Categories: Kerala

വാളയാറില്‍ കുടുങ്ങിയവര്‍ക്ക് കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി; മനുഷ്യത്വപരമായ സമീപനമല്ല സര്‍ക്കാരിന്റേതെന്ന് ഹൈക്കോടതി

ആരെങ്കിലും ചെക്ക് പോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അവരുടെ കാര്യം പ്രത്യേകം പരിഗണിക്കാന്‍ ഉത്തരവിടും. കോയമ്പത്തൂരിലുള്ള ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായ ആളുകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി തിരിച്ചെത്തിക്കണം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: വാളയാറില്‍ കുടുങ്ങിയവര്‍ക്ക് കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കാമെന്നും എന്നാല്‍ ഇത് കീഴ്‌വഴക്കമാകരുതെന്നും ഹൈക്കോടതി. പൊതുജനതാല്‍പര്യം സംരക്ഷിക്കപ്പെടണം. അതിര്‍ത്തികളില്‍ എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.  

ആരെങ്കിലും ചെക്ക് പോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അവരുടെ കാര്യം പ്രത്യേകം പരിഗണിക്കാന്‍ ഉത്തരവിടും. കോയമ്പത്തൂരിലുള്ള ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായ ആളുകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി തിരിച്ചെത്തിക്കണം. പാസ് ഇല്ലാതെ വരുന്നവര്‍ക്ക് ഇത് ഒരു അവസരമായി കരുതാനാവില്ലെന്നും കോടതി പറഞ്ഞു. കേരള സര്‍കാര്‍ നിഷ്‌കര്‍ക്കുന്ന കാര്യങ്ങള്‍ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവര്‍ക്ക് മുന്‍ഗണന നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

മനുഷ്യത്വപരമായ സമീപനമല്ല സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. 500 പേര്‍ക്കിരിക്കാവുന്ന പന്തല്‍ തയ്യാറാക്കുമെന്നും അവിടെ ആഹാരവും വെള്ളവും നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. സിസ്റ്റം ഡൗണായത് കൊണ്ടാണ് പാസ് നല്‍കാത്തതെന്ന വാദം ശരിയല്ല. മാലിദ്വീപില്‍ നിന്ന് ആളുകളെ കൊണ്ടുവന്നിട്ടും അയല്‍ സംസ്ഥാനങ്ങളിലുള്ളവരെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞില്ല. വാളയാറില്‍ എത്തിയവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിച്ചു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും നിര്‍ബന്ധിതമായി പോരേണ്ടി വന്നവരാണ് ഇവര്‍. അവര്‍ക്ക് പോകാന്‍ വേറെ സ്ഥലം ഇല്ല. ഇവരോട് തിരികെ പോകാന്‍ പറയുന്നതു മനുഷ്യത്വപരമല്ല. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് സ്‌പോട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.  

കേരള അതിര്‍ത്തികടക്കാന്‍  റജിസ്‌ട്രേഷന്‍ നിര്‍ബന്ധമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓരോ ദിവസവും നല്‍കുന്ന പാസുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. പാസില്ലാത്തവരെ കടത്തിവിട്ടാല്‍ മുന്‍കരുതല്‍ സംവിധാനങ്ങള്‍ തകരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Recent Posts