Categories: Business

കൊറോണക്കാലത്തും മോദിവിരുദ്ധ വ്യാജപ്രചാരണങ്ങള്‍ക്ക് കുറവില്ല; കടം എഴുതി തള്ളിയെന്ന് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് മറുപടി

കടം എഴുതിത്തള്ളിയോ? തള്ളിയെന്ന് തള്ളിയവരുടെ അണ്ണാക്കില്‍ പിരിവെട്ടിക്കുന്ന വിശദീകരണം ഇങ്ങനെ; കൊറോണക്കാലത്തും ചില മാധ്യമങ്ങളുടെ മോദിവിരുദ്ധ വ്യാജപ്രചാരണങ്ങള്‍ക്ക് കുറവില്ല; സംഗതി 'അശ്വത്ഥാമാ ഹതഃ കുഞ്ജര' മോഡല്‍....

Published by

കൊച്ചി: കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരേയുള്ള വ്യാജപ്രചാരണങ്ങള്‍ കൊറോണക്കാലത്തും തുടര്‍ന്ന് മാധ്യമങ്ങള്‍. വാര്‍ത്തയുടെ വാസ്തവം അറിയാം, അത് പറയുകയും ചെയ്യും, പക്ഷേ തലക്കെട്ടും വിവരണവും കടുത്ത നുണയാകും. ഇത്തരം കള്ളവാര്‍ത്തകള്‍ എഴുതുമ്പോള്‍ സ്വന്തം ലേഖകന്മാര്‍ പേരുവെളിപ്പെടുത്തി അപഹാസ്യരാകാനും മടിക്കുന്നില്ല എന്നതാണ് വിചിത്രമായ കാര്യം.  

കമ്പനികള്‍ക്ക് 68607 കോടി രൂപയുടെ കടം എഴുതിത്തള്ളിയെന്ന് വെണ്ടയ്‌ക്ക വലുപ്പത്തില്‍ എഴുതിയ ഒരു പത്രം ആ വാര്‍ത്തയില്‍ത്തന്നെ വാസ്തവം വിശദീകരിക്കുന്നുണ്ട്. പക്ഷേ, കടം എഴുതിത്തള്ളി കമ്പനികളെ വഴിവിട്ട് മോദി സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. ‘അശ്വത്ഥാമാ ഹതഃ കുഞ്ജര’ എന്ന മോഡല്‍.

കടം എഴുതി തള്ളുക എന്നത് കണക്കിടപാടിലെ ബുക്ക് കീപ്പിങ് സാങ്കേതികതയാണ്. കടമെടുത്തവര്‍ പണം തിരികെ അടക്കാന്‍ ബാധ്യസ്ഥരാണ്, കടം ഒഴിവാക്കിയിട്ടില്ല, അതിന് സര്‍ക്കാരിന് കഴിയുകയുമില്ല.  

ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിശ്വരാജ് വിശ്വ ഫേസ്ബുക്കില്‍ വിശദീകരിച്ച് എഴുതുന്നത് ഇങ്ങനെ:

ടെക്‌നിക്കല്‍ റൈറ്റ് ഓഫ് എന്നാണ് അതിനെ ബാങ്കിങ് സാങ്കേതികതയില്‍ പറയുക. പക്ഷെ അതിലെ ടെക്‌നിക്കല്‍ എന്നത് മാധ്യമങ്ങളും ബുദ്ധിക്കുറവുള്ള രാഷ്‌ട്രീയ ജീവികളും അങ് വിഴുങ്ങും എന്നിട്ട് ‘അയ്യോ ബാങ്കുകള്‍ ലോണുകള്‍ എഴുതി തള്ളുന്നെ, ഓടി വരണേ’ എന്നു കരയാന്‍ തുടങ്ങും. എത്ര തവണ ഇത് ആവര്‍ത്തിക്കുന്നു.. ?  

എന്താണ് ടെക്‌നിക്കല്‍ റൈറ്റ് ഓഫ് അല്ലെങ്കില്‍ വാര്‍ത്തകളില്‍ പറയുന്ന എഴുതി തള്ളല്‍ ? അതും വൈവ് ഓഫും സെറ്റില്‍മെന്റും തമ്മില്‍ എന്താണ് ബന്ധം ?  

ബാങ്കിന്റെ ആസ്തി  എന്നു പറയുന്നത് ബാങ്കുകള്‍ നല്‍കുന്ന ലോണ് / വായ്പകള്‍ ആണ്. അപ്പോള്‍ നിഷ്‌ക്രിയ ആസ്തി അല്ലെങ്കില്‍ നോണ്‍ പെര്‍ഫോമിങ് അദേഴ്‌സ് (എന്‍പിഎ) എന്നാല്‍  മുതലോ പലിശയോ വഴി തിരിച്ചടവ് ഇല്ലാത്ത വായ്പകള്‍. ഇവ നിഷ്‌ക്രിയ ആസ്തി -എന്‍പിഎ  വര്‍ദ്ധിക്കുമ്പോള്‍ അത് ബാങ്കിന്റെ പ്രോഫിറ്റബിളിറ്റിയെ നേരിട്ട് ബാധിക്കും . നിഷ്‌ക്രിയ ആസ്തിക്ക് തുല്യമായ തുക റിസര്‍വ്വ് ബാങ്കിന്റെ എന്‍പിഎ ചട്ടപ്രകാരം ന ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നു പ്രൊവിഷനിങ് – ഒരു നീക്കിയിരുപ്പ് നിക്ഷേപം ആയി മാറ്റി വെക്കണം. 

അങ്ങനെ ചെയ്യേണ്ടി വരുമ്പോള്‍ പ്രവര്‍ത്തന ലാഭം ഈ നിഷ്‌ക്രിയ ആസ്തി ഒന്ന് കൊണ്ട് മാത്രം താഴേക്ക് പോകും . സ്റ്റേറ്റ് ബാങ്ക് ഒരു ഉദാഹരണം ആയി എടുത്താല്‍, ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് 51 % സര്‍ക്കാരിന്റെയും ബാക്കി 49% ഷെയര്‍ ഹോള്‍ഡേഴ്‌സ് ഓണര്‍ഷിപ്പ് കയ്യാളുന്ന ഒരു ലോക പ്രശസ്ത ധനകാര്യ സ്ഥാപനം ആണല്ലോ.  അപ്പോള്‍ ഓരോ സാമ്പത്തിക വര്‍ഷവും  അതിന്റെ ലാഭവിഹിതം, ഓഹരി ഉടമകള്‍ക്കുള്ള ഡിവിഡന്റ്, ഓഹരി മൂല്യം, വിപണിയിലെ ഓഹരി പങ്കാളിത്തം ഒക്കെ പ്രഖ്യാപിക്കുമ്പോള്‍,  ബിസിനസ് കൂടുകയും എന്നാല്‍ അതിനു ഒപ്പം ഒരേ  സമയം  ലാഭം കൂടേണ്ട സമയത്ത് ഈ നിഷ്‌ക്രിയ ആസ്തിക്ക് വേണ്ടിയുള്ള പ്രൊവിഷനിങ് – നീക്കിയിരുപ്പ് ഒന്ന് കൊണ്ട് മാത്രം യദാര്‍ത്ഥത്തില്‍ നേടുന്ന ലാഭം കാണിക്കാന്‍ കഴിയുന്നില്ല. 

പ്രവര്‍ത്തന  ലാഭത്തില്‍ നിന്ന് നിഷ്‌ക്രിയ അസ്ഥിക്ക് തുല്യമായ വലിയ തുക നീക്കിയിരുപ്പ് – പ്രോവിഷന്‍ മാറ്റി  വക്കേണ്ടി വരുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് .  അതിനാല്‍ ബാങ്കിന്റെ ലാഭം ബുക്കുകളില്‍ ഒട്ടും ആകര്‍ഷകമാവില്ല. തന്‍മൂലം ബാങ്കിന്റെ ഓഹരി മൂല്യം, പ്രവര്‍ത്തന ലാഭം അത്ര മെച്ചപ്പെടാനും സാധ്യത ഇല്ല, ഡിവിഡന്റും അതിനനുസരിച്ഛ്  കുറയുകയും ചെയ്യും.  

അത് മാത്രമല്ല ബാങ്കുകള്‍ നികുതി ഒടുക്കുന്നത് അവരുടെ വായ്പകള്‍ – ആസ്തി എത്ര എന്നു കണക്കാക്കി കൂടി ആണല്ലോ. തിരിച്ചടവ് വരുമാനമില്ല എങ്കിലും ബാങ്കിന്റെ ആസ്തി എന്നത്, ഇപ്പോള്‍ നിഷ്‌ക്രിയ ആസ്തി – എന്‍പിഎ ആണെങ്കിലും, ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ഈ വായ്പകള്‍ കൂടി ആസ്തി ആയി ഇരിക്കുന്നത് കൊണ്ട് അതിനും നികുതി അടക്കേണ്ടി വരും. അപ്പോള്‍ എന്‍പിഎ  ആണ്, തിരിച്ചടവ് ഇല്ലാത്ത വായ്പ ആണ് എങ്കിലും ബാങ്കിന് ഈ വായ്പകള്‍ക്ക് മേലെയും നികുതി അടക്കണം.

 അങ്ങനെ വരുമ്പോള്‍ ഇത്തരം നിഷ്‌ക്രിയ ആസ്തികള്‍ ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ നിന്നും ക്‌ളീന്‍ ചെയ്യേണ്ടി വരും. അപ്പോള്‍ ബാലന്‍സ് ഷീറ്റില്‍ നിഷ്‌ക്രിയ ആസ്തി ആയി ഉള്ള വായ്പകള്‍ നേരത്തേ ലാഭത്തില്‍ നീക്കിയിരുപ്പ് ആയി വച്ച പ്രൊവിഷനിങ് തുക കൊണ്ടു റൈറ്റ് ഓഫ് ചെയ്യുമ്പോള്‍ ആ നിഷ്‌ക്രിയ ആസ്തി ബാലന്‍സ് ഷീറ്റില്‍ നിന്നു നീങ്ങി കിട്ടും, വലിയ നികുതി ഭാരം ഒഴിവാകും. തിരിച്ചടവ് ഇല്ല എങ്കിലും  നിഷ്‌ക്രിയ ആസ്തികളില്‍ പലിശ കൂടുന്നത് കൊണ്ടു ഓരോ വര്‍ഷവും, ഓരോ പാദത്തിലും ( ക്വാര്‍ട്ടര്‍) ഉണ്ടാവുന്ന അധിക പ്രൊവിഷനിംഗ് – നീക്കിയിരുപ്പ് ബാധ്യത ലാഭത്തിന്റെ മുകളില്‍ ഉണ്ടാവുകയും ഇല്ല.  

പക്ഷെ ബാലന്‍സ്ഷീറ്റില്‍ നിന്നു ക്‌ളീന്‍ ചെയ്താലും ഈ വായ്പകള്‍ ബാങ്കിന്റെ ബുക്‌സില്‍ ഉണ്ടാവും, ബാങ്കിന്റെ അവകാശം ആ സ്വത്തു വകകളില്‍ തുടര്‍ന്നും ഉണ്ടാവും, റിക്കവറി നടപടികള്‍ തടസ്സം കൂടാതെ തുടര്‍ന്ന് പോകുകയും ചെയ്യും. അങ്ങനെ നിഷ്‌ക്രിയ ആസ്തികളില്‍ നിന്നു പിന്നീട്  കിട്ടുന്ന,   റിക്കവര്‍ ചെയ്തു കിട്ടുന്ന തുക നേരെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തിച്ചേരും. വിജയ് മല്യയില്‍ നിന്നും ഇപ്പോള്‍ കിട്ടുന്ന തുക ബാങ്കുകളുടെ ലാഭത്തിലേക്ക് കയറുന്നത് അത് കൊണ്ടാണ്.  

ടെക്‌നിക്കല്‍ റൈറ്റ് ഓഫ്  എന്നാല്‍ ഇതിനര്‍ത്ഥം വിജയ് മല്യ – നീരവ് മോഡി – മേഹുല്‍ ചോക്സി അടക്കം ഉള്ളവര്‍ ഒക്കെ രക്ഷപെട്ടു എന്നല്ല. ബാങ്ക് കൃത്യമായി ഇപ്പോള്‍ ചെയ്തു വന്നത് പോലെ അവരുടെ വസ്തു വകകള്‍ കണ്ടു കെട്ടുകയും അത് വസൂലാക്കി പണം അടപ്പിക്കുകയും ചെയ്യും. ഉദാഹരണമായി 9000 കോടി ലോണ് എടുത്തു മുങ്ങിയ വിജയ് മല്യയുടെ ഏതാണ്ട് 15000 കോടിക്ക് മുകളില്‍ ഉള്ള സ്വത്തു വകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി കഴിഞ്ഞല്ലോ. 

അത് വിറ്റു കിട്ടുന്ന തുക ബാങ്കുകള്‍ക്ക് കൈമാറുമ്പോള്‍ അത് ലാഭമായി ബാങ്കുകള്‍ കണക്കാക്കും, കാരണം ആ വായ്പകള്‍ കിട്ടാക്കടം ആയി കണ്ടു ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് ആഘാതം കുറച്ചതാണ്. അപ്പോള്‍ നേരത്തെ ലാഭത്തില്‍ നിന്നും പ്രൊവിഷന്‍ തുക വക ഇരുത്തിയത് ഇപ്പോള്‍ കിട്ടാക്കടം തിരികെ പിടുക്കുമ്പോള്‍ അത് ലാഭത്തിലേക്ക് തിരികെ പോകുമല്ലോ.  

അതായത് ബാലന്‍സ് ഷീറ്റ് ക്‌ളീന്‍ ആക്കി  ഇപ്പോള്‍ ലാഭത്തില്‍ നിന്ന് നീക്കി വച്ചിരിക്കുന്ന പ്രൊവിഷനില്‍ നിന്ന് റൈറ്റ് ഓഫ് ചെയ്യുക എന്ന സാങ്കേതികത മാത്രമാണ് ചെയ്തത്. കിട്ടാക്കടത്തില്‍ നിന്ന് ഒരാളെയും ഒരിക്കലും ഒഴിവാക്കിയിട്ടില്ല. ചെയ്യുകയും ഇല്ല. അവരുടെ സ്വത്തു വകകളില്‍, ആസ്തികളില്‍ ബാങ്ക് നടത്തുന്ന റിക്കവറി ശ്രമങ്ങള്‍ പൂര്‍വ്വാധികം ശക്തി ആയി തുടരുകയും ചെയ്യും.  

ലോണ്‍ സെറ്റില്‍മെന്റ് – ലോണ്‍ തീര്‍പ്പാക്കല്‍ –  

ലോണ്‍ റിക്കവറി  നടപടികളില്‍ നിന്ന് കടക്കാരനെ – വായ്പ എടുത്ത ആളെ പരസ്പര സമ്മതത്തോടെ തീരുമാനിച്ച കരാര്‍ പ്രകാരം  ഒഴിവാക്കി  കൊണ്ട് ലോണ്‍ അവസാനിപ്പിക്കുന്നതിന് റൈറ്റ് ഓഫ് എന്നല്ല സെറ്റില്‍മെന്റ് – ലോണ്‍ സെറ്റില്‍മെന്റ് എന്നൊക്കെ ആണ് പറയുന്നത് . ബാങ്കും കടക്കാരനും കൂടി തീരുമാനിച്ചു മൊത്തത്തില്‍ അയാളുടെ ആസ്തികളില്‍ നിന്നു കിട്ടുന്ന തുക,  പിന്നെ വേറെ പലിശ ഇനത്തിലും  എത്ര കൂടി അടക്കും മുതല്‍ എത്ര അടക്കും എന്ന് തീരുമാനിച്ചു പരസ്പര സമ്മതത്തോടെ ലോണ്‍ ക്‌ളോസ് ചെയ്യുന്ന നടപടി ആണ്  ലോണ്‍ സെറ്റില്‍മെന്റ് . 

ഇതാണ് ജനങ്ങള് ഇപ്പൊ തെററിദ്ധരിക്കപ്പെട്ടിരിക്കുന്ന കാര്യം. ഈ നടപടി പലര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് അടവ് മുടങ്ങുമ്പോള്‍ ബാങ്കുകള്‍ ഓഫര്‍ ചെയ്യാറുണ്ട്. അത് പോലെ വളരെ മുന്‍പ് മല്യക്കും ബാങ്കുകള്‍ ലോണ്‍ സെറ്റില്‍മെന്റ്  ഓഫര്‍ കൊടുത്തതിനെ ഒക്കെ മല്യ തള്ളി കളഞ്ഞത് കൊണ്ടാണ് അയാളെ ബാങ്കുകള്‍ വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ – വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ ആയി പ്രഖ്യാപിച്ചത്. ഇപ്പോള്‍ അടക്കാന്‍ ഉള്ളതില്‍ കൂടുതല്‍ തുകക്ക് തുല്യമായ വസ്തു വകകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തപ്പോള്‍ മല്യ പറയുന്നത് വായ്പ തുക  മുഴുവന്‍ തുകയും എടുത്തിട്ട് ബാക്കി എങ്കിലും തിരികെ തരാന്‍ ആണ്. 

നീരവ് മോഡി – മേഹുല്‍ ചോക്സി കേസില്‍ 11000 കോടി വായ്പയാണ് തിരിച്ചടക്കാതെ മുടങ്ങിയത് എങ്കില്‍ ആ സമയം തന്നെ അവരുടെ ജ്വല്ലറികളില്‍ , വീടുകളില്‍ ഒക്കെ നടത്തിയ റെയ്ഡില്‍ 4900 ല്‍ പരം കോടി രൂപ വില മതിക്കുന്ന രത്‌നങ്ങള്‍, സ്വര്‍ണ്ണം, കണക്കില്‍ പെടാത്ത രൂപ എന്നിവര്‍ ഇഡി പിടിച്ചെടുത്തു എന്നത് നമ്മള്‍ വാര്‍ത്തകളില്‍ വായിച്ചു കാണും. പിന്നീട് റിക്കവറി നടക്കുന്നത് ബാക്കിയുള്ള 6000 കോടിക്ക് വേണ്ടിയാണ്.  

ഇപ്പോള്‍ ഉള്ള റൈറ്റ് ഒഫ് നടപടി എല്ലാ   ബാങ്കുകളും മിക്കവാറും ചെയ്യുന്നതും,  ഇത്തരം അവസരങ്ങളില്‍ അത് പോലെ ചെയ്യാന്‍ റിസര്‍വ്വ് ബാങ്കിന്റെ അനുവാദവും ഉള്ളതാണ്. പക്ഷെ മല്യ പോലെ ഉള്ളവരുടെ സ്വത്ത് കണ്ടു കെട്ടുന്ന  നടപടികള്‍ യാതൊരു തടസവും ഇല്ലാതെ തുടരുകയും ചെയ്യും.

ലോണ്‍ വൈവ് ഓഫ്-  

ലോണുകള്‍ / വായ്പകള്‍ പൂര്‍ണ്ണമായും എഴുതി തള്ളി വായ്പ എടുത്ത ആളെ പൂര്‍ണ്ണമായും മോചിപ്പിക്കുന്ന ഒരു പരിപാടി ആണ് ലോണ്‍ വൈവര്‍, വൈവ് ഓഫ് ഉദാഹരണം പറഞ്ഞാല്‍, വലിയ പ്രകൃതി ദുരന്തം ഒക്കെ ഉണ്ടായി കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും നശിച്ച അവസ്ഥയില്‍ സര്‍ക്കാര്‍ സഹായ പാക്കേജ് ആയി ലോണ് വൈവര്‍  കൊണ്ടു വരാറുണ്ട്. വിള നശിച്ച കര്‍ഷകന്‍ എവിടെ നിന്നു ബാങ്കിലെ വായ്പ തിരികെ അടക്കും?. അയാള്‍ക്ക് അത് സാധിക്കില്ല. 

അപ്പോള്‍ അയാളുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു ആ തുക ബാങ്കിന് നല്‍കി കര്‍ഷകന്റെ ലോണുകള്‍ മാപ്പ് കൊടുത്തു എഴുതി തള്ളി ഒഴിവാക്കും. പക്ഷെ ഇവിടെ ബാങ്കിന്റെ മുതല്‍ നഷ്ടപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കുക. 2009 ജനറല്‍ ഇലക്ഷന് മുന്നേ 39000 കോടിയുടെ കാര്‍ഷിക ലോണുകള്‍ എഴുതി തള്ളി ജനങ്ങളെ സന്തോഷിപ്പിച്ചു ആണ് രണ്ടാം യുപിഎ  സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് എന്നത് ഒരു ഉദാഹരണം ആണ്.  

അതായത്  ഈ ടെക്‌നിക്കല്‍ റൈറ്റ് ഓഫ്- എഴുതി തള്ളുക എന്നത് ആ വാക്ക് പോലെ തന്നെ ഒരു ബുക്ക് കീപ്പിങ് സാങ്കേതികത മാത്രമാണ്. ആയതിനാല്‍ പണം തിരികെ അടക്കാന്‍ കടമെടുത്തവര്‍ ബാധ്യസ്ഥരാണ്, അവരെ അതില്‍ നിന്നും ഒഴിവാക്കിയിട്ടില്ല, അങ്ങിനെ ഒഴിവാക്കുക എന്നൊരു തീരുമാനം സര്‍ക്കാരിന് എടുക്കാന്‍ കഴിയില്ല, സര്‍ക്കാര്‍ അങ്ങിനെ പറയുകയാണെങ്കില്‍, ബാങ്കുകള്‍ക്ക് ഈ പണം സര്‍ക്കാര്‍ കൊടുക്കേണ്ടതായി വരും. ഈ വായ്പകള്‍ക്ക് മുകളില്‍ ഇവരുടെ പേരിലുള്ള  റിക്കവറി നടപടികള്‍ വേറെ തന്നെ തുടരുന്നുമുണ്ട്.

ആരാണ് ഈ കിട്ടാകുറ്റി ലോണുകള്‍ എല്ലാം നല്‍കിയത് ?  

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ  കണക്കനുസരിച്ച് 2008 വരെ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) മൊത്തം വായ്പ വിതരണം 18.19 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ 6 വര്‍ഷം കഴിഞ്ഞ് 2014 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് അത് 52.16 ലക്ഷം കോടി രൂപയായി വായ്പ നല്‍കിയത് വര്‍ദ്ധിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ തുടക്കം മുതല്‍ 2008 വരെ വിതരണം ചെയ്ത വായ്പയേക്കാള്‍ 3 ഇരട്ടി വായ്പകള്‍ വെറും 6 വര്‍ഷം കൊണ്ട് രണ്ടാം യുപിഎ സര്‍ക്കരിന്റെ കാലത്തു നല്‍കിയിട്ടുണ്ട്. 33.97 ലക്ഷം കോടി’.

വേണ്ടത്ര അസ്സസ്സ്‌മെന്റ് നടത്താതെ, ക്രെഡിറ്റ് വര്‍ത്തിനെസ്സ് നോക്കാതെ യാതൊരു സുതാര്യതയും ഇല്ലാതെ,  വേണ്ടത്ര സെക്യൂരിറ്റികള്‍ ഉറപ്പു വരുത്താതെ, കോടിക്കണക്കിന് രൂപ വായ്പയായി കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് അനുവദിച്ച് നല്‍കി.

ഇന്ന് അല്ലെങ്കില്‍ നാളെ ഈ വായ്പകള്‍ മുഴുവനും തന്നെ കിട്ടക്കടം ആയി മാറും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലായിരുന്നു. അങ്ങനെ ഉള്ള ഒരു സാമ്പത്തിക ടൈം ബോംബ് ആണ് മോദിയും അരുണ്‍ ജെയ്റ്റലിയും ഏറ്റെടുത്തത്. ഈ വായ്പ കുംഭകോണത്തെ പറ്റിയാണ് അന്നത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ പിന്നീട് സൂചിപ്പിക്കുന്നത്.  

ഇതിലെ പ്രസക്തമായ കാര്യം, പല ലോബികളും, ഏതു ഭരണത്തിന്‍ കീഴിലും, ഇത് പോലെയുള്ള അഴിമതികളിലൂടെ മതിയായ തിരിച്ചടക്കാന്‍ കെല്‍പ്പില്ലാത്ത സ്ഥാപനങ്ങള്‍ക്ക് വലിയ തുകക്കുള്ള ബാങ്ക് ലോണുകള്‍ തരപ്പെടുത്തി കൊടുക്കുന്നുണ്ട് എന്നതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക