കാസര്‍ഗോഡ് : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പദവി മറന്നുള്ള ഇടപെടലുകളാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നടത്തിയിട്ടുള്ളതെന്ന് രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണക്കടത്തുകാര്‍ക്ക് സംരക്ഷണം നല്‍കി. കാസര്‍ഗോഡ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയുള്ള തെളിവുകള്‍ ഒരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നിയമസഭയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സ്പീക്കറുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് ആ പദവിയില്‍ അധികകാലം പിടിച്ചു നില്‍ക്കാനാവില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി.എം. രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇഡി നോട്ടീസ് നല്‍കുമ്പോള്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പോകുന്നത്. സി.എം. രവീന്ദ്രന്‍ എന്നാല്‍ സിഎമ്മിന്റെ രവീന്ദ്രന്‍ ആണ്. അഴിമതി വിവരങ്ങള്‍ മറച്ച് വക്കാന്‍ ആരോഗ്യ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. സി.എം. രവീന്ദ്രന്റെ അസുഖം എന്തെന്ന് വെളിപ്പെടുത്താന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറാകണം.
മന്ത്രി കടകംപള്ളി സുരേന്ദ്രനും ബിനാമി ഇടപാടുകള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് എല്ലായിപ്പോഴും രവീന്ദ്രനെ ന്യായീകരിക്കാന്‍ ഇറങ്ങുന്നതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: