തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരക്കാരുടെ സംശയങ്ങള്‍ ചര്‍ച്ചകളിലൂടെ മാറ്റാമെന്ന് പറഞ്ഞപ്പോള്‍ പ്രതിഷേധക്കാര്‍ സ്ഥലം കാലിയാക്കിയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചിലര്‍ രാജ്ഭവനു മുന്നില്‍ സമരം നടത്തുന്നുവെന്നുകേട്ട് അവരോടു ചര്‍ച്ച നടത്താമെന്ന് അറിയിച്ചു. ഇവരുടെ എല്ലാ സംശയങ്ങളെക്കുറിച്ചും ചര്‍ച്ച നടത്താമെന്നു പറഞ്ഞു. എന്നാല്‍ താന്‍ എത്തുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് സമരക്കാര്‍ കടന്നുകളഞ്ഞുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഇപ്പോള്‍ നിയമത്തിനെതിരായി തെരുവില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ മറ്റു താല്‍പര്യങ്ങളാണെന്നും ഭരണഘടനാപരമായ പദവി വഹിക്കുന്നതിനാല്‍ അതിന്റെ രാഷ്‌ട്രീയവശങ്ങളിലേക്കു കടക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മാഹാത്മാ ഗാന്ധിയും നെഹ്റുവും രാജ്യത്തിന് നല്‍കിയ വാഗാദാനമാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ പാലിച്ചത്. പൗരത്വ നിയമഭേദഗതി സംബന്ധിച്ച് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1985ലും 2003ലും ആണ് പൗരത്വ നിയമത്തിന് അടിസ്ഥാനമിട്ടത്. സര്‍ക്കാര്‍ അതിന് നിയമപരമായ രൂപം നല്‍കുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ദയനീയ ജീവിതം നയിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനം ആയിരുന്നു ഈ പൗരത്വം. അതാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിയമമാക്കിയികിരിക്കുന്നത്.
ഇന്ത്യയിലെ അഭയാര്‍ത്ഥികള്‍ക്കായി ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനം നല്‍കിയിരുന്നു. മോദി സര്‍ക്കാര്‍ അതാണിപ്പോള്‍ പാലിച്ചതെന്നും കേരളാ ഗവര്‍ണര്‍ അറിയിച്ചു. അതേസമയം പാക്കിസ്ഥാന്‍ രൂപീകരിച്ചത് തന്നെ ഇസ്ലാമിക രാജ്യമായാണ്. അവിടെ എങ്ങിനെയാണ് മുസ്ലിങ്ങള്‍ മതപരമായ വിവേചനവും പീഡനവും അനുഭവിക്കുന്നത്. അത്തരത്തില്‍ എന്തെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി എത്തിയ മുസ്ലിങ്ങള്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് എത്തിയത്. എന്നാല്‍ അവര്‍ അവിടെ ഉപദ്രവിക്കപ്പെട്ടതുകൊണ്ടല്ല. മറിച്ച് തൊഴില്‍, മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തിയവരാണ്.
















