മനില: കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ സഹായം തേടിയ ഫിലിപ്പൈന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി എംബസി. വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളാരംഭിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവരെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുമെന്ന് വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
ഫിലിപ്പൈന്‍സ്, അഫ്ഗാനിസ്ഥാന്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മനിലയിലെ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍.
ഇരുനൂറോളം വിദ്യാര്‍ഥികളാണ് വിമാനത്താവളത്തിലുള്ളത്. ഇവരെല്ലാം തന്നെ ഇന്ത്യയിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയതിരുന്നു. യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതോടെ ടിക്കറ്റ് റദ്ദാക്കപ്പെട്ടതായി വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.
യാത്രാ നിയന്ത്രണങ്ങള്‍ കാരണം ചെക്കിന് ചെയ്യാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല. താമസസ്ഥലത്തേക്ക് മടങ്ങി പോകാനാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, മടങ്ങി പോകാന്‍ വാഹനങ്ങള്‍ ലഭ്യമല്ല, വിദ്യാര്‍ഥികള്‍ പറഞ്ഞു.ഈ സ്ഥിതിയില്‍ 20ന് ശേഷം മനിലയ്ക്ക് പുറത്തുപോകാന്‍ കഴിയില്ല. വിദ്യാര്‍ഥികളില്‍ കൂടുതല്‍ പേരും വിസ പുതുക്കാന്‍ അപേക്ഷിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ഇന്ത്യയിലേക്ക് പോകാനും കഴിയില്ല. എന്നാല്‍, ഫിലിപ്പൈന്‍സില്‍ നിന്ന് പോകാന്‍ 72 മണിക്കൂറാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സമയമെന്നും അവര്‍ അറിയിച്ചു. 1000ത്തോളം വിദ്യാര്‍ഥികളാണ് ഇന്ത്യയിലേക്ക് വരാന്‍ തയാറായി മനിലയിലുള്ളതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: