Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ധര്‍മസമരത്തില്‍ മുന്നണി പോരാളിയായതിന് പിണറായിയും ടീമും വേട്ടയാടുന്നു; കസ്റ്റംസില്‍ കമ്യൂണിസ്റ്റ് വത്കരണം; വിശദീകരണവുമായി അനില്‍ നമ്പ്യാര്‍

താന്‍ എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. താന്‍ ജനം ടിവി യുടെ ഭാഗമാണ് എന്നത് തന്നെ.ശബരിമല യുവതീ പ്രവേശം, പൗരത്വ ഭേദഗതി നിയമം,ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളില്‍ ചാനലിനകത്തും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ നിലപാടെടുത്തത് തന്നെയാണ് ഒരു 'കോള്‍' വീണു കിട്ടിയപ്പോള്‍ എന്നെ ക്രൂരമായി അടിക്കാനുള്ള ആയുധമാക്കി ഇടതുപക്ഷം വിശിഷ്യാ സിപിഎമ്മും എസ്ഡിപിഐയും മാറ്റിയതെന്നും ജനം ടിവി ഓഹരി ഉടമകള്‍ക്ക് അയച്ച വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Janmabhumi Online by Janmabhumi Online
Sep 4, 2020, 05:30 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി ജനം ടിവിയുടെ കോര്‍ഡിനേറ്റിങ് എഡിറ്ററായിരുന്നു അനില്‍ നമ്പ്യാര്‍. താന്‍ എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. താന്‍ ജനം ടിവി യുടെ ഭാഗമാണ് എന്നത് തന്നെ. ശബരിമല യുവതീ പ്രവേശം, പൗരത്വ ഭേദഗതി നിയമം,ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളില്‍ ചാനലിനകത്തും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ നിലപാടെടുത്തത് തന്നെയാണ് ഒരു ‘കോള്‍’ വീണു കിട്ടിയപ്പോള്‍ എന്നെ ക്രൂരമായി അടിക്കാനുള്ള ആയുധമാക്കി ഇടതുപക്ഷം വിശിഷ്യാ സിപിഎമ്മും എസ്ഡിപിഐയും മാറ്റിയതെന്നും ജനം ടിവി ഓഹരി ഉടമകള്‍ക്ക് അയച്ച വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഒരു ധര്‍മ്മസമരത്തില്‍ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായതിനാണ് തന്നെയിന്ന് പിണറായിയും ടീമും വേട്ടയാടുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കസ്റ്റംസിനെ പോലും ഉള്ളം കൈയില്‍ കൊണ്ട് നടക്കാന്‍ പിണറായിക്ക് അനായാസം സാധിക്കുന്നെന്നും കസ്റ്റംസില്‍ കമ്യൂണിസ്റ്റ് വത്കരണമാണെന്നും അനില്‍ നമ്പ്യാര്‍ കുറിപ്പില്‍ പറയുന്നു.

വിശദീകരണക്കുറിപ്പിന്റെ പൂര്‍ണരൂപം-

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഒരു തവണ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ കേരളത്തിലെ ഇടതുപക്ഷവും പത്ര ദൃശ്യമാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വേട്ടയാടുകയും ക്രൂശിക്കുകയും ചെയ്യുന്ന ഒരു മാധ്യമ പ്രവര്‍ത്തകനാണ് ഞാന്‍.

ഞാന്‍ എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ.

ഞാന്‍ ജനം ടിവി യുടെ ഭാഗമാണ് എന്നത് തന്നെ. ശബരിമല യുവതീ പ്രവേശം, പൗരത്വ ഭേദഗതി നിയമം, ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളില്‍ ചാനലിനകത്തും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ നിലപാടെടുത്തത് തന്നെയാണ് ഒരു ‘കോള്‍’ വീണു കിട്ടിയപ്പോള്‍ എന്നെ ക്രൂരമായി അടിക്കാനുള്ള ആയുധമാക്കി ഇടതുപക്ഷം വിശിഷ്യാ സിപിഎമ്മും എസ്ഡിപിഐയും മാറ്റിയത്.

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലും കാല്‍ നൂറ്റാണ്ട് കാലത്തോളമുള്ള പ്രവര്‍ത്തന പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളില്‍ എനിക്കറിയാത്തവരായി ആരുമില്ല.

