കൊച്ചി: ആധ്യാത്മിക ആചാര്യന്മാരാണ് കേരളത്തില്‍ സാമൂഹ്യ മാറ്റങ്ങള്‍ കൊണ്ടുവന്നതെന്ന് ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍. സുകൃതം ഭാഗവത സമിതിയുടെ നേതൃത്വത്തില്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്നുവന്ന സപ്താഹാമൃതം സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമുക്ക് ചുറ്റും ഇപ്പോള്‍ ഉയര്‍ന്നുവരുന്ന മുദ്രവാക്യങ്ങള്‍ 1921ലെ കത്തികളെ ഓര്‍മിപ്പിക്കുന്നതാണ്. അത്തരത്തിലുള്ള കത്തികളില്‍ അഭിരമിക്കുന്നവര്‍ ഓര്‍മിക്കേണ്ടത് മാറാട് സംഭവത്തിന്റെ പാഠങ്ങളാണ്. എട്ട് മത്സ്യത്തൊഴിലാളികളെ കൂട്ടക്കൊല ചെയ്ത് ആ സമൂഹത്തെ അവിടെനിന്ന് കുടിയൊഴിപ്പിച്ചു. 1921-ല്‍ കത്തി ഊരിയവര്‍ നടത്തിയ നരസംഹാരത്തിലൂടെ ആ ഭൂമിയില്‍ നിന്ന് നിസ്സഹായരായ ഹിന്ദുക്കളെ ആട്ടിപ്പായിക്കാന്‍ സാധിച്ചെങ്കില്‍ മാറാട് കത്തിയൂരിയവര്‍ക്ക് അവിടെത്തെ സംഘടിത ഹിന്ദുസമൂഹത്തിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍, അടിയറവു പറയേണ്ടിവന്ന സംഭവം അവര്‍ ഓര്‍മിക്കണം. അത്തരത്തിലുള്ള ഒരു ശക്തി ഇതുപോലുള്ള ആധ്യാത്മിക യജ്ഞത്തിന്റെ അടിസ്ഥാനത്തിലാണ് പടത്തുയര്‍ത്തിയത്. ആചാരാനുഷ്ഠാന സംരക്ഷണത്തിനുവേണ്ടി, പെട്രോള്‍ ബോംബുകളുമായല്ല, കൈത്തിരിയുമാണ് നമ്മള്‍ തെരുവിലേക്ക് ഇറങ്ങിയത്. അതാണ് ഇത്തരത്തിലുള്ള ആധ്യാത്മിക യജ്ഞങ്ങള്‍ പകര്‍ന്നുനല്‍കുന്ന സംസ്‌കാരം, അദ്ദേഹം പറഞ്ഞു. വിപ്ലവത്തിന്റെ മുദ്രവാക്യം മുഴക്കിയവര്‍ ആരും കേരളത്തില്‍ നവേത്ഥാനം കൊണ്ടുവന്നിട്ടില്ല. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, സദാനന്ദസ്വാമി, ബ്രഹ്മാന്ദ ശിവയോഗി, ആഗമാനന്ദസ്വാമി തുടങ്ങിയ സന്യാസ ശ്രേഷ്ഠ സമൂഹത്തില്‍ മാറ്റത്തിനുവേണ്ടി നിലകൊള്ളുകയും മാറ്റത്തിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്തവരാണ്.
ടിപ്പു സുല്‍ത്താന്‍ തകര്‍ത്ത ക്ഷേത്രങ്ങളുടെയെണ്ണത്തേക്കാള്‍ കൂടുതലാണ് നിരീശ്വരവാദ രാഷ്‌ട്രീയത്തിന്റെ പേരില്‍ തകര്‍ക്കപ്പെട്ടിട്ടുള്ളത്. കേരളം ആധ്യാത്മികമായി കരുത്ത് നേടിക്കൊണ്ടിരിക്കുന്നതിന്റെ തെളിവാണ് എട്ട് വര്‍ഷമായി തുടരുന്ന ഈ ഭാഗവത സപ്താഹയജ്ഞമെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് എം. രാചന്ദ്രന്‍ അധ്യക്ഷനായി. ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍, സ്വാമിപ്രഭാനന്ദ ഗിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സുകൃതം ഭാഗവത യജ്ഞസമിതി ഭാരവാഹികളായ പി.വി. അതികായന്‍, എന്‍. ജയകൃഷ്ണന്‍, സദാനന്ദ ഭട്ട്, വേണു, രാധികാ നായര്‍ എന്നിവര്‍ സംസാരിച്ചു.
















