തിരുവനന്തപുരം: തൊഴിലുറപ്പു തൊഴിലാളികളെ രാഷ്‌ട്രീയ വത്ക്കരിക്കാനാണ് ഇടതുവലതു മുന്നണികള്‍ ശ്രമിക്കുന്നെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി.ജി. ഗോപകുമാര്‍. ദേശീയ തൊഴിലുറപ്പ് മസ്ദൂര്‍ സംഘിന്റെ രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് തൊഴിലാളികള്‍ ഇല്ലെങ്കില്‍ സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടി നടക്കില്ലെന്ന അവസ്ഥയാണ് . പാര്‍ട്ടിസമ്മേളനങ്ങള്‍, ജാഥകള്‍, മന്ത്രിമാരുടെ സ്വീകരണ ചടങ്ങുകള്‍, പഞ്ചായത്തുകളില്‍ നടക്കുന്ന വിവിധ പരിപാടികള്‍ എന്നിവകളില്‍ തൊഴിലുറപ്പു തൊഴിലാളികളെ നിര്‍ബന്ധിച്ചും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഇടതുമുന്നണി പങ്കെടുപ്പിക്കുന്നത്. ഇതിന് പുറമെ വനിതകളെ ചൂഷണം ചെയ്ത് അനധികൃതമായ പണപ്പിരിവും നടത്തുന്നെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വിഹിതം, തൊഴില്‍ ദിനങ്ങള്‍ എന്നിവ വെട്ടിക്കുറയ്‌ക്കുകയാണെന്നും പദ്ധതി നിര്‍ത്തലാക്കാന്‍ പോകുകയാണെന്നുള്ള വ്യാജപ്രചാരണമാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.
ഈ മേഖലയില്‍ സോഷ്യല്‍ ഓഡിറ്റ് വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച ആവശ്യത്തെ സംസ്ഥാനം എതിര്‍ക്കുന്നതിന്റെ പിന്നിലും അഴിമതിയാണ്. കോടിക്കണക്കിന് രൂപയാണ് കേന്ദ്രം തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി വിനിയോഗിക്കുന്നത്. ഏതാനും പഞ്ചായത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തിയപ്പോള്‍ തന്നെ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് പുറത്തുവന്നത്. ഓഡിറ്റ് നടന്നാല്‍ ചില ഇടപാടുകളും ഇടപെടലുകളും പുറത്തുവരും. ഇതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ തൊഴിലുറപ്പ് മസ്ദൂര്‍ സംഘം സംസ്ഥാന പ്രസിഡന്റ് ഡി.കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, ദേശീയ തൊഴിലുറപ്പ് മസ്ദൂര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ അഴിക്കോട് രാജേന്ദ്രന്‍, പ്രസാദ്, കെ. ജയകുമാര്‍, സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















