‘വൈദ്യരാജനമസ്തുഭ്യം
യമരാജ സഹോദര
യമസ്തു ഹരതി പ്രാണാന്‍
വൈദ്യോ പ്രാണാന്‍ ധനാനി ച’
‘പ്രാണന്‍മാത്രം അപഹരിക്കുന്ന യമരാജനെ പ്രാണനും ധനവും ഒരുമിച്ച് അപഹരിക്കുന്ന വൈദ്യരാജന് കടത്തിവെട്ടിയിരിക്കുന്നു’ എന്ന സംസ്കൃത ഹാസ്യ കവിത മഹാമാരി മൂലമുള്ള വിപത്തിനെ ഓര്‍മ്മപ്പെടുത്തുന്നു.
ഇന്ന് എല്ലാം ഒരു സന്ദിഗ്ധാവസ്ഥയിലാണ്. വിഷുവും പത്താമുദയവും കഴിഞ്ഞതറിഞ്ഞില്ല. വൈശാഖ മാസം ആഗതമായി, ഈ മാസത്തിലെ വെളുത്ത പക്ഷത്തിലുള്ള പഞ്ചമി തിഥിയിലാണ് ജഗദ് ഗുരു ശ്രീ ശങ്കരന് ഭൂജാതനായത്. ആ പുണ്യ ദിനം വരുന്നത് 2021 മെയ് – 17 (1196 ഇടവം -3 )നാണ്.
‘ഈശ്വര സര്‍വ്വഭൂതാനാം
ഹൃദ്ദേശ്വദര്‍ജുനതിഷ്ഠതി’
‘അല്ലയോ അര്‍ജുനാ! യന്ത്രത്തിലേറ്റപ്പെട്ടവയെന്ന പോലെ (ഒരു ചക്രത്തില്‍ കയറ്റപ്പെട്ട പാവകളെ എന്നപോലെ) എല്ലാ ജീവജാലങ്ങളെയും മായാശക്തിയാല്‍ ഭ്രമണം ചെയ്യിച്ചു കൊണ്ട് ഈശ്വരന് സര്‍വ്വപ്രാണികളുടെയും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു’. ഈ ഭഗവദ് ഗീതാ സന്ദേശമാണ് പ്രമാണമാക്കാന്‍ ശ്രീശങ്കരന് നമ്മെ ഉപദേശിക്കുന്നത്. ഉള്ളിന്റെ ഉള്ളിലെ ഈശ്വരനെ തേടണമെന്ന് പറഞ്ഞു തരുന്നു.
ഭഗവദ് ഗീതാ വ്യാഖ്യാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ശ്രീ ശങ്കരന്റേതാണ്. സ്വാമി വിവേകാനന്ദനെ ഏറ്റവും കൂടാതെ ആകര്‍ഷിച്ചതും ഈ വ്യാഖ്യാനമാണ്.
ഭജഗോവിന്ദം എന്ന ”ഉപദേശ ‘കൃതിയിലൂടെ നമ്മള് എങ്ങനെ അതിജീവനം നടത്തണമെന്നു പഠിപ്പിക്കുന്നുണ്ട്. ഈ മഹാമാരി കാലത്ത് വീടിനു വെളിയില്‍ ഇറങ്ങാന്‍ വിലക്ക്, ക്ഷേത്രത്തില്‍ പോകാനും തടസമുണ്ട്.
‘ഗേയം ഗീതാ നാമസഹസ്രം
ധ്യേയം ശ്രീപതി രൂപമജസ്രം
നേയംസജ്ജനസംഗേചിത്തം
ദേയം ദീന ജനായ ച വിത്തം
(ഭഗവദ് ഗീത വായിക്കണം, വിഷ്ണു സഹസ്രനാമം ജപിക്കണം, മഹാവിഷ്ണുവിന്റെ രൂപം സദാ മനസിലുണ്ടാകണം, സജ്ജനസംസര്‍ഗ്ഗം വേണം അതോടൊപ്പം സമ്പാദ്യത്തില്‍ ഒരു പങ്ക് കഷ്ടപ്പെടുന്നവര്‍ക്കായി ദാനം ചെയ്യണം )
മഹാമാരിക്കാലത്ത് ജോലി ചെയ്യാനാകാതെയും മറ്റും കഷ്ടപ്പെടുന്നവര്‍ക്ക് നമ്മള് ഓരോരുത്തരും ഒരു കൈത്താങ്ങ് ആകണമെന്ന പ്രേരണ ഈ വരികളിലൂടെ ലഭിക്കുന്നു.
നമ്മള് ഭൂതകാലത്തെ ഓര്‍ത്ത് വിലപിക്കുന്നു. ഭാവിയെക്കുറിച്ച് ആശങ്കാകുലരാകുന്നു. എന്നാല്‍ വര്‍ത്തമാനകാലത്തെക്കുറിച്ചായിരിക്കണം ചിന്തിക്കേണ്ടതും പരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായേണ്ടതും.
ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ശ്രീശങ്കര ജയന്തി ആഘോഷങ്ങള്‍ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓണ്‍ലൈന്‍ വഴിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതാണ് സനാതന ധര്‍മ്മവിശ്വാസികളുടെ പ്രത്യേകത.
ആദ്ധ്യാത്മിക ആചാര്യന്മാരില് അഗ്രഗണ്യന്‍, ലോകം കണ്ടതില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ തത്ത്വജ്ഞാനി, സമൃഗ് വാഗ് സിദ്ധിയുള്ള കവി, ഗ്രന്ഥകാരന് എന്നീ വിശേഷണങ്ങള്‍ക്കു പുറമെ പ്രായോഗിക പരിഷ്കര്‍ത്താവും ശേഷിമാനായ സംഘാടകനും കൂടെയായ യുഗാചാര്യനാണ് ശ്രീശങ്കരന്. ദാര്‍ശനിക തലത്തില്‍ അദ്ദേഹത്തിന്റെ ശബ്ദമാണ് ഭാരത്തിന്റെ ശബ്ദവും. അതാകട്ടെ അദൈ്വത സിദ്ധാന്തത്തിന്റെ ഉദ്ഘോഷണം. മാറുന്ന ലോകത്ത് മാറാത്ത ജീവിത മൂല്യങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ ശ്രീശങ്കര ദര്‍ശനങ്ങളും ഉപദേശങ്ങളും ഉള്‍ക്കൊള്ളാന്‍ തയാറാകണം.
ശങ്കരാചാര്യരുടെ തൂലിക സ്പര്‍ശിച്ചിട്ടില്ലാത്ത ഒരു വിഷയവും ദര്‍ശനങ്ങളുടെ മേഖലയില്‍ ഉണ്ടാകില്ല. എഴുതേണ്ടതെല്ലാം എഴുതി പൂര്‍ത്തിയാക്കിയതിനു ശേഷം പതിനാറാം വയസില്‍ നാരായം താഴെ വച്ചു.
സ്വാമി വിവേകാനന്ദന് രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഈ പതിനാറുകാരന് എഴുതിയതാകട്ടെ ഇന്നും വിശ്വദാര്‍ശനികന്മാരെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പിപ്പിക്കുക തന്നെ ചെയ്യുന്നു. ശാസ്ത്രത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ ശങ്കയ്ക്കു പഴുതില്ലാത്ത വിധം ഭാഷ്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തത്ത്വശാസ്ത്രത്തിന്റെ മേഖലയില്‍ ശ്രീശങ്കരന് പറയാന്‍ കഴിയാത്ത വല്ലതും ഈ ഭൂമുഖത്ത് മറ്റൊരാചാര്യന് പറഞ്ഞു തരാനാകുമെന്ന് സങ്കല്പ്പിക്കാന് പോലും സാധ്യമല്ല”. അതേപോലെ വിഖ്യാത ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനും രാഷട്രതന്ത്രജ്ഞനുമായ ആന്ദ്രെ മാല്‍റൊക്കും അരിസ്റ്റോട്ടിലിനും മേലെയുള്ള സ്ഥാനമാണ് ശ്രീശങ്കരന് നല്‍കിയിട്ടുള്ളത്.
മഹാഗണപതി തുടങ്ങി ഹനുമാന് വരെയുള്ള മൂര്‍ത്തികളെ സ്തുതിച്ചു കൊണ്ട് ശങ്കരാചാര്യര്‍ രചിച്ചിട്ടുള്ള സ്തോത്രങ്ങള്‍ അനശ്വരമായി മാറിക്കഴിഞ്ഞു.
പല മഹാക്ഷേത്രങ്ങളിലെയും പൂജാവിധികള്‍ ചിട്ടപ്പെടുത്തിയത് ശ്രീശങ്കരനായിരുന്നു. ശ്രീശങ്കരന് വിധിച്ച ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാ ക്രമങ്ങള്‍ കടുകിട വ്യത്യാസമില്ലാതെയാണ് ഇന്നും നടന്നുവരുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, തൃശിവപേരൂര് വടക്കുംനാഥന്, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര മഹാക്ഷേത്രങ്ങളിലും ശങ്കരാചാര്യര്‍ തുടങ്ങി വച്ച കാര്യക്രമങ്ങളാണ് തുടര്‍ന്നു വരുന്നത്.
ശ്രീശങ്കരന്റെ ജന്മഭൂമി എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്തുള്ള കാലടി ആണെന്നും അവിടെ നിന്നും ഉദ്ഘോഷിച്ച അദൈ്വത വേദാന്തത്തിന്റെ പൊരുള്‍ എന്താണെന്നും സാധാരണക്കാരായവര്‍പോലും സാമാന്യമായി മനസ്സിലാക്കിയിട്ടുണ്ട്. 1936ല്‍ കാലടി ശ്രീരാമകൃഷ്ണ അദൈ്വതാശ്രമസ്ഥാപകന്‍ ആഗമാനന്ദ സ്വാമികള്‍ കേരളത്തിലുടനീളം നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെയാണ് ശ്രീശങ്കരനെ കേരളീയര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. കേരളത്തിലെ മാര്‍ഗ്ഗദര്‍ശകമണ്ഡല്‍, മറ്റ് ആദ്ധ്യാത്മിക ആചാര്യന്മാര് ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ ആഗമാനന്ദ സ്വാമികള്‍ തുടങ്ങി വച്ച പ്രക്രിയ തുടര്‍ന്ന് നടത്താന്‍ ആദിശങ്കര ജന്മദേശ വികസന സമിതി ശ്രമിച്ചു കൊണ്ടിരിക്കയാണ്. അതിന്റെ ഭാഗമായിട്ടാണ് പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന വേളയില്‍ പോലും ശ്രീ ശങ്കര ജയന്തി ആചരണത്തിന് ഇക്കൊല്ലം മുതിര്‍ന്നത്.
ശ്രുതി സ്മൃതി പുരാണാനാം
ആലയം കരുണാലയം
നമാമി ഭഗവദ്പാദം
ശങ്കരം ലോക ശങ്കരം
പ്രൊഫ. കെ.എസ്.ആര്. പണിക്കര്‍
(ആദിശങ്കര ജന്മദേശ വികസന സമിതി പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: