കാഠ്മണ്ഡു: കൊടുംതണുപ്പില്‍ നിന്നു രക്ഷതേടാന്‍ ഹീറ്റര്‍ ഓണാക്കി ഉറങ്ങിയത് വഴിവെച്ചതു രണ്ടു കുടുംബങ്ങളുടെ ദാരുണാന്ത്യം. തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് സ്വദേശികളാണ് വിനോദസഞ്ചാര മധ്യേ നേപ്പാളിനെ ദമനിലെ റിസോര്‍ട്ടില്‍ മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രവീണ്‍ കുമാര്‍ നായര്‍ (39) ഭാര്യ ശരണ്യ (34) മക്കളായ ശ്രീഭദ്ര (9), അഭിനവ് സൂര്യ (8), അഭി നായര്‍ (7), കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ രഞ്ജിത് കുമാര്‍ ടി.ബി.(39), ഭാര്യ ഇന്ദു രഞ്ജിത് (34), മകന്‍ വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. രഞ്ജിത്തിന്റെ മറ്റൊരു കുട്ടി വേറെ മുറിയിലായിരുന്നതിനാല്‍ രക്ഷപെട്ടു.
പ്രവീണ്‍ കുമാര്‍ ദുബായിലാണ് ജോലി നോക്കുന്നത്. അവധിക്കു വരുന്ന സമയത്ത് എല്ലാ വര്‍ഷം വിനോദസഞ്ചാരത്തിനു പോകുന്ന പതിവുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പാപ്പാനംകോട് എന്‍ജിനീയറിങ് കോളെജിലെ ബിടെക് പഠന കാലത്തും പ്രവീണും രഞ്ജിത്തും അടുത്ത സുഹൃത്തുക്കളും എബിവിപിയുടെ സജീവപ്രവര്‍ത്തകരുമാണ്. ഇവരും കുടുംബവും എല്ലാവര്‍ഷവും ഒത്തുകൂടുകയും ടൂറിനായി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാറുമുണ്ടായിരുന്നു. ടെക്‌നോപാര്‍ക്കില്‍ ജീവനക്കാരനാണ് രഞ്ജിത്ത്. ഇത്തവണയും ഇവര്‍ കൊച്ചിയില്‍ ഒത്തുകൂടിയ ശേഷമാണ് നേപ്പാളിലേക്ക് തിരിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പം മറ്റു രണ്ടു കുടുംബങ്ങളും ഉണ്ട്. ഇവര്‍ സുരക്ഷിതരാണ്.
പതിനഞ്ചംഗ മലയാളി സംഘമാണ് റിസോര്‍ട്ടില്‍ മുറിയെടുത്തത്. ഇന്നലെ രാത്രി ഒമ്പതരയ്‌ക്കാണ് ഇവര്‍ ദമനിലെ പനോരമ റിസോര്‍ട്ടില്‍ നാലു മുറികളാണ് ഇവര്‍ ബുക്ക് ചെയ്തിരുന്നത്. അതില്‍ രഞ്ജിത്തിന്റേയും പ്രവീണിന്റേയും കുടുംബം ഒരു മുറിയില്‍ തങ്ങുകയായിരുന്നു. മുറിയുടെ ജനാലുകളും വാതികളും പൂട്ടിയ നിലയിലായിരുന്നു. ഹീറ്ററില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാകാം കാരണമെന്ന് പോലീസ് വ്യക്തമാക്കി. രാവിലെയും മുറി തുറക്കാത്തതിലാണ് കൂടെയെത്തിയവരും റിസോര്‍ട്ട് ജീവനക്കാരും മുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചു തുറക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഇവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..
അതേസമയം, നേപ്പാളിലെ ദമനില്‍ റിസോര്‍ട്ട് മുറിയില്‍ എട്ട് മലയാളികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
















