Categories: Travel

വാഷിങ്ടണ്‍ സ്തൂപവും സ്വാതന്ത്ര്യ സമരവും

1885 ല്‍ പൂര്‍ത്തിയായ ഈ കരിങ്കല്‍ സ്തൂപത്തിന് 2011 ലുണ്ടായ ഭൂമികുലുക്കത്തില്‍ കേടു പറ്റിയിരുന്നു. അതിനു മുമ്പു വരെ ഉള്ളിലൂടെ സ്തൂപത്തിനു മുകളില്‍ വരെ സന്ദര്‍ശകര്‍ക്ക് കയറാന്‍ സാധിക്കുമായിരുന്നു. കേടുപാട് നീക്കാന്‍ അടച്ചിട്ടതിനാല്‍ ഞങ്ങള്‍ക്ക് വെളിയില്‍ നിന്ന് മുകളിലേക്ക് നോക്കി ഭീമാകാര രൂപം ആസ്വദിക്കാനേ കഴിഞ്ഞുള്ളു.

ജൂലൈ നാല് അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം. പ്രധാന നഗരങ്ങളിലെല്ലാം അന്ന് വൈകിട്ട് സവിശേഷമായ ആഘോഷങ്ങള്‍.  കലാ കായിക പ്രകടനങ്ങളും പാതിരാ തീര്‍ന്നാലും തുടരുന്ന വെടിക്കെട്ടും കാണും. ന്യൂയോര്‍ക്കിലേയും ഹൂസ്റ്റണിലേയും ചിക്കാഗോയിലേയും ലോസ് ആഞ്ചല്‍സിലേയും ഒക്കെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ കണ്ടാസ്വദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷന്‍ ജൂലൈ ആദ്യ വാരമാണ്. ഈ നഗരങ്ങളില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സ്വാതന്ത്ര്യ ദിനാഘോഷവും കാണാനായത്.

വൈറ്റ് ഹൗസും ക്യാപിറ്റോളും കണ്ട ശേഷമായിരുന്നു വാഷിങ്ടണ്‍ മോണ്യുമെന്റിന്റെ അങ്കണത്തില്‍ എത്തിയത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ കെ.പി.ശശികല ടീച്ചര്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗണേശ് നായരും കുടുംബവും വാഷിങ്ടണില്‍ നിന്നുള്ള രതീഷ് നായര്‍ എന്നിവര്‍ ഒപ്പം ഉണ്ട്. തലസ്ഥാന നഗരിയിലെ സ്വാതന്ത്ര്യ ദിന ആഘോഷം ഈ സ്മാരക സ്തൂപത്തിന് ചുറ്റുമായിട്ടാണ് നടക്കുന്നത്.  107 ഏക്കര്‍ വിസ്താരമായ മൈതാനം. നടുവില്‍ ലോകത്തെ ഏറ്റവും വലിയ കരിങ്കല്‍ രൂപമായ വാഷിങ്ടണ്‍ മോണ്യുമെന്റ്. 555 അടി ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഈ സ്തൂപം

1885 ല്‍ പൂര്‍ത്തിയായ ഈ കരിങ്കല്‍ സ്തൂപത്തിന് 2011 ലുണ്ടായ ഭൂമികുലുക്കത്തില്‍ കേടു പറ്റിയിരുന്നു. അതിനു മുമ്പു വരെ ഉള്ളിലൂടെ സ്തൂപത്തിനു മുകളില്‍ വരെ സന്ദര്‍ശകര്‍ക്ക് കയറാന്‍ സാധിക്കുമായിരുന്നു. കേടുപാട് നീക്കാന്‍ അടച്ചിട്ടതിനാല്‍ ഞങ്ങള്‍ക്ക് വെളിയില്‍ നിന്ന് മുകളിലേക്ക് നോക്കി ഭീമാകാര രൂപം ആസ്വദിക്കാനേ കഴിഞ്ഞുള്ളു.

അമേരിക്കയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച പ്രഥമ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടണിന്റെ പേരിലാണ് തലസ്ഥാന നഗരം അറിയപ്പെടുന്നത്. വാഷിങ്ടണ്‍ ഡി.സി കൂടാതെ വടക്കുപടിഞ്ഞാറെ അറ്റത്തുള്ള ഒരു സംസ്ഥാനത്തിന്റെ പേരും വാഷിങ്ടണ്‍ എന്നാണ്. വാഷിങ്ടണും വാഷിങ്ടണ്‍ ഡി.സിയും രണ്ടാണെന്നറിഞ്ഞതും അമേരിക്കയില്‍ ചെന്നപ്പോള്‍ മാത്രം. ഈ സ്മാരകങ്ങളെക്കാള്‍ അമേരിക്കയുടെ സ്വാതന്ത്ര്യ സമര ചരിത്രം അയവിറക്കാന്‍ പറ്റിയ ദൃശ്യ സ്മാരകം വാഷിങ്ടണ്‍ സതൂപം തന്നെ.

ഉത്തര അറ്റ്‌ലാന്റിക് തീരത്തുള്ള 13 ബ്രിട്ടീഷുകോളനികള്‍, മാതൃരാജ്യമായ ഇംഗ്ലണ്ടിനെതിരായി നടത്തിയ സമരം അമേരിക്കന്‍  സ്വാതന്ത്ര്യസമരം എന്ന അമേരിക്കന്‍ വിപ്ലവം.വിപ്ലവ സംബന്ധിയയ സംഭവങ്ങള്‍ 1763 നു ശേഷമുള്ള 20 വര്‍ഷങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.

യൂറോപ്പിലെ പല രാജ്യങ്ങളില്‍നിന്നും വടക്കേ അമേരിക്കയുടെ കിഴക്കന്‍ സമുദ്രതീരപ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തവരാണ് ഈ കോളനികള്‍ സ്ഥാപിച്ചത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലണ്ട്, ഫ്രാന്‍സ്, പോളണ്ട്, ജര്‍മ്മനി, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് കുടിയേറ്റം പ്രധാനമായും നടന്നത്. ഇവരില്‍ ബഹുഭൂരിപക്ഷം പേരും ബ്രിട്ടീഷുകാരായിരുന്നു.  ഇംഗഌിലെ സ്റ്റുവര്‍ട്ട് രാജാക്കന്മാരുടെ മതപീഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ തങ്ങളുടെ ജന്മദേശം വിട്ടു പോന്ന ഇംഗ്ലീഷ് പ്രോട്ടസ്റ്റന്റുകാരായിരുന്നു ഇവരിലധികം പേരും. ന്യൂഹാംഷയര്‍, ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്‌സ്, കണക്റ്റിക്കട്ട്, റോഡ് ഐലന്‍ഡ്, ന്യൂ ജെഴ്‌സി, പെന്‍സില്‍വേനിയ, ഡെലവെയര്‍,  മെരിലന്‍ഡ്, വെര്‍ജീനിയ, നോര്‍ത്ത് കാരലൈന, സൗത്ത് കാരലൈന, ജോര്‍ജിയ എന്നിവയായിരുന്നു ഈ കോളനികള്‍. ഈ കോളനികളിലെല്ലാംതന്നെ ജനസംഖ്യയില്‍ ഭൂരിപക്ഷം ഇംഗഌഷുകാരായിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനികളായി കുഴപ്പങ്ങളില്ലാതെ കഴിയുകയായിരുന്നു ഇവിടുത്തെ ജനത. എന്നാല്‍ ഫ്രഞ്ച് യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ ഫ്രാന്‍സിനുമേല്‍ വിജയം നേടിയതോടെ കഥയാകെ മാറി. കരീബിയന്‍ ദ്വീപുകളൊഴികെ വടക്കേ അമേരിക്കയിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഫ്രാന്‍സിനു നഷ്ടമാവുകയും ചെയ്തു. ഈ വിജയത്തിനുശേഷം യുദ്ധച്ചിലവെന്ന പേരില്‍ ബ്രിട്ടണ്‍ 13 കോളനികളില്‍ നികുതിപ്പിരിവ് നടപ്പാക്കി. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലോ മറ്റ് അധികാരസ്ഥാപനങ്ങളിലോ പ്രാതിനിധ്യമില്ലാത്തതിനാല്‍ നികുതി ചുമത്തുന്നത് അന്യായമാണെന്ന് ഈ കോളനിയിലെ തദ്ദേശീയരായ ജനങ്ങള്‍ വാദിച്ചു. ഈ പ്രതിഷേധം ബ്രിട്ടനെതിരെയുള്ള പടയൊരുക്കമായി മാറി.

ഇംഗ്ലണ്ടിലെ സര്‍ക്കാരിന് വ്യാപാരമേഖലയിലല്ലാതെ കോളനികളുടെ മേല്‍ നിയന്ത്രണമുണ്ടായിരുന്നില്ല. കോളനിവാസികള്‍ എല്ലാം തന്നെ ഊര്‍ജ്ജ്വസ്വലരും അധ്വാനശീലരും ആയിരുന്നു. അവര്‍ക്ക് വേണ്ടുന്ന നിയമങ്ങള്‍ അവര്‍ ഉണ്ടാക്കിയ ജനകീയ അസംബ്ലികള്‍ നിര്‍മ്മിച്ചു പോന്നു. എന്നാല്‍ കോളനികളിലെ ഗവര്‍ണ്ണര്‍മാരെ നിയമിച്ചിരുന്നത് ഇംഗ്ലണ്ടിലെ രാജാവായിരുന്നു. ഗര്‍ണ്ണര്‍മാരും അസംബ്ലികളും അധികാരത്തിനായി മത്സരം ഉണ്ടായികൊണ്ടിരുന്നു. റം എന്ന മദ്യമുണ്ടാക്കിയിരുന്ന മൊളാസ്സസിനുമേല്‍ ഇംഗ്ലീഷ് സര്‍ക്കാര്‍ ചുമത്തിയ ചുങ്കം മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചു. ഇത്തരം പല വ്യാപാര നിയമങ്ങളും കോളനികളിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടായിത്തോന്നിത്തുടങ്ങി.

പിന്നീട് ഗ്രെന്‍വില്‍ സ്റ്റാമ്പു നിയമം പ്രതിഷേധത്തിന്റെ തീ ആളിക്കത്തിച്ചു. നിരവധി പേര്‍ പങ്കെടുത്ത സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കപ്പെട്ടു. തങ്ങളുടെ നിയമസഭകള്‍ക്കല്ലാതെ ബ്രിട്ടീഷ് പാര്‍ലമെന്റിന് തങ്ങളുടെ മേല്‍ നികുതി ചുമത്തുന്ന നിയമമുണ്ടാക്കാന്‍ അധികാരമില്ലെന്ന്  കോളനിക്കാര്‍ ശഠിച്ചു. സ്റ്റാമ്പുനിയമത്തില്‍ പ്രതിഷേധിച്ച് ചിലയിടങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. കോളനികളിലെ നിയമസഭകള്‍ പ്രതിഷേധപ്രമേയങ്ങള്‍ പാസാക്കി.

1765 ഒക്ടോബറില്‍ 9 കോളനിക്കാരുടെ പ്രതിനിധികള്‍ ന്യൂയോര്‍ക്കില്‍ സമ്മേളിച്ച് ഒരു അവകാശപ്രഖ്യാപനം നടത്തി. കോളനികള്‍ സംഘടിക്കാനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും തുടങ്ങിയതിന്റെ ലക്ഷണമായിരുന്നു ന്യൂയോര്‍ക്ക് സമ്മേളനം.  1773 ല്‍ നോര്‍ത്ത് പ്രഭുവിന്റെ നിര്‍ദ്ദേശ പ്രകാരം തേയില നികുതി നിയമം പാസ്സാക്കപ്പെട്ടു. ഒരുപാടു തേയില ബ്രിട്ടീഷ് കമ്പനിയായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈവശം ഉണ്ടായിരുന്നു. ഇത് അമേരിക്കക്കാര്‍ക്ക് കള്ളക്കടത്തിലൂടെ ലഭിക്കുന്ന തേയിലയേക്കാല്‍ വില കുറച്ച് വില്‍കാമെന്നായിരുന്നു അവര്‍ വിചാരിച്ചത്. എന്നാല്‍ 1773ല്‍ തേയിലക്കപ്പലുകള്‍ ബോസ്റ്റണ്‍ തുറമുഖത്തെത്തിയപ്പോള്‍ തേയില വാങ്ങാന്‍ ആരും എത്തിയില്ല. ഇന്ത്യന്‍ വര്‍ഗ്ഗക്കാരുടെ വേഷം ധരിച്ച ഒരു വലിയ ജനക്കൂട്ടം തേയിലക്കപ്പലുകളില്‍ ഒന്നടങ്കം പ്രവേശിച്ച തേയിലപ്പെട്ടികള്‍ കടലിലേയ്‌ക്ക് മറച്ചിട്ടു. ഈ സംഭവം ബോസ്റ്റണ്‍ ടീ പാര്‍ട്ടി എന്ന സംഘം ആണ് നിര്‍വ്വഹിച്ചത്.

ഇത്രയുമായിട്ടും അമേരിക്കയില്‍ ചിലര്‍ ബ്രിട്ടീഷ് രാജാവിനോട് പ്രത്യക്ഷത്തില്‍ കൂറുള്ളവരായിരുന്നു; മറ്റു ചിലര്‍ നിക്ഷ്പക്ഷനില സ്വീകരിച്ചു; എന്നാല്‍ മൂന്നാമതൊരു കൂട്ടര്‍ സ്വാതന്ത്യ്രത്തിനുവേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്നു. അവ’  രാജ്യസ്‌നേഹികള്‍’ എന്നറിയപ്പെട്ടിരുന്നു. അവര്‍ക്കാണ് ഒടുവില്‍ ഏറ്റവുമധികം ജനസ്വാധീനമുണ്ടായത്. അവരുടെ നേതൃത്വത്തില്‍ 1774 സെപ്തംബര്‍ 5ന് ഫിലാഡല്‍ഫിയയില്‍ കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് വിളിച്ചൂകൂട്ടി.സമ്മേളനം അമേരിക്കയിലേക്കുള്ള ബ്രിട്ടീഷ് ഇറക്കുമതികള്‍ അവസാനിപ്പിക്കണമെന്ന പ്രമേയം പാസാക്കി .എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഒട്ടും വഴങ്ങിയില്ല.   പാര്‍ലമെന്റും രാജാവും കോളനികളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ രാജദ്രോഹമായിട്ടാണ് വീക്ഷിച്ചത്. അമേരിക്കന്‍ ‘രാജ്യസ്‌നേഹി’കളില്‍ ഇതുളവാക്കിയ പ്രതികരണം സമരരംഗത്തിറങ്ങുകയെന്നുള്ളതായിരുന്നു. 1775 ഏപ്രില്‍ 19ന് മാസച്ചൂസിറ്റ്‌സില്‍ ബ്രിട്ടീഷ് സൈന്യവും അമേരിക്കന്‍ കോളനി സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഈ യുദ്ധത്തില്‍ വിജയം അമേരിക്കക്കാര്‍ക്കായിരുന്നു.

1775 മേയ് 10ന് രണ്ടാമത്തെ ‘  കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്’ സമ്മേളിച്ചു. ഇതില്‍ എല്ലാ കോളനികളുടെയും പ്രതിനിധികള്‍ സംബന്ധിച്ചിു. ഈ സമ്മേളനം അമേരിക്കന്‍ സൈന്യങ്ങളുടെ സേനാനായകനായി ജോര്‍ജ് വാഷിംഗ്ടനെ നിയമിച്ചു. 1776 ഡിസംബര്‍ 26ന് ട്രെന്റണില്‍   നടന്ന ഏറ്റുമുട്ടലില്‍ വാഷിങ്ടണ്‍ ആയിരം ബ്രിട്ടീഷ് പട്ടാളക്കാരെ തടവുകാരാക്കി. അതിനെത്തുടര്‍ന്ന് 1777 ജനുവരി 3ന് പ്രിന്‍സ്ടണില്‍ നടന്ന യുദ്ധത്തില്‍ വാഷിങ്ടണ്‍ ബ്രിട്ടീഷ്‌കാരുടെമേല്‍ നിര്‍ണായകമായ വിജയം കൈവരിച്ചു. 1777 ഒക്ടോബര്‍ 17ന് സാരറ്റോഗാ യുദ്ധത്തില്‍ ജോണ്‍ ബര്‍ഗൊയിന്‍  എന്ന ബ്രിട്ടീഷ് കരസേനാധിപന്‍ ആയിരത്തില്‍പ്പരം പട്ടാളക്കാരോടുകൂടി അമേരിക്കന്‍ സൈന്യത്തിനു കീഴടങ്ങി. സപ്തവത്സരയുദ്ധത്തില്‍ പരാജയപ്പെട്ട ഫ്രഞ്ചുകാര്‍ അമേരിക്കന്‍ കോളനിക്കാരുമായി പരസ്യമായി സഖ്യത്തിലേര്‍പ്പെടുകയും 1778ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തു. അതുവരെ അമേരിക്കയില്‍ ഒതുങ്ങിനിന്നിരുന്ന യുദ്ധം ഒരു ആഗോളയുദ്ധത്തിന്റെ രൂപംപ്രാപിച്ചു.

വടക്കേ അമേരിക്കയില്‍ കോളനിക്കാര്‍ ഫ്രഞ്ചു യുദ്ധക്കപ്പലുകളുടെയും ഫ്രഞ്ചു കരസേനയുടെയും സഹായത്തോടുകൂടി ബ്രിട്ടീഷ് സൈന്യത്തിന്റെമേല്‍ നിര്‍ണായകമായ വിജയം നേടി. വാഷിങ്ടന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സൈന്യവും മാര്‍ക്യൂസ് ദെ ലാഫീറ്റിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചു സൈന്യവും ഫ്രഞ്ചു നാവികസേനയുംകൂടി ബ്രിട്ടീഷ് സേനാനായകനായ കോണ്‍വാലിസ് പ്രഭുവിനെ വെര്‍ജീനിയയിലെ യോര്‍ക്ക്ടൗണില്‍വച്ച് എല്ലാ വശങ്ങളില്‍നിന്നും വളഞ്ഞു. 1781 ഒക്ടോബര്‍ 19ന് 7,000 പട്ടാളക്കാരോടുകൂടി കോണ്‍വാലിസ് കീഴടങ്ങി. യൂറോപ്പിലും വെസ്റ്റ് ഇന്‍ഡീസിലും ഏഷ്യയിലും ശത്രുക്കളെ നേരിടുന്നതിനായി സൈന്യങ്ങളെ നിര്‍ത്താന്‍ നിര്‍ബന്ധിതയായ ബ്രിട്ടന് അമേരിക്കയിലേക്ക് കൂടുതല്‍ സൈന്യങ്ങളെ അയയ്‌ക്കാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതി വന്നു. യുദ്ധത്തിലെ എല്ലാ സമരമുഖങ്ങളിലും ഒറ്റയ്‌ക്കു ശത്രുക്കളെ നേരിടേണ്ടി വന്ന ബ്രിട്ടന്‍ തളര്‍ന്നു. 1783 സെപ്തംബര്‍ 3ന് ബ്രിട്ടന്‍ പാരിസില്‍ വച്ച് അമേരിക്കന്‍ കോളനികളുമായി സമാധാനക്കരാര്‍ ഒപ്പുവച്ചു;  അതോടെ അമേരിക്കന്‍ സ്വാതന്ത്ര്യസമരം അവസാനിച്ചു.

ബ്രിട്ടനോടു യുദ്ധം ചെയ്ത 13 കോളനികളും കൂട്ടിച്ചേര്‍ത്തു രൂപവത്കൃതമായ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഒഫ് അമേരിക്ക എന്ന സ്വതന്ത്രരാഷ്‌ട്രത്തിന് അംഗീകാരം നല്കി. ഈ രാഷ്‌ട്രത്തിന്റെ വടക്കേ അതിര്‍ത്തി കാനഡയും അതിനു സമീപമുള്ള വന്‍തടാകങ്ങളും കിഴക്കേ അതിര്‍ത്തി അത്‌ലാന്തിക് സമുദ്രവും പടിഞ്ഞാറേ അതിര്‍ത്തി മിസിസിപ്പി നദിയുമായി നിര്‍ണയിച്ചു; തുടക്കത്തില്‍ പലരാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയിലായിരുന്നു പ്രവര്‍ത്തനമെങ്കിലും 1789ല്‍ ഭരണഘടനാനുസൃതമായ ഫെഡറല്‍ സ്വഭാവം കൈവരിച്ചു.ജോര്‍ജ് വാഷിഗ്ടനെഎതിരില്ലാതെ ആദ്യ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയും ചെയ്തു.

അമേരിക്ക കാഴ്ചക്കപ്പുറം

01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍ 

02-അവിചാരിതമായി അമേരിക്കയിലേക്ക്

03-ഏഴാം കടലിനക്കരെ

04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം

05- സഹോദരി സഹോദരന്‍മാരെ

06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ 

07-ഹഡ്‌സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള

08- മാലാഖ നഗരത്തിലെ മായ കാഴ്‌ച്ചകള്‍ 

09- വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം 

10-ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും

11-വിഗ് പാര്‍ട്ടി ഭരിച്ച അമേരിക്ക

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts