുദ്ധ പ്ലാറ്റ്ഫോമുകള്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ കഴിവ് പ്രകടിപ്പിക്കുന്ന പ്രധാന നാഴികക്കല്ലുകളായിരിക്കും. ഇവ രണ്ടും കടലിലെ ഭീഷണികളെ നേരിടാനുള്ള ഞങ്ങളുടെ ശേഷിയും ഫയര്‍ പവറും വര്‍ദ്ധിപ്പിക്കുമെന്നും നാവികസേനാ വൃത്തങ്ങള്‍ പറയുന്നു.

വിശാഖപട്ടണം ശ്രേണിയിലെ ഐഎന്‍എസ് മോര്‍മുഗാവോ, ഇംഫാല്‍, പോര്‍ബന്തര്‍ എന്നിവയുള്‍പ്പടെ നാല് ഡിസ്ട്രോയറുകളും 2022 ഓടെ കമ്മീഷന്‍ ചെയ്യുമെന്നാണ് നാവിക സേന വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇത് ഇന്ത്യന്‍ സൈനിക ശക്തിയും ഇന്‍ഡോപസഫിക്ക് മേഖലയിലെ ഇന്ത്യയുടെ സ്വാധീനവും വര്‍ധിപ്പിക്കും.

പി15ബി ഡിസ്ട്രോയറുകളില്‍ മെച്ചപ്പെട്ട അതിജീവനം, സീ ഡിനയല്‍, പ്രച്ഛന്നത (സ്റ്റീല്‍ത്ത്), തന്ത്രപരമായ മുന്നേറ്റം തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ഈ പുതിയ ഡിസൈന്‍. ഇതിന്റെ പുതിയ ഹള്‍ രൂപകല്‍പനയിലൂടെയും റഡാറിന് തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലുള്ള ഡെക്ക് ഫിറ്റിംഗുകള്‍ ഉപയോഗിക്കുന്നതിലൂടെയും ഇതിനെ മറ്റ് കപ്പലുകള്‍ക്ക് കണ്ടെത്താനാവില്ല. ഇതിനു മുമ്പത്തെ കൊല്‍ക്കത്ത ക്ലാസ് ഡിസ്ട്രോയറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇതിന്റെ മേല്‍ത്തട്ടിന് ചുറ്റുമുള്ള രൂപകല്‍പ്പനയാണ് പ്രധാന ഡിസൈന്‍ മാറ്റമായി കാണപ്പെടുന്നത്. പി154ബി കപ്പലുകളില്‍ രണ്ട് അമേരിക്കന്‍ നിര്‍മ്മിത എംഎച്ച് 60 ആര്‍ മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ വഹിക്കാനും പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.  

വിശാഖപട്ടണം ക്ലാസിനു മുന്‍പുണ്ടായിരുന്ന കൊല്‍ക്കത്ത ക്ലാസിലുള്ള (പ്രോജക്ട് 15എ) നിരവധി സെന്‍സറുകളും ആയുധങ്ങളും ഇതിലുമുണ്ടാകും. ഐഎഐ ഇഎല്‍/എം-2248 എംഎഫ് സ്റ്റാഴ്സ് ബാന്‍ഡ് എഇഎസ്എ മള്‍ട്ടി ഫംങ്ഷന്‍ റഡാര്‍, തെയില്‍സ് ഘണ08 ഡി ബാന്‍ഡ് എയര്‍ സെര്‍ച്ച് റഡാര്‍, ബിഇഎല്‍ ഹംസ-എന്‍ജി ബോ സോണാര്‍ തുടങ്ങിയവ ഇതിലുമുണ്ടാകും. പ്രോജക്ട് 15എ പോലെ പ്രോജക്ട് 15 ബിയിലും ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുക്കാനാവുന്ന 32ഃ ബാരക് 8 മിസൈലുകളും 16 ബ്രഹ്മോസ് ആന്‍ഡി ഷിപ്പ, ലാന്‍ഡ് അറ്റാക്ക് ക്രുയിസ് മിസൈലുകളും ഘടിപ്പിക്കും.  

ഐഎന്‍എസ് വേല ഒരു ഡീസല്‍ ആക്രമണ അന്തര്‍വാഹിനി ആണെങ്കിലും, അത് ഒരു സീ ഡിനെയല്‍ ആയും അഡ്വേഴ്സറി ആക്സസ് ഡിനയല്‍ (എതിരാളിക്ക് പ്രവേശനം തടയുന്ന അന്തര്‍വാഹിനി) ആയും പ്രവര്‍ത്തിക്കും. സ്‌കോര്‍പീന്‍ ക്ലാസില്‍ രൂപകല്‍പന ചെയ്ത എക്സോസെറ്റ് മിസൈല്‍ വാഹക അന്തര്‍വാഹിനിയാണിത്. എന്നിരുന്നാലും ഇതിന്റെ മിഡ് ലൈഫ് അറ്റകുറ്റപ്പണികളുടെ ഭാഗമായി പിന്നീടുള്ള ഘട്ടത്തില്‍ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) രൂപകല്‍പന ചെയ്ത വായു സ്വതന്ത്ര (എയര്‍ ഇന്‍ഡിപ്പെന്‍ഡന്‍ഡ്) പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യയും ഇതില്‍ ഉള്‍പ്പെടുത്തിയേക്കാം.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts