Categories: Mollywood

ഓര്‍മ്മയായിട്ട് 52 വര്‍ഷം; ടി.കെ. പരീക്കുട്ടിയെ മറന്ന് ജന്മദേശം, പരീക്കുട്ടി നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ 70 എംഎം തിയേറ്ററും അവഗണനയിൽ

മലയാള സിനിമയില്‍ മാറ്റത്തിനും നാല് ഇന്ത്യന്‍ പ്രസിഡന്റുമാരില്‍ നിന്ന് നാല് ദേശീയ അവാര്‍ഡുകളാണ് ടി.കെ. പരീക്കുട്ടി മലയാളക്കരയിലെത്തിച്ചത്.

മട്ടാഞ്ചേരി: മലയാള സിനിമയ്‌ക്ക് പ്രഥമ ദേശീയ പുരസ്‌കാരം നേടി തന്ന കൊച്ചിക്കാരന്‍ ടി.കെ. പരീക്കുട്ടി ഓര്‍മ്മയായി 52 വര്‍ഷം പിന്നിട്ടു. സിനിമാ നിര്‍മാതാവ് വ്യവസായി, സാമൂഹ്യ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച പരീക്കുട്ടിയെ ജന്മദേശം വിസ്മരിച്ചു. പരീക്കുട്ടിയുടെ കൊച്ചിയിലെ വീട് നശിച്ചുകൊണ്ടിരിക്കുകയാണ്. പരീക്കുട്ടി നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ 70 എംഎം തിയറ്ററായ സൈനയും (പിന്നീട് കോക്കേഴ്‌സ്) അവഗണനയിലാണ്. ജന്മദേശത്ത് ഒരു സ്മരകം എന്നത് നിഷേധിച്ച സര്‍ക്കാര്‍ – നഗരസഭാധികൃതര്‍ ഫോര്‍ട്ടുകൊച്ചിയിലെ തിയറ്റര്‍ പൊളിക്കാനുള്ള ശ്രമത്തിലാണ്.

മലയാള സിനിമയില്‍ മാറ്റത്തിനും നാല് ഇന്ത്യന്‍ പ്രസിഡന്റുമാരില്‍ നിന്ന് നാല് ദേശീയ അവാര്‍ഡുകളാണ് ടി.കെ. പരീക്കുട്ടി മലയാളക്കരയിലെത്തിച്ചത്. ചന്ദ്രതാര ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ഒമ്പത് ചിത്രങ്ങളില്‍ നാലെണ്ണം ദേശീയ തലത്തില്‍ പുരസ്‌കാരം നേടിയപ്പോള്‍ മറ്റ് അഞ്ച് സിനിമകള്‍ സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കിയിരുന്നു. സിനിമ നിര്‍മാണത്തിന് സമീപിച്ച പി. ഭാസ്‌ക്കരന്‍, രാമു കാര്യാട്ട് എന്നിവരോട് പരീക്കുട്ടി ആവശ്യപ്പെട്ടത്  മലയാള തനിമയുള്ള കഥയും ഗാനങ്ങളുള്ളതും പ്രേക്ഷകര്‍ക്ക് നല്ല സന്ദേശം നല്‍കുന്നതായിരിക്കണം എന്നാണ്. അങ്ങനെ പി. ഭാസ്‌ക്കരന്റെയും രാമു കാര്യാട്ടിന്റെയും സംവിധാനത്തില്‍ സാഹിത്യകാരന്‍ ഉറൂബ് കഥ എഴുതി 1954 ല്‍ നിര്‍മിച്ച നീലക്കുയില്‍. ഇരട്ട സംവിധായകര്‍ സംവിധാനം ചെയ്ത രാജ്യത്തെ ആദ്യസിനിമയായി. ഒപ്പം മികച്ച ദേശീയ ചലച്ചിത്രത്തിനുള്ള വെള്ളി മെഡലും നേടി. തെന്നിന്ത്യയിലേക്ക് ആദ്യമായി എത്തിയ ദേശീയ പുരസ്‌കാരം കുട്ടിയായിരുന്നു അത്.

1961ല്‍ പുറത്തിറങ്ങിയ മുടിയനായ പുത്രന്‍, തച്ചോളി ഒതേനന്‍ (1963), കുഞ്ഞാലി മരക്കാര്‍ (1967) എന്നീ സിനിമകളും ദേശീയ പുരസ്‌കാരങ്ങള്‍ കേരളത്തിലെത്തിച്ചു. തച്ചോളി ഒതേനന്‍ കേരളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമായിരുന്നു. മലയാളത്തില്‍ ആദ്യ പ്രേതകഥ ചിത്രമായിരുന്നു ഭാര്‍ഗവി നിലയം. അടൂര്‍ ഭാസി, കെ.പി. ഉമ്മര്‍, കുതിരവട്ടം പപ്പു, പി.ജെ. ആന്റണി, വിജയനിര്‍മ്മല തുടങ്ങിയ താരങ്ങള്‍ പി. ഭാസ്‌ക്കരന്‍, രാമു കാ ര്യാട്ട്, എ. വിന്‍സെന്റ് എന്നീ സംവിധായകര്‍, കെ. രാഘവന്‍, എ.ടി. ഉമ്മര്‍, ബാബു രാജ് എന്നീ സംഗീത സംവിധായകര്‍, ഗനരചയിതാവ് യുസഫലി കേച്ചേരി, ഗായകരായ ജയചന്ദ്രന്‍, പി. വസന്ത, എസ്. ജാനകി, കെ.എസ്. ജോര്‍ജ് എന്നിവര്‍ എത്തിയത് പരീക്കുട്ടിയുടെ സിനിമയിലൂടെ യായിരുന്നു. ഫോര്‍ട്ടുകൊച്ചി മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായിരുന്ന പരീക്കുട്ടിയോട് സിനിമാ മേഖലയും സര്‍ക്കാര്‍ നഗരസഭാധികൃതരും നടത്തുന്ന അവഗണന പ്രതിഷേധങ്ങള്‍ക്കുമിടയാക്കിയിട്ടുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക