കൊച്ചി : അന്തര്‍ദേശീയ ചട്ടങ്ങളും ജനീവ തീരുമാനങ്ങളും ലംഘിച്ചാണ് ദുബായ് റെഡ് ക്രസന്റും കേരള സര്‍ക്കാരും 20 കോടി രൂപ ലൈഫ് മിഷന് നല്‍കിയതെന്ന് ബിജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
150 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന റെഡ് ക്രസെന്റുകളുടെയും റെഡ് ക്രോസ് സൊസൈറ്റികളുടേയും അന്തര്‍ദേശീയ സംഘടനയാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റിസ്. ഈ സംഘടനനയുടെ അറിവോ സമ്മതമോ ഇല്ലാതെ റെഡ് ക്രസന്റിന് മറ്റൊരു രാജ്യത്തേക്ക് മറ്റേതെങ്കിലും ഏജന്‍സിക്കോ സര്‍ക്കാരിനോ സംഭാവന നല്‍കാനാവില്ല. സംഭാവന നല്‍കണമെങ്കില്‍ ആ രാജ്യത്തെ റെഡ് ക്രോസ് സൊസൈറ്റിക്കേ കൊടുക്കാനാവു. ഇത് 150 രാജ്യങ്ങളിലെ റെഡ് ക്രോസ് – റെഡ് ക്രസന്റ് സംഘടനകള്‍ തമ്മിലുണ്ടാക്കിയിട്ടുള്ള കരാറാണ്.
പ്രളയാനന്തര ദുരിതാശ്വാസ സഹായമായി കേരളത്തില്‍ ഖത്തര്‍ റെഡ് ക്രസന്റ് 40 കോടി നല്‍കാന്‍ കേരളത്തിലെ റെഡ് ക്രോസ് സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
ഇടുക്കിയിലും വയനാട്ടിലും 500 വീടുകള്‍ പണിയുന്നതിനുള്ള പ്രൊജക്റ്റ് തയ്യാറായി. പക്ഷേ സ്ഥലം അനുവദിച്ചില്ല. കുവൈറ്റ് റെഡ് ക്രസന്റും കനേഡിയന്‍ റെഡ് ക്രോസും കേരളത്തില്‍ പ്രളയാനന്തര ദുരിതാശ്വാസ പ്രൊജെക്ടുകള്‍ പൂര്‍ത്തിയാക്കി. ഈ പ്രൊജെക്ടുകള്‍ക്കെല്ലാം കേരളത്തിലെ റെഡ് ക്രോസ് സൊസൈറ്റിയുമായിട്ടാണ് സംയുക്ത ധാരണാപത്രം ഒപ്പിട്ടതും പണം നല്‍കിയതും.
ദുബായ് റെഡ് ക്രസന്റ് ഈ കീഴ്വഴക്കങ്ങളും ധാരണയും ലംഘിച്ച് കേരള സര്‍ക്കാരും റെഡ് ക്രസന്റും തമ്മില്‍ ധാരണയുണ്ടാക്കി.എഫ് സി ആര്‍ ആക്ട് അനുസരിച്ചുള്ള നിബന്ധനകളും കേരള സര്‍ക്കാര്‍ കാറ്റില്‍ പറത്തി. നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് ലൈഫ് മിഷന്‍ പദ്ധതിയിലുള്ളതെന്ന് കുമ്മനം രാജശേഖരന്‍ പത്രസമ്മേളനത്തിൽ പറഞ്ഞു















