ന്യൂദല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപത്തിന് ആഹ്വാനം നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സംസ്ഥാന സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥന്‍. കലാപത്തിന് നേതൃത്വം നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് വൈസ് ചെയര്‍മാന്‍ അബ്ദുള്‍ സലാം കെഎസ്ഇബി ഓഡിറ്റ് ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്.
സിഎഎയ്‌ക്കെതിരെ കലാപത്തിനായി പോപ്പുലര്‍ ഫ്രണ്ട് പണം സ്വരൂപിച്ചതായി കണ്ടെത്തിയിരുന്നു. കേരളത്തില്‍ കോഴിക്കോട് നിന്നും ഇടപാട് നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഫണ്ട് സ്വരൂപീകരണത്തില്‍ അബ്ദുള്‍ സലാമിനും പങ്കാളിത്തം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഇയാളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടിക്കാട്ടി അബ്ദുള്‍ സലാം ചോദ്യം ചെയ്യലിന് ഹാജരാവുന്നതില്‍ നിന്നും ഒഴിവാകുകയായിരുന്നു.
അബ്ദുള്‍ സലാം നിലവില്‍ മഞ്ചേരി കെഎസ്ഇബിയിലെ റീജ്യണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ അസിസ്റ്റന്റാണ്. പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തിലുള്ള സംഘടനാ സ്വാധീനം ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നതാണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സംഘടനയുടെ തലപ്പത്തെത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ കലാപത്തിനായി 15 ബാങ്ക് അക്കൗണ്ടിലൂടെ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയ സംഭവത്തില്‍ അബ്ദുള്‍ കലാമിനോട് ഹാജരാകാന്‍ കഴിഞ്ഞ മാസം അവസാനം ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ കേരളത്തിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും ഹാജരാകാനുള്ള സമയം രണ്ടാഴ്ച നീട്ടണമെന്നുമാണ് അബ്ദുള്‍ സലാം നല്‍കിയ മറുപടിയില്‍ പറയുന്നത്.
ഇയാളെക്കൂടാതെ പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയര്‍മാന്‍ അബൂബക്കര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന എന്നിവരോടും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരും ഹാജരായില്ല. വരും ദിവസങ്ങളിലും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് ഇഡി അധികൃതര്‍ നല്‍കുന്ന സൂചന.











