Categories: Kerala

മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്

1980കളില്‍ മാടമ്പിന് ഇടത്പക്ഷത്തോടായിരുന്നു ആഭിമുഖ്യം. ദൈവണ്ടോ? നിങ്ങള് കണ്ടിട്ടുണ്ടോയെന്നൊക്കെ ചോദിക്കും, തര്‍ക്കങ്ങള്‍ക്കിടെ. മാര്‍ക്‌സിസം ശാസ്ത്രമാണ് എന്നൊക്കെയുള്ള പ്രസംഗങ്ങള്‍. 1988 മുതല്‍ 93 വരെ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രപ്പനും ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളുമായി വലിയ അടുപ്പം. ഇക്കാലത്ത് പാരമ്പര്യത്തോട് വല്ലാത്ത കലഹമായിരുന്നു മാടമ്പിന്.

തൃശൂര്‍: പ്രവചനാതീതമായ സ്വഭാവം. ശരിയെന്ന് തോന്നുന്നത് ഉറക്കെ വിളിച്ച് പറയാനും ചെയ്യാനും ഒരു മടിയുമില്ല. പലര്‍ക്കും തമാശയെന്നും അരക്കിറുക്കെന്നും തോന്നുന്ന കാര്യങ്ങള്‍. ഒക്കെ ഒരു തോന്നലാ, അതങ്ങട് ചെയ്യാ. ഇതേക്കുറിച്ച് ചോദിച്ചാല്‍ മാടമ്പിന്റെ ഉത്തരം ഇങ്ങനെയാവും. ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി വി.ടി. ഭട്ടതിരിപ്പാട് തന്നെ. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ പരിശ്രമിച്ചയാള്‍. എഴുത്തില്‍ കോവിലന്‍. ധിക്കാരിയുടെ ഭാഷയാണ് കോവിലന്.ആ ഭാഷക്ക് ഒരാണത്തമുണ്ട് എന്ന് പറയും മാടമ്പ്. ആദ്യം എഴുതിയ രചനകള്‍ കാണിച്ചതും കോവിലനെത്തന്നെ.  

1980കളില്‍ മാടമ്പിന് ഇടത്പക്ഷത്തോടായിരുന്നു ആഭിമുഖ്യം. ദൈവണ്ടോ? നിങ്ങള് കണ്ടിട്ടുണ്ടോയെന്നൊക്കെ ചോദിക്കും, തര്‍ക്കങ്ങള്‍ക്കിടെ. മാര്‍ക്‌സിസം ശാസ്ത്രമാണ് എന്നൊക്കെയുള്ള പ്രസംഗങ്ങള്‍. 1988 മുതല്‍ 93 വരെ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.  വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രപ്പനും ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളുമായി വലിയ അടുപ്പം. ഇക്കാലത്ത് പാരമ്പര്യത്തോട് വല്ലാത്ത കലഹമായിരുന്നു മാടമ്പിന്.  

പാരമ്പര്യത്തോടുള്ള വെല്ലുവിളിയായിട്ടാണ് മക്കള്‍ക്ക് ഹസീനയെന്നും ജസീനയെന്നും പേരിട്ടത് പോലും. പിന്നെയെപ്പൊഴോ മാടമ്പ് ആ വഴിയില്‍ നിന്ന് മാറി നടന്നു. കേരളത്തിലെ പ്രസിദ്ധമായ താന്ത്രിക കുടുംബങ്ങളിലൊന്നാണ് മാടമ്പ് മന. ശബരിമല തന്ത്രി കുടുംബമായ താഴമണ്‍ മഠത്തിന്റെ ഓതിക്കന്‍ പദവിയുണ്ടായിരുന്നവരാണ് മാടമ്പ് മനക്കാര്‍ എന്നും പറയുന്നു. മാടമ്പ് ഇടക്കാലത്ത് തന്ത്രവിദ്യ പഠിക്കാന്‍ പരമഭട്ടാരകഅനംഗാനന്ദ തീര്‍ത്ഥപാദരുടെ ശിഷ്യത്വം സ്വീകരിച്ചു. തീര്‍ത്ഥാടകനായി പലവട്ടം മൂകാംബിക ക്ഷേത്രത്തിലെത്തി.

ആന ചികിത്സ പഠിക്കാന്‍ പൂമുള്ളി ആറാം തമ്പുരാന്റെ ശിഷ്യത്വം സ്വീകരിച്ചു. ഇതിനിടയില്‍ സിനിമ എന്നും പ്രചോദനമായിരുന്നു. 1979ലാണ് മാടമ്പിന്റെ കഥ അശ്വത്ഥാമാവ് സിനിമയാകുന്നത്. സംവിധാനം കെ.ആര്‍.മോഹന്‍. നിര്‍മ്മാണം പി.ടി.കുഞ്ഞുമുഹമ്മദ്. പ്രധാന റോളില്‍ മാടമ്പ് തന്നെ. സിനിമ വലിയ വിജയമായില്ലെങ്കിലും മാടമ്പിന്റെ മനസില്‍ സിനിമ വേരുറപ്പിക്കാന്‍ ഇതിടയാക്കി.  

മാര്‍ക്‌സിസത്തില്‍ നിന്ന് വഴിമാറി നടക്കാന്‍ പ്രേരിപ്പിച്ചത് ഭാരതീയ ദര്‍ശനം തന്നെ. പ്രത്യേകിച്ച് വേദാന്തം. പില്‍ക്കാല രചനകളിലും നോവലുകളിലും സിനിമകളിലും അത് കാണാം. മാടമ്പിന്റെ ഏറ്റവും ജനപ്രിയ തിരക്കഥയാണ് ദേശാടനം.  

ഹൈന്ദവതയുടെ അതിപ്രസരം എന്ന പേരില്‍ ഏറെ പഴികേട്ട ചിത്രം വന്‍ വിജയമായിരുന്നു. ആര്യാവര്‍ത്തം എഴുതുന്ന സമയമാകുമ്പോഴേക്ക് മാടമ്പ് മഹര്‍ഷി തന്നെയായി മാറി. പിന്നീട് പുറത്തുവന്ന അമൃതസ്യ പുത്ര, ഗുരുഭാവം എന്നിവ ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിത കഥയാണ്. അദൈ്വതത്തിന്റെ ആശയസമ്പൂര്‍ണത.  

ആശയപരമായ മാറ്റം മറച്ചുവയ്‌ക്കാനോ നിഷേധിക്കാനോ മാടമ്പിനാവില്ല. അങ്ങനെയാണ് 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുന്നത്. പിന്നീട് തപസ്യയുടെ ജില്ലാ പ്രസിഡന്റ്, രക്ഷാധികാരി, 2018 മുതല്‍ സംസ്ഥാന പ്രസിഡന്റ് ചുമതലകളും ഏറ്റെടുക്കാന്‍ തയ്യാറായി. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെക്കുറിച്ച് ഒരിക്കല്‍ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു. മറുപടി ഇങ്ങനെയായിരുന്നു. വെറുതെ.ഒക്കെ ഒരു തോന്നലാ, അപ്പോ അതങ്ങട് ചെയ്യും. അതായിരുന്നു മാടമ്പ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക