Categories: Kerala

ബസ് യാത്രാ നിരക്ക് മിനിമം 10 രൂപയായേക്കും, ഈ മാസം 18നുള്ളില്‍ തീരുമാനം; സ്വകാര്യ ബസ് ഉടമകള്‍ക്ക് അനുകൂല നിലപാട് എടുക്കാമെന്ന് ഗതാഗത മന്ത്രി

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍.

Published by

തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചേക്കും. ചൊവ്വാഴ്ച നടത്താനിരുന്ന ബസ് സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് അനുകൂല നിലപാട് എടുക്കാമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിക്കുകുയും സമരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ്് ചാര്‍ജ് മിനിമം 10 രൂപയാക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്.  

ഇതുസംബന്ധിച്ച് ഈൂ മാസം 18നകം സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളും. ബസ്ചാര്‍ജ് വര്‍ധനയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കും വര്‍ധിക്കണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നില്‍ ഉണ്ടെങ്കിലും വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ.  

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍. കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങളും സ്വകാര്യ ബസ് ഉടമകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.  

കോവിഡ് പശ്ചാത്തലത്തില്‍ 60 ശതമാനം ബസുകള്‍ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതില്‍ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാല്‍ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകള്‍  പറയുന്നു. 2018ലാണ് ഇതിനു മുമ്പ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. എന്നാല്‍ ചര്‍ച്ചയില്‍ വളരെ അനുഭാവപൂര്‍വമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ പ്രതികരിച്ചത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക