Categories: Kerala

പകല്‍ ചൂടേറുന്നു; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്നു, തുലാമഴ തിരികെയെത്തുന്നു

ശരാശരി 68 മില്യണ്‍ യൂണിറ്റായിരുന്ന വൈദ്യുതി ഉപഭോഗം നിലവില്‍ 72 മില്യണ്‍ പിന്നിട്ടു. ആറ് ദിവസം കൊണ്ടാണ് ഈ വര്‍ദ്ധനവ് ഉണ്ടായത്. നാളെ ശക്തി കുറഞ്ഞ ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കാം, ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയും പെയ്യും.

ഇടുക്കി: സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ ചൂട് കൂടിയതിന് പിന്നാലെ വൈദ്യുതി ഉപഭോഗം 4 മില്യണ്‍ യൂണിറ്റ് വരെ ഉയര്‍ന്നു. തുലാമഴയെത്തിയെങ്കിലും കഴിഞ്ഞ ഏതാനം ദിവസങ്ങളായി സംസ്ഥാനത്ത് കാര്യമായ മഴ ലഭിച്ചിട്ടില്ല. ഇതാണ് ഉപഭോഗം ഉയരാന്‍ മുഖ്യകാരണം.  

ശരാശരി 68 മില്യണ്‍ യൂണിറ്റായിരുന്ന വൈദ്യുതി ഉപഭോഗം നിലവില്‍ 72 മില്യണ്‍ പിന്നിട്ടു. ആറ് ദിവസം കൊണ്ടാണ് ഈ വര്‍ദ്ധനവ് ഉണ്ടായത്. 72.0982 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതില്‍ 23.0081 മില്യണ്‍ യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ ബാക്കിയുള്ളത് പുറത്ത് നിന്നെത്തിച്ചതാണ്. മഴക്കാലം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ ഉപഭോഗമാണിത്. നിലവില്‍ 32-34 ഡിഗ്രിവരെയാണ് പകല്‍ സമയത്തെ ശരാശരി താപനില, രാത്രിയില്‍ 21.5-26 ഡിഗ്രിവരെയും.  

ഈ വാരം മദ്ധ്യത്തോടെ സംസ്ഥാനത്ത് തുലാമഴ തിരികെ എത്തുമെന്നാണ് നിഗമനം. കിഴക്കന്‍ കാറ്റ് സജീവമാകുന്നതിനാല്‍ നവംബറില്‍ ശരാശരിയിലും കൂടുതല്‍ മഴയും ന്യൂനമര്‍ദ സാധ്യതയും കാലാവസ്ഥ വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. സാധാരണ ഈ സീസണ്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങളുടേയും ചുഴലിക്കാറ്റുകളുടേയും സമയം കൂടിയാണ്. അറബിക്കടലിലേയും ചൈനാക്കടലിലേയും സാഹചര്യങ്ങള്‍ മഴയ്‌ക്ക് അനുകൂലമാണ്. ഇന്ന് സംസ്ഥാനത്തൊരിടത്തും കാര്യമായ മഴക്ക് സാധ്യതയില്ല. നാളെ ശക്തി കുറഞ്ഞ ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കാം, ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയും പെയ്യും.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക