Categories: Kerala

പോപ്പുലർ തട്ടിപ്പ്: സ്ഥാപനങ്ങൾ അടച്ചു പൂട്ടാനും ആസ്തികൾ കണ്ടുകെട്ടാനും ഉത്തരവ്, അക്കൗണ്ടുകൾ മരവിപ്പിക്കും

Published by

പത്തനംതിട്ട:പത്തനംതിട്ട ജില്ലയിലെ പോപ്പുലർ ഫിനാൻസിന്റെ സ്ഥാപനങ്ങൾ അടച്ചു പൂട്ടാനും സ്വർണവും മറ്റ് ആസ്തികളും കണ്ടുകെട്ടാനും ഉത്തരവായി. ജില്ലാ കളക്ടർ പി.ബി. നൂഹിന്റെയാണ് ഉത്തരവ്.  ഹൈക്കോടതിയുടെയുടെയും സർക്കാരിന്റെയും നിർദേശത്തിന്റെ അടിസ്ഥാനത്തിലും 2013 ലെ സാമ്പത്തിക സ്ഥാപന നിയമത്തിലെ സെക്ഷൻ 4 പ്രകാരം നിക്ഷേപകരുടെ താൽപര്യ സംരക്ഷണം മുൻനിർത്തിയാണ് ഉത്തരവ്. പോപ്പുലർ ഫിനാൻസിന്റെ എല്ലാ ശാഖകളും ജില്ലയ്‌ക്കുള്ളിലെ അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് ഉത്തരവിൽ പറയുന്നു

. ധനകാര്യ സ്ഥാപനത്തിന്റെ ശാഖകളിലും മറ്റ് ഓഫീസുകളിലും സൂക്ഷിച്ചിരിക്കുന്ന പണം, സ്വർണം, മറ്റ് ആസ്തികൾ എന്നിവയുൾപ്പെടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടും. എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കുകയും ചെയ്തു. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് ജില്ലാ ലീഡ് ബാങ്ക് മാനേജർ, ജില്ലാ സഹകരണ സംഘങ്ങളുടെ ജോയിന്റ് രജിസ്ട്രാർ, റീജിയണൽ മാനേജർ കെഎസ്എഫ്ഇ, ജില്ലാ മാനേജർ കെഎഫ്സി, ജില്ലയിലെ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവരോട് നിർദേശിച്ചു. 

കൂടാതെ അനുബന്ധ സ്ഥാപനങ്ങളും, കെട്ടിടങ്ങളും അടച്ച് മുദ്രവച്ച് ജില്ലാ കളക്ടർക്ക് താക്കോൽ ഹാജരാക്കാനും ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ കാവൽ ഏർപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.ധനകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കളുടെ കൈമാറ്റം,അന്യവത്ക്കരണം എന്നിവ നിരോധിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ജില്ലാ രജിസ്ട്രാർക്ക് നിർദേശം നൽകി. 

എല്ലാ മോട്ടോർ വാഹനങ്ങളുടെയും വിശദാംശങ്ങൾ നൽകാനും ലിസ്റ്റു ചെയ്ത വാഹനങ്ങൾ കൈമാറുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും പത്തനംതിട്ട റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് നിർദേശം നൽകി. ഉത്തരവ് അനുസരിച്ച് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ആഴ്ചതോറും നൽകാനും എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക