Categories: Kannur

ഇരിട്ടി നഗരസഭയിലും പായം പഞ്ചായത്തിലും കോവിഡ് സ്ഥിരീകരണം; മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

സ്രവ പരിശോധന റിപ്പോര്‍ട്ട് വരുന്നതിനിടയില്‍ ഇയാള്‍ വീട്ടില്‍ നിന്നും പല സ്ഥലത്തും പോയതായും സംശയിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുകയാണ്. കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത് .

ഇരിട്ടി: ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി കട്ടേങ്കട്ടത്തും പായം പഞ്ചായത്തിലെ  മട്ടിണിയിലും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ നിയന്ത്രങ്ങള്‍ കര്‍ശനമാക്കി. കട്ടേങ്കണ്ടത്ത് ലോറി ഡ്രൈവര്‍ക്കാണ് രോഗം ബാധിച്ചത്. നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറായ ഇയാള്‍ ഗുജറാത്തില്‍ പോയിരുന്നു. അവിടെനിന്നാണ് രോഗം ബാധിച്ചതെന്നാണ് സംശയം. തലശേരിയില്‍ നിന്നും സ്രവം പരിശോധനയ്‌ക്ക് എടുത്തശേഷം ഇയാള്‍ ബസ്സിലാണ് നാട്ടിലെത്തിയത്. ചാവശ്ശേരിയില്‍ ഇറങ്ങി ഓട്ടോവിളിച്ചാണ് വീട്ടിലേക്ക് പോയത്. ഓട്ടോവില്‍ സഞ്ചരിക്കുന്നതിനിടെ  ഇരിട്ടി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ ഒരു ജീവനക്കാരിയും കൂടെ കയറിയതിനാല്‍ പ്രാഥമിക സമ്പര്‍ക്കം കണക്കാക്കി ബാങ്ക് അടച്ചിട്ടു.  

സ്രവ പരിശോധന റിപ്പോര്‍ട്ട് വരുന്നതിനിടയില്‍ ഇയാള്‍ വീട്ടില്‍ നിന്നും പല സ്ഥലത്തും പോയതായും സംശയിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുകയാണ്. കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ്  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത് .    

 പായം പഞ്ചായത്തിലെ  രണ്ടാം വാര്‍ഡായ മട്ടിണിയില്‍  46 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.  സൗദിയില്‍ നിന്നും ജൂണ്‍ 24  ന് ഭാര്യയും മകനുമൊപ്പം എത്തിയ കുടുംബം  വീട്ടില്‍ നീരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കോവിഡ്  ലക്ഷണങ്ങളെ തുടര്‍ന്ന് 108 ആംബുലന്‍സില്‍ അഞ്ചരക്കണ്ടിയില്‍ കൊണ്ടുപോയി പരിശോധന നടത്തിയ ശേഷം തിരികെ വീട്ടിലേക്ക് വന്നു. വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതായി പരിശോധനാ ഫലം  ലഭിച്ചത്. എന്നാല്‍ ഇയാള്‍ക്കൊപ്പം പരിശോധനനടത്തിയ കുടുംബത്തിലെ മറ്റ് രണ്ടുപേരുടെയും ഫലം ലഭിച്ചിട്ടില്ല . ഇവര്‍ക്ക് മറ്റാരുമായും സമ്പര്‍ക്കമില്ലാത്തത് കൊണ്ടുതന്നെ ഭയം വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇവരുടെ വീട് പേരട്ട- മട്ടിണി റോഡരികിലായതിനാല്‍ ഈ റോഡിലും  നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് .  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക