ഒരു അമ്പതു വര്‍ഷം മുമ്പു വരെ മുറ്റത്തോടു ചേര്‍ന്ന് ഉദ്യാനവും അടുക്കളത്തോട്ടവും തെങ്ങിന് പറമ്പും കമുകിന് തോട്ടവും അതുകഴിഞ്ഞ് തേക്കുമാരി പാടങ്ങളും എങ്ങും ദൃശ്യമായിരുന്നു. ആ കാലം കടന്ന് നമ്മള് ബഹുദൂരം മുമ്പോട്ടു പോയി. അവിടെയെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറഞ്ഞു.
സ്വീകരണമുറികളിലും മുറ്റത്തെ കുട്ടിമതിലുകളിലുമായി ഉദ്യാനങ്ങള്‍ ഒതുങ്ങി. സിമന്റ് ചട്ടികളില്‍ മണ്ണും മണലും വര്‍ണക്കല്ലുകളും നിറച്ച് മരുഭൂമികളില്‍ കണ്ടു വരുന്ന കള്ളിമുള്‍ച്ചെടികള്‍ വലിയ വില കൊടുത്ത് വാങ്ങി അലങ്കാരച്ചെടികളെന്ന പേരില്‍ മുറിയ്ക്കുള്ളില്‍ വളര്‍ത്താനാണ് പുതിയ തലമുറയ്ക്ക് താല്പര്യം.
ഇവയ്ക്ക് യാതൊരുതരത്തിലുള്ള ഗുണമോ മണമോ ഇല്ല. ഈ ചെടികള്‍ക്കൊപ്പം യാദൃച്ഛികമായി ഒരു കറുകയോ, മുത്തങ്ങയോ, പര്‍പ്പടകപ്പുല്ലോ മുളച്ചു പൊങ്ങിയാല്‍ ആധുനിക വീട്ടമ്മമാര്‍ അത് കളയെന്ന പേരില്‍ പറിച്ചു കളയും.
മുള്‍ച്ചെടികള്‍ വേണ്ട
ഈ മുള്‍ച്ചെടികളിലെ മുള്ളുകള്‍ ബലമില്ലാത്തവയാണെങ്കിലും ശരീരത്തില്‍ കയറിയാല്‍ പുറത്തെടുക്കാനാവാതെ ഒടിഞ്ഞിരിക്കും. അത് പിന്നീട് പഴുത്ത് വ്രണമാകും. ഗജചര്മ കുഷ്ഠത്തിന് സമാനമായി കറുത്തിരുണ്ട് വരും. കുട്ടികളില്‍ പ്രത്യേകിച്ചും. കുട്ടികളുടെ സുരക്ഷ നോക്കാതെ വീട്ടമ്മമാര്‍ ഇത്തരം ചെടികളെ താലോലിച്ചു വളര്‍ത്തുന്നതിനു പകരം ഒന്നു ചിന്തിക്കുക. അവിടെയിത്തിരി ഔഷധസസ്യങ്ങള്‍ വളര്‍ത്തുക.
മഹാമാരി ഭയന്ന് ആശുപത്രികളില്‍ പോലും പോകാനാത്ത അവസ്ഥയാണിപ്പോള്‍. പനിയും ജലദോഷവുമുള്‍പ്പെടെ പെട്ടെന്ന് മാറ്റിയെടുക്കാവുന്ന അസുഖങ്ങള്‍ക്ക് ഗൃഹവൈദ്യം മതി. അതിനായി ചെടിച്ചട്ടികളില്‍ ഒരു കരിംകുടങ്ങലോ, വെള്ളക്കുടങ്ങലോ ഒരു മുത്തങ്ങയോ, രാമച്ചമോ, ഓരിലയോ, ചെറൂളയോ, കിരിയാത്തോ വച്ചു പിടിപ്പിച്ചാല്‍ അതു ധാരാളം. ഫഌറ്റുകളിലെ ചുരുങ്ങിയ സൗകര്യങ്ങളിലും ഇവ നട്ടുവളര്‍ത്താം.
ബലപ്പെടുത്താം ഹൃദയ വാള്‍വുകള്‍
പുതിയ ആഹാര ശീലങ്ങള്‍ കൊണ്ട് ഹൃദയവാള്‍വുകള്‍ക്ക് തകരാര്‍ വരുന്നത് സ്വാഭാവികം. അത്തരം സാഹചര്യങ്ങളില്‍ വീട്ടുമുറ്റത്ത് ഓരിലയുണ്ടെങ്കില് അതിന്റെ വേരു പറിച്ച് ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി 30 മില്ലി പാലില്‍ ദിവസം രണ്ടു നേരം എന്ന കണക്കില്‍ തുടര്‍ച്ചയായി 60 ദിവസം സേവിച്ചാല്‍ കൃത്രിമ വാള്‍വ് അന്വേഷിച്ച് നടക്കേണ്ടി വരില്ല.
അതുപോലെ അമ്പതു വയസ്സു കഴിഞ്ഞ പുരുഷന്മാരില് മൂത്രാഘാതം (പ്രോസ്റ്ററേറ്റ് ഗ്രന്ഥി വീക്കം) സര്‍വസാധാരണമാണ്. ചെറൂളയുടെ രണ്ട് കടയും ചിലന്നിപ്പടത്തിന്റെ (പൂച്ചമീശ) പത്ത് ഇലയും ചേര്‍ത്ത് മിക്സിയിലടിച്ച് നീര് അരിച്ചു കുടിച്ചാല്‍ മൂത്രാഘാതം മാറും. ഇതേ പ്രയോഗം രക്തത്തിലെ ക്രിയാറ്റിന്റെ അളവ് ഗണ്യമായി കുറയ്ക്കാനും നല്ലതാണ്.
കരളാണ്; കളിയല്ല
കരള്‍ രോഗത്തെ ചെറുക്കാന്‍ കരിമുത്തിളിനെ (കരിം കുടങ്ങല്‍) വെല്ലാന്‍ മറ്റൊന്നില്ല. ഇതിന്റെ ഇലയും തണ്ടും അരച്ച് ഒരു കാപ്പിക്കുരു വലിപ്പത്തില്‍ ദിവസം രണ്ടു നേരം മുപ്പതു ദിവസം സേവിച്ചാല്‍ കരള്‍വീക്കം, മഞ്ഞപ്പിത്തം, കരളിലെ കുരുക്കള്‍ ഇവയെല്ലാം നിശ്ശേഷം മാറും.
കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലിയും മുരിങ്ങയില ഇടിച്ചു പിഴിഞ്ഞത് 15 മില്ലിയും ചേര്‍ത്തെടുത്ത് അഞ്ച് ദിവസം രണ്ട് നേരം വീതം സേവിച്ചാല്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാവും.
സാധാരണ കുടങ്ങലിന്റെ ഇല രണ്ടെണ്ണം കടിച്ചു ചവച്ചാല്‍ ഓര്‍മശക്തിയും ഗ്രാഹ്യശക്തിയും കൂടും. പനിയെയും ഇത് ചെറുക്കും. കുട്ടികള്‍ക്ക് കൊടുക്കാവുന്ന ശ്രേഷ്ഠമായ ഔഷധമാണിത്.
കിരിയാത്തിന്റെ നാല് ഇലയും തഴുതാമയുടെ നാല് തളിരിലയും എടുത്ത് ഒരു കഷ്ണം പച്ചമഞ്ഞളും കൂട്ടി അരച്ച് ഉരുട്ടി ദിവസം രണ്ടു നേരം എന്ന കണക്കില്‍ വിഴുങ്ങിയാല്‍ പ്രമേഹം കുറയും. അഞ്ച് മുക്കുറ്റിയും ഒരു കഷ്ണം പച്ചമഞ്ഞളും കല്ലില്‍ അരച്ചെടുത്ത് 50 മില്ലി തിളപ്പിക്കാത്ത പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുണ്ടാകുന്ന പ്രമേഹത്തെ അകറ്റാം.
അമൃതിന്റെ ഗുണം
അമൃതിന്റെ ഇലയിട്ട് വെന്ത വെള്ളത്തില്‍ കുട്ടികളെ കുളിപ്പിച്ചാല്‍ കുട്ടികളിലെ പനി പെട്ടെന്ന് ശമിക്കും. മുത്തങ്ങയും പര്‍പ്പടകപ്പുല്ലും ചുക്കും കുരുമുളകും ചിറ്റമൃതും അഞ്ച് ഗ്രാം വീതമെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് അരസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം എന്ന കണക്കില്‍ സേവിച്ചാല്‍ എല്ലാത്തരം പനിയും ഭേദമാകും.
മുള്‍ച്ചെടികള്‍ വളര്‍ത്തുന്നതു മാറ്റിനിര്‍ത്തി ഔഷധച്ചെടികള്‍ വളരുന്ന സംസ്കാരം മലയാളിയുടെ സ്വീകരണ മുറിയിലേക്കും ഇത്തിരി മുറ്റത്തേക്കും എത്തുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: