കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരല്ലെന്ന് ബോധ്യമുള്ള കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും ഇപ്പോഴത്തെ നിലപാട് ആപല്‍ക്കരമാണെന്ന് ബിജെപി മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍. നാല് വോട്ടിനു വേണ്ടി അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപം ഉണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും മന്‍മോഹന്‍ സിങ്ങും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും വിവിധ കാലഘട്ടങ്ങളില്‍ ഉന്നയിച്ച ആവശ്യമാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ നിയമമാക്കിയത്. ഈ നേതാക്കളുടെ പഴയ പ്രസംഗങ്ങള്‍ ഇപ്പോള്‍ ഡിജിറ്റല്‍ തെളിവുകളായി നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുടെ കാപട്യം തിരിച്ചറിയപ്പെടും. ദേശീയ പ്രസ്ഥാനങ്ങളും ദേശസ്‌നേഹികളും യഥാര്‍ത്ഥ വസ്തുത ജനങ്ങളിലെത്തിക്കാന്‍ ഉടനെ രംഗത്തിറങ്ങുകയാണ് ഇപ്പോള്‍ കരണീയമായിട്ടുള്ളത്. രാഷ്‌ട്രമാണ് വലുതെന്നും, രാഷ്‌ട്രീയമല്ലെന്നും അദ്ദേഹം പറഞ്ഞു.
അഖണ്ഡഭാരതം വിഭജിക്കപ്പെട്ടത് മതത്തിന്റെ പേരിലായിരുന്നു. ജിന്നയും ജവഹര്‍ലാല്‍ നെഹ്രുവും തമ്മിലുള്ള ഉടമ്പടിയിലാണ് ഇന്ത്യ വെട്ടിമുറിക്കപ്പെട്ടത്. ഗാന്ധിജി ഇതില്‍ വളരെയധികം ദുഃഖിതനുമായിരുന്നു. ഇന്ത്യ വിഭജിക്കപ്പെടരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മുസ്ലിം രാഷ്‌ട്രമായി മാറിയ പാക്കിസ്ഥാനില്‍ അന്നാട്ടുകാരായ ഹിന്ദു-സിഖ്-പാര്‍സി ന്യൂനപക്ഷം അരക്ഷിതരായിരിക്കുമെന്ന ആശങ്ക അന്നേ അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് നിങ്ങള്‍ ഇവിടെ സുരക്ഷിതരല്ലെന്ന് തോന്നിയാല്‍ ഇന്ത്യയിലേക്ക് വരാം എന്ന് അദ്ദേഹം പറയാന്‍ കാരണം.
പിന്നീട് പാക്കിസ്ഥാനും ബംഗ്ലാദേശും രണ്ട് രാഷ്‌ട്രങ്ങളായി വിഭജിക്കപ്പെട്ടപ്പോള്‍ നമ്മള്‍ ബംഗ്ലാദേശിനൊപ്പം നില്‍ക്കുകയും അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് അവിടെ സുരക്ഷിതമായി കഴിയാന്‍ സാധിക്കണമെന്ന ആഗ്രഹവും ഇതിനു പിന്നിലുണ്ടായിരുന്നു. ഇപ്പോള്‍ എന്താണ് സ്ഥിതി? പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാം അമുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണ്. പാക്കിസ്ഥാന്‍ രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ അവിടെ ഹിന്ദുക്കള്‍ 25 ശതമാനമുണ്ടായിരുന്നു. ഇപ്പോള്‍ അത് ഒന്നര ശതമാനമായി ചുരുങ്ങി. അവശേഷിക്കുന്നവര്‍ക്ക് വിവരണാതീതമായ പീഡനവും. ഇന്ത്യന്‍ പൗരന്മാരെ ബാധിക്കുന്ന വിഷയങ്ങള്‍ ഒന്നും പൗരത്വ ഭേദഗതി നിയമത്തില്‍ ഇല്ല. എന്നിട്ടും ഒരു വിഭാഗമാളുകള്‍ തെരുവില്‍ കലാപത്തിനിറങ്ങിയിരിക്കുന്നത് നിയമത്തെ തെറ്റിദ്ധരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
















