Categories: Article

വാഴില്ലിവിടെ വ്യവസായങ്ങള്‍: മാവൂര്‍ റയോണ്‍സിന് ഇങ്ങനെ ചിലത് പറയാനുണ്ട്…

1959ലെ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ് ഗ്വാളിയര്‍ റയോണ്‍സ് പള്‍പ്പിനും ഫൈബറിനും വേണ്ടി ഫാക്ടറി ആരംഭിച്ചത്. പൊതുജനങ്ങളുടെ കൈവശഭൂമി അധികാരമുയോഗിച്ച് അക്വയര്‍ ചെയ്ത് വ്യവസായം തുടങ്ങുന്നതിനായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ബിര്‍ള ഗ്രൂപ്പിന് കൈമാറുകയായിരുന്നു. കുറച്ച് ഭൂമി കമ്പനി നേരിട്ട് വാങ്ങുകയും ചെയ്തു. അതനുസരിച്ച് 238.41 ഏക്കര്‍ ഭൂമി പാട്ടവും 82 ഏക്കര്‍ ഭൂമി ഫ്രീ ഹോള്‍ഡുമാണ്.

Published by
എഡിറ്റോറിയൽ ഡെസ്ക്

മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് പൂട്ടിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ബിര്‍ള അവസാനിപ്പിച്ചെടുത്ത് നിന്ന് ഒരിഞ്ചു മുന്നോട്ട് പോകാന്‍ മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാറുകള്‍ക്കായില്ല. കേരളത്തിന്റെ വ്യവസായ മുരടിപ്പിന്റെ സ്മാരകമായി മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി കാട് പിടിച്ച് കിടക്കുന്നു.  മാവൂര്‍ ഉള്‍പ്പെടുന്ന കുന്ദമംഗലം നിയോജകമണ്ഡളത്തില്‍ നിന്ന് വിജയിക്കുന്ന എംഎല്‍എ മാര്‍ അതത് കാലത്ത് ഭരണകക്ഷിയുടെ നേതാക്കളായിരിക്കും. എന്നാല്‍ വാഗ്ദാനങ്ങള്‍  നടപ്പാക്കാന്‍ ഒരു ഭരണകൂടത്തിനും കഴിഞ്ഞിട്ടില്ല. ഇഎംഎസ് സര്‍ക്കാറിന്റെ കാലത്താണ് എല്ലാവിധ ആനുകൂല്യങ്ങളും നല്‍കി ബിര്‍ളയെ ആനയിച്ച് നല്‍കിയത്. എന്നാല്‍ സമീപത്തെ ചാലിയാറിനെ വിഷപ്പുഴയാക്കാനാണ് അതുവഴിവെച്ചത്. പരിസ്ഥിതി പ്രശ്‌നങ്ങളും തൊഴിലാളി സമരങ്ങളുമായപ്പോള്‍ ഫാക്ടറിക്ക് പൂട്ട് വീണു.

1959ലെ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ് ഗ്വാളിയര്‍ റയോണ്‍സ് പള്‍പ്പിനും ഫൈബറിനും വേണ്ടി ഫാക്ടറി ആരംഭിച്ചത്. പൊതുജനങ്ങളുടെ കൈവശഭൂമി  അധികാരമുയോഗിച്ച് അക്വയര്‍ ചെയ്ത് വ്യവസായം തുടങ്ങുന്നതിനായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ബിര്‍ള ഗ്രൂപ്പിന് കൈമാറുകയായിരുന്നു. കുറച്ച് ഭൂമി കമ്പനി നേരിട്ട് വാങ്ങുകയും ചെയ്തു. അതനുസരിച്ച് 238.41 ഏക്കര്‍ ഭൂമി പാട്ടവും 82 ഏക്കര്‍ ഭൂമി ഫ്രീ ഹോള്‍ഡുമാണ്.

 മാവൂരിന്റെ സാമ്പത്തിക-സാമൂഹിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കി ഫാക്ടറിയുടെ വരവ്. വൈദ്യുതി എത്തി. ആശുപത്രി, പോലീസ് സ്റ്റേഷന്‍, സ്‌കൂളുകള്‍ എന്നിങ്ങനെ പ്രദേശത്തിന്റെ പദവിതന്നെ മാറി. അങ്ങനെ  കേരളത്തിന്റെയും മാവൂരിന്റെയും സ്ഥാനവും ഉയര്‍ന്നു നിന്നു.  മാവൂര്‍ പട്ടണമായി മാറി. തെങ്ങിലക്കടവില്‍ പുഴയ്‌ക്ക് പാലവും വന്നു.  

എഐടിയുസി,സിഐടിയു, ഐഎന്‍ടിയുസി അടക്കം 14 തൊഴിലാളി സംഘടനകള്‍ ജീവനക്കാര്‍ക്കിടയില്‍ ഉണ്ടായി.അവകാശങ്ങള്‍ക്കു വേണ്ടി തൊഴിലാളി സംഘടനകളുടെ നിരന്തര സമരം, ചാലിയാര്‍ മലനീകരിക്കുന്നതിനെതിരായ പരിസ്ഥിതി വിവാദം, പുറമേ അസംസ്‌കൃ വസ്തുക്കളുടെ ലഭ്യതക്കുറവുമായപ്പോള്‍ ഫാക്ടറി 2001ല്‍ പൂട്ടി.  

അതിന് മുന്‍പ്1985ല്‍, ഫാക്ടറി മൂന്ന് വര്‍ഷം ലോക്ക് ഔട്ടിലായി. ഈ അടച്ചിടലില്‍ മാവൂരിലെ 103 തൊഴിലാളികളാണ് ആത്മഹത്യചെയ്തത്. 1988ല്‍ വീണ്ടും തുറന്നു. തുടര്‍ച്ചയായ തൊഴിലാളി സമരത്തിനൊടുവില്‍ 2001 ലാണ് ഫാക്ടറിക്ക് എന്നെന്നേക്കുമായി പൂട്ട് വീണത്.  

എങ്ങുമെത്താതെ ജനകീയ സമരങ്ങള്‍ മാവൂര്‍ ഗ്രാസിം ഫാക്ടറി ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് വികസനത്തിനായി ഉപയോഗിക്കണമെന്ന ആവശ്യമുയര്‍ത്തി മാവൂര്‍ ജനകീയ സമിതിയുടേതടക്കം  സമരങ്ങള്‍ നിരവധിയുണ്ടായി, ഒരു ഫലവുമുണ്ടായില്ല.

തൊഴിലാളി നേതാവിന്റെ മരണത്തില്‍ ദുരൂഹത

മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ചിലര്‍ തൊഴിലാളി നേതാക്കള്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു. മറ്റുചിലരാകട്ടെ സംസ്ഥാന നേതാക്കളും മന്ത്രിമാരും ധനികരുമായി.  

മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സമര നേതാവായിരുന്ന സി.എം. വിദ്യാധരന്റെ മരണത്തിലെ ദുരൂഹത ഇന്നും അവശേഷിക്കുകയാണ്. ഗ്വാളിയര്‍ സമര നേതാവായിരുന്ന സിപിഎം നേതാവ് എളമരം കരീമിനെതിരെ വിദ്യാധരനെഴുതിയ പുസ്തകം ഏറെ വിവാദമായിരുന്നു. ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ ചികിത്സയ്‌ക്കെത്തിയ വിദ്യാധരനെ  തമ്പാനൂരിലെ ലോഡ്ജിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഗ്വാളിയര്‍ റയോണ്‍സ് കമ്പനിയുടെ തുടക്കകാലം മുതല്‍ അവിടുത്തെ ജീവനക്കാരനായിരുന്നു അദ്ദേഹം. ഐഎന്‍ടിയുസി നേതൃരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇദ്ദേഹം സിഐടിയുവിലേക്ക് പോവുകയും ചെയ്തു. സിപിഐഎമ്മിലെ വിഭാഗീയതക്കെതിരെ ശബ്ദിച്ചതിന് പാര്‍ട്ടി നടപടിക്ക് വിധേയനായിരുന്നു.  

മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് തകര്‍ന്നെങ്കില്‍ കമ്പനിയിലെ വിവിധ തൊഴിലാളി സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയ പലരും ഇന്ന് വലിയ നേതാക്കളാണ്. വന്‍ പണക്കാരും.!

പാഴായ വാഗ്ദാനങ്ങള്‍

ബിര്‍ള വ്യവസായ ഗ്രൂപ്പിന്റെ കൈയിലാണ് ഭൂമി. ജനാധിപത്യ സര്‍ക്കാറുകള്‍ പുതിയ വ്യവസായങ്ങള്‍ ഇവിടെ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടപ്പായില്ല.  

യുഡിഎഫ് മുഖ്യമന്ത്രിഉമ്മന്‍ചാണ്ടി, എമേര്‍ജിങ് കേരളയുടെ ഭാഗമായി ഉപയോഗിക്കാത്ത വ്യവസായ ഭൂമി തിരിച്ചെടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. അതും പ്രഖ്യാപനത്തിലൊതുങ്ങി. 2001 മുതല്‍ പൂട്ടിക്കിടക്കുന്ന ഭൂമിയില്‍ അനവധി പദ്ധതികള്‍ ബിര്‍ള മുന്നോട്ടു വച്ചെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ ഇവയൊന്നും അംഗീകരിച്ചില്ല. അന്നത്തെ ആദിത്യ ബിര്‍ള ഗ്രൂപ്പ് സിഇഒ: സുശീല്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം പാര്‍പ്പിട പദ്ധതിയും വൃദ്ധസദനവും അനാഥാലയവും ആയുര്‍വേദ കേന്ദ്രവും മറ്റുമാണ് ആദ്യ ഘട്ടത്തില്‍  മുന്നോട്ടുവച്ചത്. ഇതു സ്വീകാര്യമല്ലെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാനത്ത് പുതുതായി പത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുമെന്ന് പറഞ്ഞപ്പോഴും മാവൂരില്‍ സമരം നയിച്ച എളമരം കരീം വ്യവസായമന്ത്രിയായപ്പോഴും  ഗ്വാളിയോര്‍ റയോണ്‍സിനെ അവഗണിക്കുകയായിരുന്നു. ഭൂമി തിരിച്ചെടുക്കുമെന്നു വ്യവസായമന്ത്രിയായിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞതല്ലാതെ നടപടിയുണ്ടായില്ല.  

വിഷപ്പുഴയായ  ചാലിയാര്‍

പാരിസ്ഥിതിക പഠനം നടത്താതെയായിരുന്നു. ഇഎംഎസ് സര്‍ക്കാര്‍ ഗ്വാളിയര്‍ റയോണ്‍സിന് അനുമതി നല്‍കിയിരുന്നത്. പ്രദേശത്തെ പരിസ്ഥിതി മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ ഫാക്ടറിക്ക് കുറ്റമറ്റ മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്തതായിരുന്നു. ഫാക്ടറി പുറംതള്ളിയ വിഷവസ്തുക്കള്‍ ചാലിയാര്‍പ്പുഴ മലിനപ്പെട്ടു. പതിനൊന്ന് പഞ്ചായത്തുകളെയാണ് ചാലിയാറിലെ വിഷം ബാധിച്ചത്. ഇതിനെതിരെ നടന്ന സമരം ദേശീയ ശ്രദ്ധനേടിയിരുന്നു

Recent Posts