Categories: Kerala

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ചതിന് കുറ്റക്കാരായ കേരള പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് സിബി ഐ

Published by

ന്യൂദല്‍ഹി: ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ മനുപൂര്‍വ്വം കുടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട്  കുറ്റക്കാരായ കേരളാ പൊലീസിനെതിരെ കേസെടുത്ത് സിബി ഐ.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏപ്രില്‍ 15നാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണെനെ കുടുക്കുന്നതില്‍ കേരള പൊലീസിലെ ചില പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെപ്പറ്റി അന്വേഷിച്ച ഒരു ഉന്നതതല സമിതിയുടെ അന്വേഷണറിപ്പോര്‍ട്ട് സിബി ഐയ്‌ക്ക് നല്‍കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബി ഐയ്‌ക്ക് വിട്ടത്.

രണ്ട് കേസുകളാണ് കേരള പൊലീസ് 1994 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്തത്. ഐഎസ് ആര്‍ഒ റോക്കറ്റ് എഞ്ചിന്റെ രഹസ്യ ഡ്രോയിംഗ് മാലിദ്വീപ് സ്വദേശിയായ മറിയം റഷീദയ്‌ക്ക് ലഭിച്ചതിന്റെ പേരിലാണ് തിരുവനന്തപുരത്ത് നിന്നും പൊലീസുകാര്‍ റഷീദയെ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരാണഅ അറസ്റ്റിലായത്. നമ്പി നാരായണ്‍, ഐഎസ് ആര്‍ഒ ഡപ്യൂട്ടി ഡയറക്ടര്‍ ഡി. ശശികുമാര്‍, മറിയം റഷീദയുടെ സുഹൃത്തായ ഫൗസിയ ഹസ്സന്‍ എന്നിവര്‍. എന്നാല്‍ സിബി ഐ അന്വേഷണത്തില്‍ ഈ ആരോപണം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.

പൊലീസ് നമ്പി നാരായണനോട് നടത്തിയ ക്രൂരതകളെ സുപ്രീംകോടതി 2018 സപ്തംബറില്‍ വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുക വഴി അടിസ്ഥാന മനുഷ്യാവകാശം കൂടി നമ്പി നാരായണന് നിഷേധിച്ചുവെന്നും സുപ്രീംകോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഡി.കെ. ജയിന്റെ നേതൃത്വത്തിലുള്ള ഒരു മൂന്നംഗ പാനലിനെ ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചത്. കേരള സര്‍ക്കാരാകട്ടെ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക