Categories: Kerala

പെണ്‍കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം; തെളിവുകള്‍ ഇല്ല; പാലത്തായി പീഡനക്കേസ് കെട്ടിച്ചമച്ചത്; പത്മരാജന്റെ ജാമ്യം റദ്ദാക്കേണ്ടെന്ന് പിണറായി സര്‍ക്കാര്‍

പെണ്‍കുട്ടി പലതും സങ്കല്‍പിച്ച് പറയുന്ന സ്വഭാവക്കാരിയാണ്. ഭാവനയില്‍ നിന്ന് കഥകള്‍ ഉണ്ടാക്കുന്ന സ്വഭാവം പെണ്‍കുട്ടിക്കുണ്ട്. നിയമപ്രകാരം നിയോഗിക്കപ്പെട്ട കൗണ്‍സിലേര്‍സ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതായി ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Published by

കൊച്ചി: പാലത്തായി കേസില്‍ പ്രതിയായി ആരോപിക്കപ്പെട്ട അധ്യാപകന്‍ കുനിയില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ മൊഴി നല്‍കിയ നാലാം ക്ലാസുകാരിയായ പെണ്‍കുട്ടി കള്ളം പറയുകയാണെന്നും പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ്  പത്മരാജന്റെ ജാമ്യം റദ്ദാക്കേണ്ടെന്ന് നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.  

സ്‌കൂളിലെ ശുചിമുറിയില്‍ അധ്യാപകനായ പത്മരാജന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. എന്നാല്‍, ഇത്തരത്തില്‍ പീഡനം നടന്നതായി ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കൈക്രംബ്രാഞ്ച് വ്യക്തമാക്കി. പെണ്‍കുട്ടി പറഞ്ഞ ദിവസങ്ങളില്‍ പത്മരാജന്‍ കണ്ണൂരില്‍ പോലും ഇല്ലായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.  

പെണ്‍കുട്ടി പലതും സങ്കല്‍പിച്ച് പറയുന്ന സ്വഭാവക്കാരിയാണ്. ഭാവനയില്‍ നിന്ന് കഥകള്‍ ഉണ്ടാക്കുന്ന സ്വഭാവം പെണ്‍കുട്ടിക്കുണ്ട്. നിയമപ്രകാരം നിയോഗിക്കപ്പെട്ട കൗണ്‍സിലേര്‍സ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതായി ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.  

പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവും ആക്ഷന്‍ കമ്മിറ്റിയും നല്‍കിയ ഹരജി പരിഗണിക്കവെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസ് മൊത്തം കെട്ടിച്ചമച്ചതാണ് എന്ന നിലപാടാണ് അന്വേഷണ സംഘത്തിന്.

ജാമ്യം റദ്ദാക്കണമെന്ന പെണ്‍കുട്ടിയുടെ മാതാവിന്റെ വാദം തള്ളിയ സ്പെഷല്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി, പ്രതി ജാമ്യത്തിന് അര്‍ഹനാണെന്നും കോടതിയെ അറിയിച്ചു.  തുടര്‍ന്ന് കേസ് ഓണത്തിന് ശേഷം വിധി പറയാന്‍ മാറ്റി. എസ്ഡിപിഐയും ഏഷ്യാനെറ്റ് ന്യൂസും ചേര്‍ന്നാണ് പത്മരാജനാണ് പ്രതിയെന്ന തരത്തിലുള്ള പ്രചരണം നടത്തിയത്. തുടര്‍ന്ന് പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിലും ഒരു തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഇരു സംഘവും കണ്ടെത്തിയത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക