ന്യൂദല്‍ഹി: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കേന്ദ്രഭരണപ്രദേശത്തെ ലഫ്. ഗവര്‍ണറുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. ഒഡീഷ, പശ്ചിമബംഗാള്‍, ആന്ധ്രാ എന്നിവയ്ക്കൊപ്പം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ലഫ്. ഗവര്ണറുമായിട്ടായിരുന്നു അമിത് ഷായുടെ കൂടിക്കാഴ്ച.
കൊവിഡ് ആശുപത്രികളിലും ലാബുകളിലും വാക്സിനേഷന് കേന്ദ്രങ്ങളിലും എല്ലാ സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്ന് ഷാ നിര്‍ദേശിച്ചു. മരുന്നുകളും മറ്റ് അത്യാവശ്യ വസ്തുക്കളും ഉറപ്പുവരുത്തണം. ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള മേഖലകളിലെ ആശുപത്രികള്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ആരോഗ്യസംബന്ധമായ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുടെ ലഭ്യതയും സൗകര്യവും ഉറപ്പുവരുത്തണം. യാതൊരുതരത്തിലുള്ള ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ രോഗികള്‍ക്ക് ഉണ്ടാകരുത്. ആവശ്യമായ ഓക്സിജന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് യാതൊരു തരത്തിലുള്ള ഓക്സിജന്‍ ക്ഷാമവും ഉണ്ടാകാന്‍ പാടില്ല. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കണം.
പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഓക്സിജന്‍ പ്ലാന്റുകളെക്കുറിച്ചും ചുഴലിക്കാറ്റ് ഇവയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ചും ആഭ്യന്തരമന്ത്രി വിലയിരുത്തി. ഓക്സിജന്‍ പ്ലാന്റുകള്‍ക്ക് അവശ്യമായ സുരക്ഷ ഉറപ്പുവരുത്തണം. മീന്‍പിടിത്ത ബോട്ടുകളുടെയും മറ്റും സുരക്ഷയും ഇന്ധനം ഉറപ്പാക്കുന്നതും വിലയിരുത്തി.
ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പുകള്‍ പ്രാദേശികഭാഷകളില്‍ മൊബൈല്‍ ഫോണിലും ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും പഞ്ചായത്തുകളിലും നല്‍കുകയും ജനങ്ങളെ ബോധവാന്മാരാക്കുകയും വേണം. ഒഡീഷയിലെപ്പോലെ വൊളന്റിയര്‍മാരെയും എന്‍സിസി, സന്നദ്ധസംഘടനകളെയും ജനങ്ങളെ സഹായിക്കുവാനായി തയ്യാറാക്കി നിര്‍ത്തണമെന്നും ഷാ പറഞ്ഞു. വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും പോയാല്‍ യഥാസമയം അവ പുനഃസ്ഥാപിക്കണം. ചുഴലിക്കാറ്റിനെ നേരിടാനുള്ള ഉപകരണങ്ങളും സംവിധാനങ്ങളും ആളുകളെയും തയാറാക്കി നിര്‍ത്തണം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അപ്പപ്പോള്‍ മുന്നറിയിപ്പുകള്‍ നല്കിക്കൊണ്ടിരിക്കും. അതനുസരിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും ഷാ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരും ഏജന്‍സികളുമായി സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്ന ഓഫീസര്‍മാരെ ചുമതലപ്പെടുത്തണം. സര്‍ക്കാരിന്റെയും സ്വകാര്യമേഖലയുടെയും സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ 24 മണിക്കൂറും കണ്ട്രോള് റും പ്രവര്‍ത്തിക്കും. തീരരക്ഷാസേന, നാവികസേന, കരസേന, വ്യോമസേന എന്നീ വിഭാഗങ്ങള്‍ രക്ഷാ വിമാനങ്ങളും ഹെലികോപ്ടറുകളടക്കമുള്ള എല്ലാ സംവിധാനങ്ങളുമായി രംഗത്തുണ്ടാകും.
ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടുള്ള നടപടികളില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നന്ദിയറിയിച്ചു. ചുഴലിക്കാറ്റില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഡി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച മുന്നൊരുക്കങ്ങളില്‍ നന്ദിയറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഏതു സാഹചര്യവും നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ചെറിയ തോതില്‍ മാത്രമെ ബാധിക്കുകയുള്ളവെന്നും എങ്കിലും എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ലഫ്. ഗവര്‍ണര്‍ അറിയിച്ചു.
യോഗത്തില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ക്യാബിനറ്റ് സെക്രട്ടറി, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും മുതിര്‍ന്ന ഉദ്യേഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: