കൊളംബോ: ശ്രീലങ്കയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി രാജപക്‌സെ പക്ഷം വീണ്ടും അധികാരത്തില്‍. മഹീന്ദ രാജപക്‌സെ തന്നെ വീണ്ടും പ്രധാനമന്ത്രിയാകാനാണ് സാദ്ധ്യതയേറെ. അനുജന്‍ ഗോട്ടബയ രാജപക്‌സെയാണ് ശ്രീലങ്കയുടെ പ്രസിഡന്റ്.
145 സീറ്റ് നേടി വന്‍ ഭൂരിപക്ഷത്തോടെ ശ്രീലങ്ക പൊതുജനപാര്‍ട്ടി(എസ്‌എല്‍പിപി) അധികാരത്തിൽ തുടരും. സഖ്യകക്ഷികളുടെ പിന്തുണ കൂടിയാകുമ്ബോള്‍ 150 സീറ്റുകളാണ് ഭരണകക്ഷിക്കുണ്ടാകുക. ഇത് ആകെ സീറ്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ്. 225 സീറ്റുകളാണ് ആകെ.
തന്റെ ‘ക്ഷേമത്തിനായുളള കാഴ്‌ചപ്പാട്’ മുന്നോട്ട് വയ്‌ക്കുന്ന ഭരണമായിരിക്കും രാജ്യത്ത് നടപ്പാക്കുകയെന്ന് മഹീന്ദ രാജപക്‌സെ വ്യക്തമാക്കി. നാലോളം ചെറു പാര്‍ട്ടികള്‍ രാജപക്‌സെയ്‌ക്ക് പിന്തുണ നല്‍കുമെന്ന് ഉറപ്പിച്ച സ്ഥിതിക്ക് ഇനി ഭരണഘടനാ ഭേദഗതി രാജപക്‌സെ വിഭാഗത്തിന് എളുപ്പമാകും. 150 സീറ്റുകളാണ് ഭരണഘടനാ ഭേദഗതിക്ക് ആവശ്യം.
എതിര്‍പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 54 സീറ്റുകള്‍ മാത്രമാണ്. തമിഴ് ന്യൂനപക്ഷങ്ങള്‍ക്കായുളള പാര്‍ട്ടി 10 സീറ്റും വിവിധ ചെറുപാര്‍ട്ടികള്‍ 16 സീറ്റുകളും നേടി.
















