സിഡ്‌നി: ആളിപ്പടര്‍ന്ന കാട്ടുതീയില്‍ നിന്ന് ആവുന്നത്ര ജീവജാലങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയ. ദിനോസര്‍ കാലത്തേക്കാള്‍ കൂടുതല്‍ ചരിത്രം പറയാവുന്ന പ്രത്യേക ഇനം പൈന്‍ വൃക്ഷങ്ങളെ സംരക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ദിനോസറുകള്‍ ഈ ലോകത്തു നിന്ന് അപ്രത്യക്ഷമായപ്പോഴും കാലത്തെ അതിജീവിച്ച വോളെമി പൈന്‍ വൃക്ഷങ്ങള്‍ കാട്ടുതീയില്‍ എരിഞ്ഞടങ്ങുമോ എന്നായിരുന്നു ആശങ്ക.
പൈന്‍ വൃക്ഷ കുടുംബത്തിലെ വോളെമി എന്ന ഇനം ഇനി നൂറെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. സിഡ്നിയില്‍ നിന്ന് 80 മൈല്‍ അകലെ വോളെമി ദേശീയ ഉദ്യാനത്തിലെ കുന്നുകള്‍ക്ക് ഇടയിലാണ് വോളെമിയെ സംരക്ഷിച്ചു വളര്‍ത്തുന്നത്. കാട്ടുതീ ആളിപ്പടര്‍ന്ന പ്രദേശത്തിന് അടുത്താണിത്. ഇരുനൂറു മില്യണ്‍ വര്‍ഷം പഴക്കമുള്ള വോളെമികള്‍ ഫോസില്‍ രൂപത്തില്‍ മാത്രമേ ലോകത്ത് അവശേഷിക്കുന്നുള്ളൂ എന്നു കരുതിയപ്പോഴാണ് 1994ല്‍ ഓസ്‌ട്രേലിയയില്‍ ഈ മരങ്ങള്‍ വീണ്ടും വളര്‍ന്നു തുടങ്ങിയത്. അവശേഷിക്കുന്ന 100 മരങ്ങളെ അന്നു മുതല്‍ കരുതലോടെ പരിപാലിക്കുകയായിരുന്നു ഓസ്‌ട്രേലിയ.
ഇത്തവണ കാട്ടുതീ പടര്‍ന്നപ്പോള്‍ത്തന്നെ രക്ഷാപ്രവര്‍ത്തകരില്‍ ഒരു വിഭാഗം വോളെമികളെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. ചുറ്റുമുള്ള കാട് കത്തിക്കരിഞ്ഞപ്പോഴും തൊടാതെ വോളെമിയെ തീനാളങ്ങളില്‍ നിന്ന് കാത്തു. രണ്ട് മരങ്ങള്‍ മാത്രമാണ് കാട്ടുതീയില്‍ എരിഞ്ഞത്. ബാക്കി 98ഉം സുരക്ഷിതം.
വോളെമി വളരുന്ന പ്രദേശത്തേക്ക് ഹെലികോപ്റ്ററില്‍ അഗ്നിശമനാ സേനാംഗങ്ങളെ ഇറക്കി. വൈല്‍ഡ് ലൈഫ് സര്‍വീസ് ഡയറക്ടര്‍ ഡേവിഡ് ക്രസ്റ്റത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.
















