പൊന്നാനി : ലോക്്ഡൗണ്‍ ലംഘിച്ചതിന് പിഴയിട്ട പോലീസിനെ ചുറ്റിക്കാനായി വ്യാജ ബോംബ് ഭീഷണി മുഴക്കിയയാള്‍ പിടിയില്‍. ബംഗാള്‍ സ്വദേശിയായ തപാല്‍ മണ്ഡലാണ് പിടിയിലായത്. പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ കനറാ ബാങ്കില്‍ ബോംബ് സ്ഫോടനം നടക്കുമെന്നറിയിച്ച് ചൊവ്വാഴ്‌ച്ച കാലത്ത് പതിനൊന്നര മണിയോടെയാണ് പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് ടെലിഫോണിലൂടെ ബോംബ് ഭീഷണി മുഴക്കിയത്.
തുടര്‍ന്ന് ഡോഗ് സ്‌കോഡും ബോംബ് സ്‌കോഡും പ്രദേശത്ത് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് ഉറപ്പിച്ച് പ്രതിയെ കണ്ടെത്തുന്നതിനായി ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തെരച്ചില്‍ ഊര്‍ജിതമാക്കി.
ഫോണിന്റെ ലോക്കേഷന്‍ കണ്ടെത്തുകയും ഉടന്‍ തന്നെ തപാല്‍ മണ്ഡലിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ ലംഘനത്തിന് ഇയാള്‍ക്കെതിരെ പോലീസും, ആരോഗ്യ വകുപ്പും പിഴ ചുമത്തിയിരുന്നു. അതിന്റെ ദേഷ്യത്തില്‍ പോലീസിനെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയാണ് ബാങ്കില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഇയാള്‍ സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞതെന്നാണ് പോലിസ് പറയുന്നത്. തപാല്‍ മണ്ഡലിനെതിരെ പൊന്നാനി പോലീസ് കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: