തിരുവനന്തപുരം: കൊറോണ വ്യാപനം വര്‍ധിച്ചതോടെ തലസ്ഥാനം കൂടുതല്‍ ആശങ്കയില്‍. സമ്പര്‍ക്കം മൂലം രോഗബാധിച്ചവരുടെ എണ്ണം വര്‍ധിച്ചതും ഇവരുടെ ഉറവിടം കണ്ടെത്താനാകാത്തതും ജില്ലയെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഇന്നലെ ഒന്‍പതു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ വെട്ടുതുറ സ്വദേശിനിയായ രണ്ടു വയസുകാരിയും ഉള്‍പ്പെടുന്നു. നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരുടെ ഉറവിടം കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെ അസ്വസ്ഥമാകുന്നു. ജില്ലയില്‍ കൊറോണ ബാധിച്ച് മരിച്ച രണ്ടുപേരുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ പോങ്ങുംമൂട് സ്വദേശിനി (45) ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 30ന് കൊറോണ പരിശോധന നടത്തി. ജൂണ്‍ 23ന് പൂനൈയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ കാട്ടാക്കട സ്വദേശി(20)ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 26ന് കൊറോണ പരിശോധന നടത്തി. യാത്രാപശ്ചാത്തലമില്ലാത്ത ബാലരാമപുരം ആലുവിള സ്വദേശി (47) ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 26ന് പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. യാത്രാപശ്ചാത്തലമില്ലാത്ത തുമ്പ സ്വദേശി (25) ക്ക് ജൂണ്‍ 26ന് രോഗലക്ഷണങ്ങള്‍ പ്രകടമായി.
യാത്രാപശ്ചാത്തലമില്ലാത്ത പാളയം സാഫല്യം കോംപ്ലക്സില്‍ ജോലി ചെയ്തിരുന്ന ആസാം സ്വദേശി (24) ക്കും രോഗം സ്ഥിരീകരിച്ചു. ചാന്നാങ്കര വെട്ടുതുറ സ്വദേശിനിയായ രണ്ടു വയസുകാരി കുവൈറ്റില്‍ നിന്നും ജൂണ്‍ 26ന് തിരുവനന്തപുരത്തെത്തി. ജൂണ്‍ 26ന് പരിശോധന നടത്തിയതിനെ തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചു. യാത്രാപശ്ചാത്തലമില്ലാത്ത ലോട്ടറി വില്‍പ്പനക്കാരനായ വഞ്ചിയൂര്‍ കുന്നുംപുറം സ്വദേശി (45) ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 29ന് പരിശോധന നടത്തി. ജൂലൈ ഒന്നിന് അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തിയ വഞ്ചിയൂര്‍ കുന്നുകുഴി സ്വദേശി (47)ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്ന് ജൂലൈ ഒന്നിന് പരിശോധന നടത്തി. ഒമാനില്‍ നിന്ന് കൊച്ചിയിലെത്തിയ തിരുവനന്തപുരം സ്വദേശി (65) ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ പുതുതായി 758 പേര്‍ രോഗനിരീക്ഷണത്തിലായി. 9,539 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 17,980 പേര്‍ വീടുകളിലും 72 സ്ഥാപനങ്ങളിലായി 1,999 പേരും കരുതല്‍നിരീക്ഷണത്തില്‍ കഴിയുന്നു. ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 45 പേരെ പ്രവേശിപ്പിച്ചു. 30 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ 236 പേര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ 596 സാമ്പിളുകള്‍ പരിശോധനയ്‌ക്കായി അയച്ചു. ഇതില്‍ 318 പരിശോധനാഫലങ്ങള്‍ ലഭിച്ചു.
ഉറവിടമറിയാത്ത രണ്ട് കേസുകള്‍ കൂടി നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പാളയം സാഫല്യം കോംപ്ലക്സില്‍ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളിയായ ആസാം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാളയം സാഫല്യം കോപ്ലക്സ് ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. മുന്‍കരുതലുകളുടെ ഭാഗമായി സാഫല്യം കോംപ്ലക്‌സിന് സമീപത്തുള്ള പാളയം മാര്‍ക്കറ്റിലെ പിറകിലെ വഴിയിലൂടെയുള്ള പ്രവേശനം താല്‍ക്കാലികമായി അവസാനിപ്പിക്കും. പ്രധാന ഗേറ്റില്‍ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. പാളയം മാര്‍ക്കറ്റിന് മുന്‍പിലുള്ള തെരുവോര കച്ചവടങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. ആള്‍ക്കൂട്ടം കുറയ്‌ക്കുന്നതിനായി ചാല, പാളയം മാര്‍ക്കറ്റുകളിലും നഗരത്തിലെ മാളുകളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാത്രമായി നഗരസഭ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നഗരത്തിലെ തിരക്കുള്ള മുഴുവന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും മറ്റ് മാര്‍ക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു.
ആള്‍ക്കൂട്ടമുണ്ടാകുന്ന ബസ്‌സ്റ്റോപ്പുകള്‍, ഓഫീസുകള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പ്രത്യേകശ്രദ്ധ ചെലുത്തും.ഇതിനായി പോലീസിന്റെ സഹായവും പ്രയോജനപ്പെടുത്തും. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നഗരസഭയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തും. ബുധനാഴ്ച പൂന്തുറയിലുള്ള മത്സ്യത്തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തീരദേശ മേഖല കേന്ദ്രീകരിച്ച് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുതായി ബീമാപള്ളി ഹോസ്പിറ്റല്‍ ക്വാറന്റൈന്‍ സെന്ററാക്കി നഗരസഭ മാറ്റിയിട്ടുണ്ട്. തീരദേശ മേഖല കേന്ദ്രീകരിച്ച് അടിയന്തരമായി അഞ്ച് പുതിയ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ സെന്ററുകള്‍ കൂടി ആരംഭിക്കുമെന്നും മേയര്‍ പറഞ്ഞു.
തീരദേശ മേഖല കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും. നഗരത്തിലെ സാഹചര്യം കണക്കിലെടുത്ത് നഗരത്തില്‍ നടത്തുന്ന സമരങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വയം നിയന്ത്രണത്തിന് തയാറാവണമെന്നും ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തിന് തയാറാവണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.
















