Categories: Kerala

ഇക്കുറി വോട്ട് കൊറോണയ്‌ക്ക്!

''കൊറോണ ബാധിച്ചവരുടെ മനസ് കാണാന്‍ അധികൃതര്‍ തയാറാവുന്നില്ല. ഒറ്റപ്പെടലും നിരാശയും രോഗത്തെക്കാള്‍ പ്രശ്‌നമാണ്. ജനങ്ങളെ ഒപ്പം ചേര്‍ത്തു നിര്‍ത്തണം. കൗണ്‍സിലിങ്ങിന് കേന്ദ്രങ്ങള്‍ സജ്ജമാകണം. വീടുകളിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തുന്ന സാഹചര്യമുണ്ടാകണം. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന കേന്ദ്രങ്ങള്‍ ഓരോ ഡിവിഷനിലുമുണ്ടാകണം. ഒരു ജനപ്രതിനിധിക്ക് ചെയ്യാവുന്ന ഇത്തരം മിനിമം കാര്യങ്ങള്‍ നടപ്പാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം ഇതു കൂടിയായാല്‍ നന്നാകും. അതിനാകും എന്റെ പരിശ്രമം.''

കൊല്ലം: കൊറോണയെ തോല്‍പ്പിച്ച കൊറോണയും ഇക്കുറി മത്സരത്തിനിറങ്ങുന്നു. കൊറോണക്കാലത്തെ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥകള്‍ക്കും പ്രഹസനങ്ങള്‍ക്കും ജനകീയ ബദലിന് കളമൊരുക്കുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായാണ് കൊല്ലത്തുകാരി കൊറോണ തോമസ് കളത്തിലിറങ്ങുന്നത്. കൊല്ലം കോര്‍പ്പറേഷനിലേക്ക് മതിലില്‍ ഡിവിഷനില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് കൊറോണ തോമസ്.

ലോകത്ത് തന്നെ കൊറോണയ്‌ക്ക് വോട്ടു ചെയ്യുന്ന ആദ്യത്തെ ആളുകളാകും തങ്ങളെന്നാണ് മതിലിലിലെ ജനങ്ങളുടെ വമ്പത്തം. അവര്‍ക്ക് കൊറോണ രോഗമല്ല, രോഗത്തില്‍ നിന്ന് മറികടക്കാന്‍ നാടിനെ പ്രേരിപ്പിച്ച പ്രകാശമാണ്. മനശ്ശക്തികൊണ്ട് കൊറോണയെ തോല്‍പ്പിച്ചവാളാണ് അവരുടെ സ്ഥാനാര്‍ത്ഥി. കൊറോണാക്കാലത്ത് തന്നെയാണ് മകള്‍ അര്‍പ്പിതയ്‌ക്ക് കൊറോണ ജന്മം നല്‍കിയത്. ഒറ്റപ്പെട്ടവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ നാടൊരുമിക്കണം എന്നതാണ് കൊറോണയ്‌ക്ക് ജനങ്ങളോട് പറയാനുള്ളത്.

അച്ഛന്‍ തോമസും അമ്മ ഷീബയും ആശിച്ചു കിട്ടിയ മകള്‍ക്ക് കൊറോണ തോമസ് എന്ന പേരു വിളിച്ചപ്പോള്‍ അവര്‍ ഒരിക്കല്‍ പോലും ചിന്തിച്ചു കാണില്ല ലോകം അറിയപ്പെടുന്ന നാമമായി അതു മാറുമെന്ന്. ഇംഗ്ലീഷ് ഡിക്ഷണറിയിലെ പ്രകാശം പരത്തുന്നവള്‍ എന്ന അര്‍ഥം മനസ്സില്‍ വച്ചാണ് ഇരുവരും മകള്‍ക്ക് ആ പേരു നല്‍കിയത്. തെരഞ്ഞെടുപ്പ് രംഗത്തെ പ്രചാരണ പ്രവര്‍ത്തനത്തിനിടെ ചുവരുകളും പോ

സ്റ്ററുകളിലും കൊറോണ എന്ന പേരെഴുതുമ്പോള്‍ ഭയത്തോടെ തന്നെ കാണരുതെന്ന അപേക്ഷയും സ്ഥാനാര്‍ഥിക്കുണ്ട്. ഭര്‍ത്താവ് ജിനു ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. കോറല്‍ തോമസ് എന്നാണ് സഹോദരന്റെ പേര്.  അര്‍ണവ്, അര്‍പ്പിത എന്നിവര്‍ മക്കളാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക