ന്യൂദല്‍ഹി: ജെഎന്‍യുവില്‍ അക്രമം അഴിച്ച് വിട്ട മുഖംമൂടികളുടെ കൂടുതല്‍ വീഡിയോകളും ചിത്രങ്ങളും പുറത്ത്. മലയാളി ഉള്‍പ്പെടെയുള്ളവരുടെ വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പകല്‍ നടന്ന മുഖംമൂടി അക്രമത്തിനിടെ വടിയുമായി ക്യാമ്പസില്‍ കൂടി നടക്കുന്ന കൊച്ചി സ്വദേശിയും ജെഎന്‍യു യൂണിയന്‍ ഭാരവാഹിയുമായ അമുത ജയദീപിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മനോരമ ന്യൂസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്ന കെപി ജയദീപിന്റെ മകളാണ് അമുത.
ഇന്നത്തെ മനോരമ പത്രത്തില്‍ പോലീസിനെ തടുക്കുന്ന വീരനായികയായി അമുതയുടെ ചിത്രമാണ് നല്‍കിയിരുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ അമുതയെ നേതാവാക്കാന്‍ സമരത്തിനിടെ മനോരമ ആസൂത്രണം ചെയ്‌തൊരു ഫോട്ടോഷൂട്ട് ആണിതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അഞ്ചാം തിയതി അമുത ഉള്‍പ്പെട്ട സംഘമാണ് സെമസ്റ്റര്‍ രജിസ്‌ട്രേഷന് വേണ്ടി ക്യാമ്പസില്‍ എത്തിയവരെ അക്രമിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അമുത വലിയ വടിയുമായി ക്യാമ്പസിനുള്ളിലൂടെ നടക്കുന്നതും ക്യാമറ കാണുമ്പോള്‍ ഒരു മുഖംമൂടിക്കാരന്‍ എത്തി വടി വാങ്ങിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
മനോരമ ന്യൂസിന് പുറമെ ഏഷ്യാനെറ്റ് ന്യൂസിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍, ന്യൂസ് 18 കേരളത്തിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്നീ പദവികളില്‍ അമുതയുടെ പിതാവ് ജയദീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതാണ് ജെഎന്‍യുവില്‍ നിന്ന് പക്ഷം പിടിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ കാരണന്നെും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
എസ്എഫ്ഐ വനിതാ നേതാക്കളുടെ നേതൃത്വത്തിലാണ് കുട്ടികളെ മര്‍ദ്ദിച്ചതെന്ന് സര്‍വ്വകലാശാല പ്രൊഫസര്‍മാരും സാക്ഷ്യപ്പെടുത്തിയിരുന്നു. ഈ സമയത്ത് മുഖം മൂടി ധരിച്ച ചിലര്‍ അവിടെ ഉണ്ടായിരുന്നുവെന്നും, അവര്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളായിരുന്നില്ലെന്നും അസോസിയേറ്റ് പ്രോഫസര്‍ ഇന്ദ്രാണി ചൗധരി വെളിപ്പെടുത്തിയിരുന്നു. വനിത പ്രവര്‍ത്തകരെ മുന്‍ നിര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളെയും ഫാക്കല്‍റ്റി അംഗങ്ങളെയും ഇടതുപക്ഷം അവഹേളിക്കുന്നതും അക്രമിക്കുന്നതും പ്രൊഫസര്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി എന്തും തടയുന്ന ഇടതുപക്ഷ യൂണിയന്‍ രീതി, ഇടതുപക്ഷ ഗുണ്ടകളുടെ മോശം പെരുമാറ്റം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയ പോസ്റ്റാണ് ഇന്ദ്രാണി പങ്കുവച്ചിരുന്നത്. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍, സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ പ്രക്രിയയെ തടസ്സപ്പെടുത്തി . ഇത് വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് ഞാന്‍ കേട്ടിട്ടുള്ള ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണ്. അവിശ്വസനീയമായ വാര്‍ത്തകളാണ് ഇവിടെ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്. വിരോധാഭാസമെന്നു പറയട്ടെ, ജെഎന്‍യു ടീച്ചേഴ്സ് അസോസിയേഷന്‍ (ജെഎന്‍യുടിഎ) ഇതിനെ അപലപിക്കുന്നതിനുപകരം, മൗനം പാലിക്കുന്നു. ഇത് ദുരൂഹത വളര്‍ത്തുകയാണ്.
ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥികള്‍ക്ക് പല കാര്യങ്ങള്‍ക്കും ഉത്തരമില്ല. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ വാടക 600 ല്‍ നിന്ന് 300 ആക്കി കുറച്ചപ്പോള്‍, എന്തുകൊണ്ടാണ് അത് ആഘോഷിക്കാതിരുന്നത്. അവരില്‍ ചിലര്‍ തങ്ങള്‍ക്ക് പൂര്‍ണ്ണമായ സ്വാതന്ത്യ്രം വേണമെന്ന്. ചിലര്‍ പറയുന്നത് ഞങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കുറച്ച് അജണ്ടകളുണ്ട്. ഇവയെക്കുറിച്ചെല്ലാം സംശയമുണ്ട്, ഞങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പ്രസ്ഥാനത്തില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നുവെന്ന് രഹസ്യമായി പറയുന്നു. കാരണം ചില മറഞ്ഞിരിക്കുന്ന അജണ്ടകളും നിക്ഷിപ്ത താല്‍പ്പര്യങ്ങളും സംഘടനയ്‌ക്കുള്ളതായി അവര്‍ക്ക് തോന്നിയിട്ടുണ്ട്.
ജെഎന്‍യു വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ മാധ്യമങ്ങള്‍ പാതി സത്യങ്ങള്‍ മാത്രമാണ് പുറത്ത് വിടുന്നത്. മുഖം മൂടിയെത്തിയ സംഘം സര്‍വകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തപ്പോള്‍ ഈ മാധ്യമങ്ങള്‍ എവിടെയായിരുന്നു വിന്‍ഡോകള്‍ തകര്‍ന്നപ്പോള്‍, ജെഎന്‍യുവിലെ സെന്‍ട്രല്‍ സെര്‍വര്‍ നശിപ്പിക്കപ്പെട്ടപ്പോള്‍, ലക്ഷക്കണക്കിന് രൂപ വില വരുന്ന ഒപ്റ്റിക് ഫൈബര്‍ വയറുകള്‍ വെട്ടി നശിപ്പിച്ചപ്പോള്‍ ഈ മാധ്യമങ്ങള്‍ എവിടെയായിരുന്നു, ഫ്രൊഫസര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. എന്നാല്‍, തെളിവുകള്‍ സഹിതം കാര്യങ്ങള്‍ ഫെയ്സ്ബുക്കിലൂടെ നിരത്തിയതോടെ ഫ്രൊഫസര്‍ക്ക് നേരെയും ഇടത് സംഘടനകളുടെ ഭീഷണി ഉയര്‍ന്നു.
















