Categories: Samskriti

കൃഷ്ണപ്രിയം കൃഷ്ണനാട്ടം

കണ്ണുതുറന്നപ്പോള്‍ കണ്ണന്റെ പീലിത്തിരൂമുടിയില്‍ നിന്നും ഊര്‍ന്നു വന്ന ഒരു പീലി കൈയിലിരിക്കുന്നു. അദ്ദേഹം അതു വച്ച് ഒരു കൃഷ്ണകിരീടവും ഇലഞ്ഞിമരക്കാതലില്‍നിന്നും ഒരു കൃഷ്ണവിഗ്രഹവും നിര്‍മിച്ച് ആ സവിധത്തിലിരൂന്നു രചിച്ചതാണ് കൃഷ്ണഗീതി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഭൂലോക വൈകുണ്ഠമായ ഗുരുവായൂരില്‍ ഇന്ന് ‘കൃഷ്ണഗീതി ദിനം’ ആഘോഷിക്കുകയാണ്. 367 വര്‍ഷം മുന്‍പ് ഒരു തുലാമാസം മുപ്പതിനാണ് ഭക്തോത്തമനും, ക്ഷേത്രഊരാളനുമായ മാനവേദ രാജാവ് കൃഷ്ണഗീതി കാവ്യം രചിച്ച് ഗുരുപവനേശന് സമര്‍പ്പിച്ചത്. പണ്ഡിതശ്രേഷ്ഠരുമായിരുന്ന മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിയും വില്വമംഗലം സ്വാമിയാരും മാനവേദകവിയുടെ സമകാലികരായിരുന്നു.  

ഭട്ടതിരി 26 വയസ്സില്‍ നാരായണീയം രചിക്കുമ്പോള്‍ മാനവേദനു പ്രായം അഞ്ചു വയസ്സ്. പ്രത്യക്ഷ ഭഗവദ്ദര്‍ശനാനുഭൂതി ഈ  കാവ്യനിര്‍മിതിക്ക് ഹേതുവായി ഭവിച്ചു എന്നാണ് ഐതിഹ്യം. സ്വാമിയാരും മാനവേദനും ഗുരുവായൂരില്‍ ഭജിച്ചു താമസിച്ചിരുന്ന കാലത്ത് പ്രത്യക്ഷ കൃഷ്ണദര്‍ശനത്തില്‍ സമാധിപൂണ്ടിരിക്കുന്ന വില്വമംഗലത്തെ കിഴക്കേനടയില്‍വെച്ച് കാണാനിടയായി. തനിക്കുകൂടി ഉണ്ണിക്കണ്ണന്റെ ദര്‍ശനസൗഭാഗ്യം സാധ്യമാക്കിതരണമെന്ന് മാനവേദന്‍ ആ യോഗീശ്വരനോട് പറഞ്ഞു. കണ്ണനോട് ചോദിച്ചിട്ട് പറയാമെന്നു സ്വാമിയാര്‍ അറിയിച്ചു. പിറ്റേന്ന് തന്നെ കണ്ണന്റെ അനുകൂല മറുപടി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.

വൈകുന്നേരം സ്വാമിയാര്‍ പറഞ്ഞ കിഴക്കേ നടയിലെ ഇലഞ്ഞി മരത്തിനടുത്തു ഇരുവരും പ്രാര്‍ഥിച്ചിരിപ്പായി. ഉണ്ണിക്കണ്ണന്‍ ചിരട്ടയില്‍ മണ്ണ് വാരി കളിച്ചിരിക്കുന്നതു കണ്ട സ്വാമിയാര്‍ തന്നെ സ്പര്‍ശിച്ചു അവിടേക്കു നോക്കാന്‍ അദ്ദേഹത്തോട് പറഞ്ഞു. കണ്ണനെ നേരില്‍ കണ്ട മാനവേദകവി ഭക്ത്യാവേശത്തില്‍  വാരി എടുക്കാനായി  പാഞ്ഞടുത്തതും രൂപം അപ്രത്യക്ഷമായി. ‘എന്നെ തൊടണമെന്നു സ്വാമിയാരുപറഞ്ഞില്ലല്ലോ’ എന്നൊരശരീരിയും കേട്ടു. കണ്ണന്‍ മാറിലൂടെ ഊര്‍ന്നിറങ്ങിയ അനുഭൂതിയും ഉണ്ടായി.  

കണ്ണുതുറന്നപ്പോള്‍ കണ്ണന്റെ  പീലിത്തിരൂമുടിയില്‍ നിന്നും ഊര്‍ന്നു വന്ന ഒരു പീലി കൈയിലിരിക്കുന്നു. അദ്ദേഹം അതു വച്ച് ഒരു കൃഷ്ണകിരീടവും ഇലഞ്ഞിമരക്കാതലില്‍നിന്നും ഒരു കൃഷ്ണവിഗ്രഹവും നിര്‍മിച്ച് ആ സവിധത്തിലിരൂന്നു രചിച്ചതാണ് കൃഷ്ണഗീതി.  

അത് ദൃശ്യരൂപത്തില്‍ ചിട്ടപ്പെടുത്തിയപ്പോള്‍ കൃഷ്ണനാട്ടം എന്നപേരില്‍ പ്രസിദ്ധമായി. ആ കൃഷ്ണ കിരീടമാണ് കൃഷ്ണനാട്ടത്തില്‍ ഉപയോഗിക്കുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അഭിനയിക്കുമ്പോഴും ആ കിരീടം പാകമായി വര്‍ത്തിക്കുന്നതു സവിശേഷതയാണ്.  

അത് സൂക്ഷിക്കുന്ന സ്ഥലത്തു വിളക്ക്‌കൊളുത്തി വെക്കുന്ന പതിവ് ഇന്നും തുടരുന്നു. ഈ കാവ്യത്തിന്റെ ഉപസംഹാരശ്ലോകത്തിലെ ‘സ്ഫായദ്ഭക്തിഭരേണ’ ‘ഗ്രാഹ്യാസ്തു തിര്‍ഗാഥകൈ’ എന്നീ പദങ്ങളെകൊണ്ട് കലിദിനസംഖ്യ 1736612 എന്നും 829 ചിങ്ങം 28നു രചന പൂര്‍ത്തീകരിച്ചു എന്നും സ്പഷ്ടമാക്കുന്നുണ്ട്.  

(തുടരും)

പി.കെ. മുരളീധരന്‍ രാജ

Recent Posts