Categories: Kerala

വനപാതയില്‍ ഭൂമിക്കടിയിലൂടെ കേബിള്‍;19 വര്‍ഷത്തിനുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി എത്തുന്നു

1.65 കോടി മുതല്‍ മുടക്കില്‍ 5.4 കിലോ മീറ്ററോളം ദൂരം ഭൂമിക്കടിയിലൂടെ കേബിള്‍ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. കോതമംഗലം ആസ്ഥാനമായ കെഎംഎ പവര്‍ടെക് എന്ന സ്ഥാപനമാണ് കരാറുകാര്‍.

Published by

കുമളി: 19 വര്‍ഷത്തിനുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി എത്തുന്നു. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഭൂമിക്കടിയിലൂടെ കേബിള്‍ വലിച്ച് വൈദ്യുതി എത്തിക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചു.

1.65 കോടി മുതല്‍ മുടക്കില്‍ 5.4 കിലോ മീറ്ററോളം ദൂരം ഭൂമിക്കടിയിലൂടെ കേബിള്‍ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. കോതമംഗലം ആസ്ഥാനമായ കെഎംഎ പവര്‍ടെക് എന്ന സ്ഥാപനമാണ് കരാറുകാര്‍. വനപാതയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴയെടുത്ത് കേബിളിടുന്ന ജോലിയാണ് നിലവില്‍ പുരോഗമിക്കുന്നത്.

2001ലാണ് വനം വകുപ്പ് ഇടപെട്ട് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. കുരങ്ങുകളടക്കം നിരവധി മൃഗങ്ങള്‍ ചത്തതോടെയാണ് വണ്ടിപ്പെരിയാറിന് സമീപത്തെ വള്ളക്കടവില്‍ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള ലൈന്‍ കട്ടാക്കിയത്. നിലവില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇവിടെ ഷട്ടറുകള്‍ അടക്കം ഉയര്‍ത്തിയിരുന്നത്. ഇത് പലപ്പോഴും തടസമായതോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപ്പെട്ടത്. കെഎസ്ഇബി ലൈന്‍ കൂടി ലഭിച്ചാല്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുക എന്ന നിലയിലേക്ക് മാറ്റാനാകും. ഇത് മഴക്കാലത്ത് വെള്ളം കൂടുമ്പോള്‍ ഉള്‍പ്പെടെയുള്ള സാഹചര്യത്തില്‍ ഗുണമാകുകയും ചെയ്യും.

കേബിള്‍ വഴി കണക്ഷന്‍ ആവശ്യപ്പെട്ട് തമിഴ്നാട് കെഎസ്ഇബിയില്‍ ഒരു കോടി രൂപ നേരത്തെ അടച്ചിരുന്നു. എന്നാല്‍, വനം വകുപ്പ് അനുമതി നല്‍കാന്‍ വൈകുകയായിരുന്നു. നിബന്ധന പ്രകാരമുള്ള തുക കെട്ടി വെച്ച ശേഷമാണ് വനംവകുപ്പ് അനുമതി നല്‍കിയത്. സ്ഥലത്തെത്തി പരിശോധന നടത്തിയതായും 2021 ജനുവരിയില്‍ പണികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കമെന്നും കെഎസ്ഇബി തൊടുപുഴ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മനോജ് ഡി. ജന്മഭൂമിയോട് പറഞ്ഞു. ബാക്കിയുണ്ടായിരുന്ന 65 ലക്ഷം രൂപയും തമിഴ്നാട് കെഎസ്ഇബിക്ക് കഴിഞ്ഞ ദിവസം കൈമാറി. ആദ്യം ഒരു കോടിയ്‌ക്ക് ടെണ്ടര്‍ എടുത്ത പദ്ധതി നീണ്ട് പോയതോടെയാണ് തുക 1.65 കോടി എത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: ഡാം