കണ്ണൂര്‍: ബധിരതയും മൂകതയും കൂടപിറപ്പായ നാരായണന്‍ 63-ാം വയസ്സിലും പരമ്പരാഗതമായി സിദ്ധിച്ച കുലത്തൊഴിലിനെ ജീവിതസപര്യയാക്കി കണ്ണൂരില്‍ നടക്കുന്ന നാടന്‍ കലാ ഉല്‍പ്പന്ന മേളയില്‍. നാരായണന് സര്‍വ്വ പിന്തുണയുമായി ഭാര്യ ശാന്തയും അദ്ദേഹത്തോടൊപ്പം മേളയില്‍ പങ്കെടുക്കുന്നുണ്ട്. കണ്ണൂര്‍ കലക്‌ട്രേറ്റ് മൈതാനിയിലെ മേളയില്‍ ഇവരുടെ സ്റ്റാളുകള്‍ ജനശ്രദ്ധ നേടുകയാണ്.
മലപ്പുറം കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശികളായ ഇരുവരും വര്‍ഷങ്ങളായി മുളയും ഈറ്റപ്പുല്ലുകളും ഉപയോഗിച്ച് നിര്‍മ്മിച്ച വസ്തുക്കള്‍ വില്‍പ്പന നടത്തിയാണ് രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന്റെ ഉപജീവനം കഴിച്ചു പോരുന്നത്. ആവശ്യക്കാര്‍ വീട്ടിലെത്തി ഓര്‍ഡര്‍ നല്‍കിയാല്‍ കൊട്ടയും കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുളള പാളത്തൊപ്പിയുമടക്കം നിരവധി കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കും. മുളയ്‌ക്കും പാളയ്‌ക്കും മറ്റും ക്ഷാമം നേരിടുന്നതിനാല്‍ പാലക്കാട് നിന്നും മറ്റും വന്‍ വില നല്‍കി ഈറ്റ എത്തിച്ചാണ് ഇപ്പോള്‍ കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. ദമ്പതിമാര്‍ ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്ന നിരവധി വസ്തുക്കളാണ് ഗദ്ദികയിലെ പ്രദര്‍ശന സ്റ്റാളിലുളളത്.
ജന്മനാ ബധിരനും മൂകനുമായ നാരായണന്‍ കുട്ടിക്കാലം മുതല്‍തന്നെ തലമുറകള്‍ കൈമാറിക്കിട്ടിയ പരമ്പരാഗത തൊഴില്‍ മേഖലയില്‍ സജീവമാണ്. 1985 ല്‍ നാരായണന്റെ ജീവിതത്തിലേക്ക് ഭാര്യയായി ശാന്ത കടന്നു വന്നതിനു ശേഷവും തൊഴില്‍ മേഖലയ്‌ക്ക് ഒരു മാറ്റവും വന്നില്ല. കൈമെയ് മറന്ന് ഭര്‍ത്താവിന്റെ ജോലിക്ക് താങ്ങുംതണലുമായി ശാന്ത നിലകൊളളുകയാണ്. ഈറ്റയിലും മുളയിലും പാളത്തൊപ്പിയും മുളംഇല കൊണ്ടുളള തൊപ്പിയും ചെറിയ കൊട്ടകളും കൂട്ടകളും നിര്‍മ്മിക്കുന്നതില്‍ ഭര്‍ത്താവിന് അതീവ വൈദഗ്ദ്യമാണുളളതെന്ന് ശാന്ത സാക്ഷ്യപ്പെടുത്തുന്നു.
സംസാരശേഷിയും ശ്രവണശേഷിയുമില്ലാത്തതിനാല്‍ സ്റ്റാളില്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന പൂര്‍ണ്ണമായും അമ്പത്തൊന്നുകാരിയായ ശാന്തയുടെ നേതൃത്വത്തിലാണ്. നാരായണനാവട്ടെ സ്റ്റാളില്‍ മുഴുവന്‍ സമയവും കരവിരുതിലൂടെ പുതിയ വസ്തുക്കളുടെ നിര്‍മ്മാണത്തിലാണ്. സ്വന്തം കരവിരുത് പ്രകടമാക്കുന്ന മുളകൊണ്ട് നാരായണന്‍ നിര്‍മ്മിച്ച വീടിന്റെ മനോഹരമായ മാതൃകയും വില്‍പ്പന സ്റ്റാളില്‍ പ്രദര്‍ശനത്തിനായി വെച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പേ നിര്‍മ്മിക്കപ്പെട്ട ഈ മാതൃക സ്റ്റാളുകളിലെത്തുന്നവര്‍ വിലയ്‌ക്ക് വാങ്ങാന്‍ ആവശ്യപ്പെടാറുണ്ടെങ്കിലും ഇവര്‍ അത് നല്‍കാന്‍ തയ്യാറല്ല. കഴിഞ്ഞ നാലുവര്‍ഷമായി ഗദ്ദിക മേളയില്‍ പങ്കെടുത്തു വരുന്നതായും കാസര്‍കോട് നടന്ന മേളയിലാണ് ആദ്യമായി പങ്കെടുത്തതെന്നും ഇവര്‍ പറഞ്ഞു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായ മൃദുല, മുരളീധരന്‍ എന്നിവര്‍ മക്കളാണ്.
