സ്വഭാവ മഹിമ പുലര്‍ത്തുന്നവരോട് മാത്രമെ മാധ്യമപ്രവര്‍ത്തകര്‍ ഇടപഴകാവൂയെന്ന് ഒരിടത്തും എഴുതി വെച്ചിട്ടില്ല. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പല വിവാദ വ്യക്തികളെയും എനിക്ക് പരിചയപ്പെടേണ്ടി വന്നിട്ടുണ്ട്. വാര്‍ത്താ ശേഖരണത്തിനുപകരിക്കും വിധം അത്തരം സൗഹൃദങ്ങളെ നിലനിര്‍ത്തുന്നുവെന്നല്ലാതെ അവരുടെ ദുഷ്‌ചെയ്തികളെ ഇന്നേവരെ പ്രത്യക്ഷമായോ പരോക്ഷമായോ ഞാന്‍ അനുകൂലിക്കുകയോ അവരെ സ്വന്തം താത്പര്യത്തിനായുപയോഗിക്കുകയോ ചെയ്തിട്ടില്ല .പറഞ്ഞുവരുന്നത് വാര്‍ത്തയാണ് പ്രധാനം. അതിനോടുള്ള ആര്‍ത്തി ഒട്ടും കുറഞ്ഞിട്ടില്ല.

ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച വീട്ടിലിരിക്കുമ്പോഴാണ് തിരുവനന്തപുരം എയര്‍ കാര്‍ഗോ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. ജനം ടിവി റിപ്പോര്‍ട്ടര്‍ രശ്മി പത്മയും കാര്‍ഗോ കോംപ്ലക്‌സിന് മുന്നില്‍ നിന്ന് തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയെന്നതാണ് വാര്‍ത്തയ്‌ക്കാധാരം. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വാര്‍ത്തയായതിനാല്‍ കോണ്‍സുല്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെത്തന്നെ വിളിക്കാമെന്ന് കരുതി.

രണ്ട് വര്‍ഷം മുമ്പാണ് സ്വപ്നയെ പരിചയപ്പെട്ടത്.

എന്റെ യുഎഇ റസിഡന്റ് വിസയുടെ കാലാവധി 2018 മെയ് മാസം അവസാനിച്ചു. ദുബായില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ തുടങ്ങിയ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഭാഗമായിട്ടാണ് എനിക്കും റസിഡന്റ് വിസ ലഭിച്ചത്. വിസ പുതുക്കാന്‍ ആറ് മാസത്തിലൊരിക്കല്‍ ദുബായില്‍ പോകണം. ഇല്ലെങ്കില്‍ അത് റദ്ദാകും. അവിടെ രണ്ട് സ്റ്റേജ് ഷോകള്‍ കമ്പനിയുടേതായി നടത്തിയെങ്കിലും ഒരു നയാപ്പൈസയുടെ ലാഭം പോലും കിട്ടാത്തതിനാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ലൈസന്‍സ് പുതുക്കിയില്ല. ആയിടയ്‌ക്കാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായത്. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ ദുബായിലോട്ട് അടിയന്തരമായും പോകണമെന്ന് എംഡി പറഞ്ഞു. റസിഡന്റ് വിസാ കാലാവധി പൂര്‍ത്തിയായ ശേഷം പുതുക്കാത്തവര്‍ക്ക് വിസിറ്റ് വിസ അനുവദിക്കുമോ? സാങ്കേതിക പ്രശ്നങ്ങള്‍ തടസ്സമാകുമോ? അഥവാ ട്രാവല്‍ ഏജന്‍സി വഴി വിസ കിട്ടിയാലും എയര്‍പോര്‍ട്ടില്‍ പോയിറങ്ങിയാല്‍ അവരെങ്ങാനും പിടിച്ച് അകത്തിടുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയാണ് യുഎഇ കോണ്‍സുലേറ്റിലെത്തിയത്. അന്നത്തെ പി ആര്‍ ഒ സരിത് വഴിയാണ് സ്വപ്നയെ ആദ്യമായി കാണുന്നത്. 2018 ജൂണ്‍ 21. അവരോട് നേരത്തെയുന്നയിച്ച ആശങ്ക പങ്കുവെക്കുന്നു. സ്വപ്ന കോണ്‍സുല്‍ ജനറലിന്റെ മുറിയില്‍ കൊണ്ടുപോയി അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിക്കുന്നു. എന്റെ പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും പരിശോധിച്ച് അര മണിക്കൂറിനുള്ളില്‍ മറുപടി ലഭിക്കുന്നു. വിസിറ്റ് വിസ ഇഷ്യൂ ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ല. കാരണം എന്റെ പേരില്‍ യുഎഇയില്‍ ഒരു കേസില്ല. ഫിനാന്‍ഷ്യല്‍ ലയബിലിറ്റിയുമില്ല. ഇത് വല്ലതുമുണ്ടെങ്കില്‍ ആ കടമ്പകള്‍ മറികടക്കാതെ യുഎഇയില്‍ കാല് കുത്താനാവില്ല. സ്വപ്ന നിര്‍ദ്ദേശിച്ചത് പോലെ തൊട്ടടുത്ത സ്റ്റുഡിയോയില്‍ പോയി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയെടുക്കുന്നു. വിസ ഫോം ഫില്‍ ചെയ്യുന്നു. വിസ ഫീയായി 8000 രൂപ അടക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ വിസ ലഭിക്കുന്നു. ജൂണ്‍ 23 ന് ഞാന്‍ ദുബായിലേക്ക് പറക്കുകയും ചെയ്തു. (എന്റെ പേരില്‍ യുഎഇയില്‍ വഞ്ചനാ കേസുണ്ടായിരുന്നെന്നും യാത്രാവിലക്കുണ്ടായിരുന്നെന്നുമാണ് സ്വപ്നയുടെ മൊഴി. അത് മാറ്റിക്കൊടുത്തത് അവരാണത്രെ ! അതുവഴിയാണ് സൗഹൃദം തുടങ്ങിയതുമത്രെ ! രേഖകളുണ്ടല്ലോ.അവ കള്ളം പറയില്ലല്ലോ). 

വിസ കൃത്യസമയത്ത് ശരിയാക്കിത്തന്നതിന് സ്വപ്നയോടുള്ള നന്ദി ഞാന്‍ വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. നാട്ടില്‍ തിരിച്ചെത്തിയാല്‍ ഒരു ദിവസം കൂടാമെന്ന് അവര്‍ പറയുകയും ചെയ്തു. അങ്ങനെയാണ് കോണ്‍സുലേറ്റിന്റെ മീറ്റിംഗ് നടന്ന ഒരു രാത്രിയില്‍ വഴുതയ്‌ക്കാട്ടെ താജ് വിവാന്ത ഹോട്ടലിലേക്ക് അവരെന്നെ ക്ഷണിച്ചത്. ഞാന്‍ ലോബിയില്‍ കുറെ സമയം കാത്തിരുന്ന ശേഷമാണ് ഹോട്ടലിന് അകത്തുള്ള മീറ്റിംഗ് ഹാളില്‍ നിന്നും പുറത്തിറങ്ങിയ സ്വപ്നയെ കണ്ടത്.

ലോബിയില്‍ സ്വപ്നയുടെ മകനും കോണ്‍സുലേറ്റിലെ ഒന്ന് രണ്ട് ജീവനക്കാരുമുണ്ടായിരുന്നു. അവരെ അവിടെത്തന്നെയിരുത്തിയാണ് ഞങ്ങള്‍ റസ്റ്റോറന്റിലേക്ക് പോയത്. കൗണ്ടറിലിരുന്ന് ബിയര്‍ കഴിച്ചു. കൗണ്ടറില്‍ ഒരു സ്ത്രീയുമായിരിക്കുന്നതിലെ അനൗചിത്യം ഞാന്‍ സ്വപ്നയോട് ചൂണ്ടിക്കാണിച്ചപ്പോള്‍, TAJ is my second home. No issues എന്നായിരുന്നു അവരുടെ പ്രതികരണം. ഹോട്ടല്‍ സ്റ്റാഫിന്റെ ഇടപെടലില്‍ നിന്നും സ്വപ്ന പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.

അവര്‍ക്ക് അത്രയ്‌ക്കും സ്വാതന്ത്ര്യം ഹോട്ടലിലുണ്ടായിരുന്നു. (ഈ അര മണിക്കൂര്‍ സമയത്തിനുള്ളില്‍ ബിജെപിയ്‌ക്ക് കോണ്‍സുലേറ്റിന്റെ സഹായം ഞാന്‍ സ്വപ്ന വഴി തേടിയെന്നാണ് അവരുടെ മൊഴി ! കേന്ദ്രം ഭരിക്കുന്ന ഒരു പാര്‍ട്ടിക്ക് സ്വപ്നയിലൂടെ സഹായമഭ്യര്‍ത്ഥിക്കാന്‍ മാത്രം ഞാന്‍ മണ്ടനാണോ? മാത്രമല്ല ജനം ടിവിക്ക് ബിജെപി യോടുള്ള ആഭിമുഖ്യത്തെപ്പറ്റി സ്വപ്നയ്‌ക്ക് ഇപ്പൊഴും അറിവുണ്ടോയെന്നതിലും എനിക്ക് സംശയമുണ്ട്. ഞങ്ങളുടെ സംസാരത്തിലോ വാട്‌സാപ്പ് സന്ദേശങ്ങളിലോ ഇന്നേവരെ ബിജെപി വന്നിട്ടില്ല. പ്രോട്ടോകോള്‍ അനുസരിച്ച് രാഷ്‌ട്രീയ ചര്‍ച്ച അനുവദനീയമല്ലെന്ന് സ്വപ്ന തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ മൊഴിയില്‍ ഒരിടത്ത് ‘ബിജെപി’ വരണമെന്ന് അവരില്‍ സമ്മര്‍ദ്ദം ചെലുത്തി എഴുതിപ്പിച്ചവര്‍ക്ക് പ്രത്യേക താത്പര്യമുണ്ടാകുമല്ലോ. അത്മൊഴിയില്‍ മനഃപൂര്‍വ്വം തിരുകിക്കയറ്റിയെന്നല്ലാതെ വാസ്തവത്തിന്റെ ചെറിയൊരു കണിക പോലും സ്വപ്നയുടെ മൊഴിയിലില്ല). 

എന്റെ സുഹൃത്തായ നസിമുദ്ദീന്റെ ‘നവീന്‍ ഗ്രാനൈറ്റ്‌സ് ആന്റ് ടൈല്‍സ്’ എന്ന സ്ഥാപനത്തിന്റെ ശാസ്തമംഗലത്തെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍സുല്‍ ജനറലിനെ ക്ഷണിച്ചത് സ്വപ്ന വഴിയായിരുന്നു. ആ ദിവസം ഹിസ് എക്‌സലന്‍സിക്ക് ഒരുപഹാരം സമ്മാനിക്കുകയും ചെയ്തു. (ഈ മൊഴി സത്യസന്ധമാണ്. കൂട്ടിച്ചേര്‍ക്കലുകളില്ല). 

നസീമിന്റെ നേരത്തെയുള്ള സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്തത് മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി കെ കുഞ്ഞാലിക്കുട്ടിയും കടകംപള്ളി സുരേന്ദ്രനുമാണ്. കോണ്‍സുല്‍ ജനറല്‍ ഉദ്ഘാടകനായ വേദിയില്‍ സിപിഎം പ്രതിനിധി ഐ ബി സതീഷ് എംഎല്‍എയും പാര്‍ട്ടി കാട്ടാക്കട ഏരിയ സെക്രട്ടറി സ്റ്റീഫനും അതിഥികളായിരുന്നു. രണ്ട് പേരും നസീമുമായി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്.

ഇനിയാണ് ജൂലൈ 5 ന് ഉച്ചയ്‌ക്ക് 12 42 ന് ഞാന്‍ എന്റെ മൊബൈല്‍ ഫോണില്‍ നിന്നും വിളിച്ച വിവാദ കോളിനെപ്പറ്റി പറയാനുള്ളത്. ഞായറാഴ്ചയായതിനാല്‍ ഞാന്‍ ഫ്‌ലാറ്റിലായിരുന്നു. നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണക്കടത്ത് എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോള്‍ ആദ്യം വിളിച്ചത് കസ്റ്റംസിലെ ജയരാജിനെയായിരുന്നു. വിഴിഞ്ഞത്ത് കോസ്റ്റ് ഗാര്‍ഡ് ഓഫീസില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് കാര്‍ഗോ കോംപ്ലക്‌സിലെ കടത്തിനെപ്പറ്റി വലിയ ഗ്രാഹ്യമില്ലായിരുന്നു. തുടര്‍ന്നാണ് സ്വപ്നയെ വിളിച്ച് നയതന്ത്ര ബാഗേജിന്റെ പൊതു സ്വഭാവത്തെക്കുറിച്ചും സാധാരണ എന്തൊക്കെ സാധനങ്ങളാണ് അതുവഴി കൊണ്ടുവരാറുള്ളതെന്നും സ്വര്‍ണ്ണം കൊണ്ടുവരാന്‍ നയതന്ത്ര പരിരക്ഷയനുവദിക്കുന്നുണ്ടോയെന്നും തുടങ്ങിയ ചോദ്യങ്ങളുന്നയിക്കുന്നത്. ചിലതിനൊക്കെ സ്വപ്ന വ്യക്തമായ മറുപടി നല്‍കി. എന്നാല്‍ വന്ന ബാഗേജിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നാണ് പറഞ്ഞത്. എന്റെ വിളിയുടെ ഉദ്ദേശ്യം ഇതു സംബന്ധിച്ച കോണ്‍സുല്‍ ജനറലിന്റെ ഒരു ഇന്റര്‍വ്യൂ സംഘടിപ്പിക്കലായിരുന്നു. സ്വപ്ന വിചാരിച്ചാല്‍ അത് അനായാസമായി നടക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷെ കോണ്‍സുല്‍ ജനറല്‍ തിരുവനന്തപുരത്തില്ലെന്നും ദുബായിലാണെന്നും സ്വപ്ന പറഞ്ഞു. അങ്ങിനെയെങ്കില്‍ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റേതായ ഒരു പ്രസ്സ് റിലീസ് അയച്ചുതരണമെന്നായി എന്റെഅപേക്ഷ. കോണ്‍സുല്‍ ജനറലിനെ ബന്ധപ്പെട്ട ശേഷം തിരിച്ചുവിളിക്കാമെന്ന് സ്വപ്ന ഉറപ്പു നല്‍കി. 242 സെക്കന്റ് നീണ്ടു നിന്ന ഈ ഫോണ്‍ സംഭാഷണത്തില്‍ കുറച്ച് നേരം സ്വപ്ന excuse പറഞ്ഞ് എന്നെ ഹോള്‍ഡ് ചെയ്യിച്ചിരുന്നു. അവര്‍ മറ്റാരോടോ ആ നിമിഷങ്ങളില്‍ സംസാരിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു. കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞ് അവരെന്നെ തിരിച്ചുവിളിച്ചു. അങ്ങനെയൊരു ഡിപ്ലോമാറ്റിക് ബാഗേജ് യുഎഇയില്‍ നിന്നും അയച്ചിട്ടില്ലെന്നായിരുന്നു കോണ്‍സുല്‍ ജനറലിന്റെ പ്രതികരണമെന്നറിയിച്ചു. ഇത് വാര്‍ത്തയായി കൊടുക്കട്ടെയെന്ന് ഞാന്‍ ചോദിച്ചു. കോണ്‍സുല്‍ ജനറലിനെ ക്വാട്ട് ചെയ്യാതെ കൊടുത്തോളാന്‍ പറഞ്ഞു.

യുഎഇ ആയത് കൊണ്ട് വാര്‍ത്തയുടെ ആധികാരികതയ്‌ക്കായി ഞാന്‍ വീണ്ടും പ്രസ് റിലീസിന്റെ കാര്യം തിരക്കിയപ്പോള്‍ അതൊന്ന് ഡ്രാഫ്റ്റ് ചെയ്ത് കൊടുക്കാമോയെന്ന് ചോദിച്ചു. ഓക്കേയെന്ന് പറഞ്ഞ് ഒരു മിനിറ്റോളം നീണ്ട ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു. ഫോണ്‍ കട്ടായപ്പോഴാണ് ഇവരെന്തിന് പ്രസ് റിലീസ് ഡ്രാഫ്റ്റ് ചെയ്ത് തരാമോയെന്ന് എന്നോട് ചോദിച്ചതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചത്. കോണ്‍സുലേറ്റിന് വേണ്ടി പത്രപ്രസ്താവന തയ്യാറാക്കലല്ലല്ലോ എന്റെ ജോലി. എന്റെ ഭാര്യയുടെയും മകന്റെയും സാന്നിദ്ധ്യത്തില്‍ സ്പീക്കറിലിട്ടായിരുന്നു ഇതെല്ലാം സംസാരിച്ചത്. (ഈ മൊഴിയിലും ട്വിസ്റ്റ് നടന്നു.കാര്‍ഗോ വഴി വന്നത് നയതന്ത്ര ബാഗേജല്ല പേഴ്‌സണല്‍ ബാഗേജാണെന്ന രീതിയില്‍ കോണ്‍സുല്‍ ജനറലിന്റെ പ്രസ്താവനയ്‌ക്കായി ഞാന്‍ നിര്‍ദ്ദേശിച്ചെന്നാണ് സ്വപ്നയുടെമൊഴിയിലുള്ളത് !)

എനിക്ക് മനസ്സിലാകാത്ത ഒന്ന് രണ്ട് കാര്യങ്ങള്‍ ഞാനിവിടെ കുറിക്കട്ടെ. നയതന്ത്ര ബാഗേജിനെക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ച ഞാന്‍ കാര്‍ഗോ വഴി വന്നത് പേഴ്‌സണല്‍ ബാഗേജാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന് സാമാന്യ ബോധമുള്ളവര്‍ വിശ്വസിക്കുമോ? അങ്ങിനെയൊരു നിര്‍ദ്ദേശമോ ഇക്കാര്യത്തില്‍ ഉപദേശമോ സ്വപ്ന എന്നോട് തേടിയിട്ടില്ല. തേടാത്ത സ്ഥിതിയ്‌ക്ക് ചാടിക്കേറി അഭിപ്രായം പറയാന്‍ ഞാന്‍ നയതന്ത്ര വിദഗ്‌ദ്ധനൊന്നുമല്ലല്ലോ ! മാത്രമല്ല, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് പോലുള്ള കണ്‍സള്‍ട്ടന്‍സികള്‍ കൈയിലുള്ളപ്പോള്‍ എന്നെപ്പോലുള്ള ഒരു എളിയ മാധ്യമപ്രവര്‍ത്തകന്റെ നിര്‍ദ്ദേശം അവര്‍ ആരായേണ്ടതില്ലല്ലോ. ഞാന്‍ വിളിക്കുമ്പോള്‍ സ്വപ്ന സംശയത്തിന്റെ നിഴലില്‍ പോലുമുണ്ടായിരുന്നില്ല. എനിക്ക് അവരുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കില്‍ ആ സമയത്ത് ഞാനവരെ വിളിക്കുമായിരുന്നോ? എന്റെ പേഴ്‌സണല്‍ നമ്പറില്‍ നിന്നും വിളിച്ചത് എനിക്കിക്കാര്യത്തില്‍ ഒളിച്ചുവെക്കാനൊന്നുമില്ലെന്നതിന്റെ തെളിവ് കൂടിയാണ്. അന്നേ ദിവസം ഉച്ചയ്‌ക്ക് രണ്ട് മണി വാര്‍ത്തയില്‍ കോണ്‍സുല്‍ ജനറലിന്റെ പ്രതികരണം ബ്രേക്കിംഗായി കാണിക്കുകയും ചെയ്തു. സ്വപ്നയെ വിളിച്ച കാര്യം ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബുവിനും ചീഫ് സബ് എഡിറ്റര്‍ നിലിന്‍ കൃപാകരനും റിപ്പോര്‍ട്ടര്‍ രശ്മി പത്മയ്‌ക്കും അറിയാം. അപ്പപ്പോള്‍ അവരെ ഞാന്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. ഇനി വാദത്തിന് വേണ്ടി ഒരു കാര്യം ചോദിക്കട്ടെ. കാര്‍ഗോയില്‍ എത്തിയത് നയതന്ത്ര ബാഗേജല്ല പേഴ്‌സണല്‍ ബാഗേജാണെന്ന രീതിയില്‍ പ്രസ് റിലീസിറക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചെന്നാണല്ലോ സ്വപ്നയുടെ മൊഴി. അങ്ങനെ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ആര്‍ക്കെന്ത് പ്രയോജമാണ് ലഭിക്കുക? നയതന്ത്ര ബാഗേജാണെങ്കില്‍ പരിരക്ഷ കിട്ടും. പേഴ്‌സണല്‍ ബാഗേജാണെങ്കില്‍ പെടും. ഒരാള്‍ മറ്റൊരാളെ ഉപദേശിക്കുന്നതും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നതും അയാളുടെ നന്മയ്‌ക്കായാണല്ലോ. കുഴിയില്‍ ചാടിക്കാന്‍ ആരെങ്കിലും ഉപദേശിക്കുമോ? ഇനി നയതന്ത്ര ബാഗേജല്ല, പേഴ്‌സണല്‍ ബാഗേജാണെന്ന് ഞാനെങ്ങാനും പറഞ്ഞിട്ടുണ്ടായിരുന്നെങ്കില്‍ രണ്ട് മണി വാര്‍ത്തയില്‍ അതും സ്വാഭാവികമായി പ്രത്യക്ഷപ്പെടുമായിരുന്നല്ലോ? ജൂലൈ അഞ്ചിലെ രണ്ട് മണി വാര്‍ത്തയുടെ ഉള്ളടക്കം പരിശോധിച്ചാല്‍ സ്വപ്നയെ വിളിച്ചതെന്തിനായിരുന്നെന്ന് സാമാന്യ ബോധമുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും.

സ്വപ്നയുടെ മൊഴിയില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ബോധപൂര്‍വം നടന്നിട്ടുണ്ട്. അതവര്‍ സ്വമേധയാ എഴുതിയതാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നെ കുടുക്കാന്‍ മാത്രം നമുക്കിടയില്‍ വൈരാഗ്യമോ ശത്രുതയോ ഇല്ലാത്തതിനാല്‍ ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ കൂട്ടിച്ചേര്‍ക്കലെന്ന് ഞാനുറച്ച്വിശ്വസിക്കുന്നു. അന്വേഷിച്ചപ്പോഴാണ് കസ്റ്റംസ് (പ്രിവന്റീവ്) സൂപ്രണ്ടായ സി പത്മരാജന്‍ എന്ന പത്മരാജന്‍ നമ്പ്യാരുടെ മേല്‍നോട്ടത്തിലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് മനസ്സിലായത്.

ആരാണ് പത്മരാജന്‍? പഴയ എസ് എഫ് ഐക്കാരന്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അടുത്ത ബന്ധു. കസ്റ്റംസിലെ സഖാവ്. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും വാട്‌സാപ്പ് സന്ദേശങ്ങളും പരിശോധിച്ചാല്‍ സിപിഎമ്മിനോടും പിണറായി വിജയനോടുമുള്ള വിധേയത്വം പ്രകടമാവും. നരേന്ദ്രമോദിയെ പരിഹസിക്കുന്നു. യോഗയെ അധിക്ഷേപിക്കുന്നു. ചോറ് കേന്ദ്രത്തിലും കൂറ് എല്‍ഡിഎഫ് സര്‍ക്കാരിലും. സ്വപ്നയുടേതായുള്ള 33 പേജ് മൊഴിപ്പകര്‍പ്പില്‍ എന്റെ പേര് പരാമര്‍ശിക്കുന്ന പേജുകള്‍ മാത്രം എങ്ങനെ പുറത്തായി? ആര് ചോര്‍ത്തി? എന്തായിരുന്നു അതിന് പിന്നിലെ അജണ്ട? മറ്റ് പേജുകള്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തില്ല? ഞാന്‍ വഴി ജനം ടിവിയെയും ബിജെപിയെയും അധിക്ഷേപിക്കലും അപകീര്‍ത്തിപ്പെടുത്തലുമായിരുന്നു ഉദ്ദേശ്യം.

സ്വര്‍ണ്ണക്കടത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കലായിരുന്നു ഈ വൃത്തികെട്ട നീക്കം കൊണ്ടുദ്ദേശിച്ചത്. പക്ഷെ അമിതാവേശം അവര്‍ക്ക് തന്നെ വിനയായി. അന്വേഷണ സംഘത്തില്‍ നിന്നും എന്റെ മൊഴി രേഖപ്പെടുത്തിയ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ എസ് ദേവ് തെറിച്ചു. ഇദ്ദേഹമാണ് എന്നെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത സമയവും തീയ്യതിയും സഹിതം മാധ്യമങ്ങളെ അറിയിച്ചത്. എന്റെ മൊഴി രേഖപ്പെടുത്തുമ്പോള്‍ തന്നെ മാധ്യമങ്ങള്‍ക്ക് തത്സമയ വിവരം നല്‍കി. എന്റെ മൊഴി രേഖപ്പെടുത്തിയ ശേഷവും പൊടിപ്പും തൊങ്ങലും വെച്ച് കഥകള്‍ പ്രചരിപ്പിച്ചു. അനില്‍ നമ്പ്യാറെ വിളിപ്പിച്ചത് കൊണ്ട് ഇനി എന്നെ ഷില്ലോംഗിലേക്ക് സ്ഥലം മാറ്റുമോയെന്ന് മുഖത്ത് നോക്കി പരിഹസിക്കാനും ദേവ് മറന്നില്ല. നേരത്തെ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ജോ കമ്മീഷണര്‍ അനീഷ് രാജന്റെ വലംകൈയാണ് ദേവും പത്മരാജനും.

സ്വര്‍ണ്ണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണം വഴിതിരിച്ചുവിട്ട് അട്ടിമറിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ തയ്യാറാക്കിയ തിരക്കഥയാണ് പൊളിഞ്ഞത്. അതിന് ഞാനൊരു നിമിത്തമായി. ഇല്ലെങ്കില്‍ അന്വേഷണം എങ്ങുമെത്തില്ലായിരുന്നു. കസ്റ്റംസിലെ കമ്മികള്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോയിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും ശിവശങ്കറിനും ക്ലീന്‍ ചിറ്റ് നല്‍കുമായിരുന്നു. എന്നെപ്പോലുള്ള നിരപരാധികളെ കുരുക്കുകയും ചെയ്യും.എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്? സ്വപ്നയെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരേ ഒരു തവണവിളിച്ചതാണോ? ഞാന്‍ മാത്രമാണോ സ്വപ്നയെ വിളിച്ച ഏക മാധ്യമ പ്രവര്‍ത്തകന്‍? സ്വപ്ന ഒളിവില്‍ കഴിഞ്ഞപ്പോള്‍ തയ്യാറാക്കിയ ശബ്ദരേഖ എങ്ങനെ 24 ന്യൂസില്‍ മാത്രമെത്തി ? ആര് എത്തിച്ചു? പിണറായിയെയും സര്‍ക്കാരിനെയും സ്തുതിക്കുന്ന സ്‌ക്രിപ്റ്റ് സ്വപ്നയ്‌ക്ക് ആരെഴുതി നല്‍കി? സ്വപ്നയെ ബെങ്കളുരുവിലേക്ക് ഒളിച്ചു കടത്തിയതാര്? യാത്രാമധ്യേ കേരളത്തില്‍ ഒളിസങ്കേതങ്ങളൊരുക്കിയതാര്? സ്വപ്നയെ വിളിച്ച വിഐപികള്‍ ആരൊക്കെ?സ്വപ്നയുടെ തോളില്‍ തട്ടിയവനും പാതിരാത്രി തൊട്ട് പുലരുവോളം ഫോണില്‍ വിളിച്ചവര്‍ക്കും മാനസിക സമ്മര്‍ദ്ദം തീര്‍ക്കാന്‍ ഫ്‌ലാറ്റില്‍ പോയവര്‍ക്കും ഒരു കുഴപ്പവുമില്ല. വാര്‍ത്തയ്‌ക്കായി ഒരേ ഒരു തവണവിളിച്ച ഞാനാണിപ്പോള്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തലവന്‍ ! രാജ്യദ്രോഹി! കുലംകുത്തി! വിമര്‍ശിച്ചും അധിക്ഷേപിച്ചും പരിഹസിച്ചുംഎന്നെ കൊല്ലാക്കൊല ചെയ്യുകയാണ്.

ഒരു ധര്‍മ്മസമരത്തില്‍ നിങ്ങളുടെ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായതിനാണ് എന്നെയിന്ന് പിണറായിയും ടീമും വേട്ടയാടുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കസ്റ്റംസിനെ പോലും ഉള്ളം കൈയില്‍ കൊണ്ട് നടക്കാന്‍ പിണറായിക്ക് അനായാസം സാധിക്കുന്നു! ഈ രാഷ്‌ട്രീയ ഇടപെടലുകളും അന്വേഷണം വഴിതിരിച്ചുവിടാനുളള സംഘടിത നീക്കങ്ങളും കുതന്ത്രങ്ങളും പരാജയപ്പെടുത്തിയേ മതിയാവൂ. ഇന്ന് ഞാനാണിര. നാളെ നിങ്ങളില്‍ ആരെങ്കിലുമാവാം. അതിനാല്‍ എനിക്ക് നീതിയുറപ്പാക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ തന്നെ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്നെ ഈ വേട്ടപ്പട്ടികളുടെ നടുവിലേക്ക് തള്ളിവിടരുത്.

ആത്മാഭിമാനം മാത്രമാണ് സമ്പാദ്യം. മരിക്കും വരെ അതെങ്കിലും നിലനിര്‍ത്താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ നിങ്ങളോരോരുത്തരുടെയും കരുണയ്‌ക്കായി യാചിക്കുകയാണ്. എനിക്ക് വേണ്ടി ഒപ്പ് ശേഖരണത്തിന് സാംസ്‌കാരിക നായകരുണ്ടാവില്ല. മാധ്യമസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര പൂര്‍ണ്ണതയ്‌ക്കുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആരുമുണ്ടാവില്ലെന്ന തിരിച്ചറിവ് കൂടിയാണ് ഈ കുറിപ്പിനാധാരം. സദയം പരിഗണിക്കുക. 

Tags: pinarayiസ്വര്‍ണകടത്ത്JANAM TV
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

‘ശ്രദ്ധിക്കണം , ക്ഷണിതാക്കളിൽ സാമ്പത്തിക തട്ടിപ്പുകാരോ, മാസപ്പടിക്കാരോ ഒക്കെ ഉൾപ്പെട്ടാൽ അതിന്റെ നാണക്കേട് സർക്കാരിനാണ് ‘ ; ശ്രീജിത്ത് പണിക്കർ

Kerala

ആശുപത്രിയില്‍ കഴിയുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

Kerala

പിണറായിക്ക് ജയ് വിളിക്കാനെത്തണമെന്ന് അധ്യാപകരോടു നിര്‍ദേശിച്ച് ഡിഇഒയുടെ വിവാദ ഉത്തരവ്

Kerala

സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്കുള്ളിൽ മടക്കം ; ഷാജി എന്‍. കരുണിന്റെ അവസാന പൊതുപരിപാടി

പുതിയ വാര്‍ത്തകള്‍

സൽമാൻ ഖാൻ ഗുരുതരമായ മസ്തിഷ്ക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു ; തുറന്ന് പറഞ്ഞത് കപിൽ ശർമ്മ ഷോയിൽ

പ്രേംനസീർ പുരസ്ക്കാരങ്ങൾ സമർപ്പിച്ചു

തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്; സ്വന്തം പഞ്ചായത്തിൽ പോലും ലീഡ് നേടാനാകാതെ എം. സ്വരാജ്, സിപിഎമ്മിന് കനത്ത തിരിച്ചടി

അമേരിക്ക ഇറാനിൽ ബോംബിട്ടതിൽ രോഷാകുലരായി ഹിസ്ബുള്ള ; യുഎസ് ഭീകരതയുടെ ഔദ്യോഗിക സ്പോൺസറാണെന്നും തീവ്രവാദ സംഘടന

നിലമ്പൂരിൽ താൻ പിടിച്ച 13573 പരം വോട്ടുകൾ സിപിഎമ്മിന്റേതെന്ന് അൻവർ

ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ല; നിർദേശങ്ങളുമായി പോലീസ് പൗരാവകാശ രേഖ

ഇസ്ലാം മതത്തെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോ ? സനാതൻ ധർമ്മത്തെ അപമാനിച്ച ഡിഎംകെയെ വിമർശിച്ച് പവൻ കല്യാൺ 

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത്; യുഡിഎഫ് വിജയം 2016നുശേഷം ആദ്യമായി, അൻവർ ഫാക്ടർ ഉണ്ടായെന്ന് കെപിസിസി പ്രസിഡന്റ്

രണ്ടരക്കോടി തട്ടിയ കേസ്; അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies