ന്യൂദല്‍ഹി: രാജ്യത്തെ ചില സര്‍വകലാശാലകള്‍ സംശയത്തിന്റെ നിഴലില്‍. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരത്തിന്റെ പേരില്‍ മുസ്ലീം സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് ജിഹാദി സംഘടനകള്‍ രാജ്യവിരുദ്ധനീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.
ഇസ്ലാമിക ഭീകര ശക്തികള്‍ക്ക് അഭയകേന്ദ്രമായി മാറിയെന്ന ആക്ഷേപം ശക്തമായ ഈ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം തെരുവുകളിലേക്ക് പടര്‍ന്നത്. ദല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലിം സര്‍വകലാശാല എന്നിവ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥി പ്രക്ഷോഭമെന്ന പേരില്‍ നടക്കുന്നത് കലാപ ശ്രമങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി.
ജാമിയ മിലിയയില്‍ പുറത്തുനിന്നുള്ള നിരവധിപേര്‍ സ്ഥിരതാമസമാക്കിയെന്നാണ് പോലീസ് റിപ്പോര്‍ട്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി എഴുനൂറോളം പേര്‍ താമസിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ജെഎന്‍യുവില്‍ അധികൃതര്‍ കൂടുതല്‍ കര്‍ശനമായി ഹോസ്റ്റല്‍ നിയമങ്ങള്‍ നടപ്പാക്കിയതോടെയാണ് ചിലര്‍ ജാമിയ മിലിയയിലേക്ക് ചേക്കേറിയത്.
ജാമിയ മിലിയയിലെ സംഘര്‍ഷത്തില്‍ 31 പോലീസുകാര്‍ക്കും 67 സമരക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് ദല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികള്‍ വളരെ കുറവാണ്. ബസ്സുകള്‍ കത്തിച്ചതിനെ തുര്‍ന്ന് പോലീസ് നടപടിയുണ്ടായപ്പോള്‍ സര്‍വ്വകലാശാലയില്‍ ഓടിക്കയറി ഒളിച്ചിരുന്ന കലാപകാരികളാണ് പരിക്കേറ്റവരിലേറെയും. 14 ബസ്സുകളും 20 കാറുകളുമാണ് കലാപകാരികള്‍ തകര്‍ത്തത്.
അലിഗഡ് സര്‍വ്വകലാശാലയിലെ സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും പോലീസ് ഇടപെടണമെന്നും ആവശ്യപ്പെട്ട് സര്‍വകലാശാല രജിസ്ട്രാര്‍ അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റിനയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സാമൂഹ്യവിരുദ്ധര്‍ സമരത്തിലേക്ക് നുഴഞ്ഞുകയറിയതായും ക്യാമ്പസില്‍ ആവശ്യമായ പോലീസ് സേനയെ വിന്യസിക്കണമെന്നുമാണ് ഡിസംബര്‍ 13ന് അയച്ച കത്ത്. ഇതേ തുടര്‍ന്നാണ് പോലീസ് ക്യാമ്പസില്‍ പ്രവേശിച്ചതും അക്രമികള്‍ക്കെതിരെ നടപടിയെടുത്തതും. അലിഗഡ് വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് സല്‍മാന്‍ ഇംതിയാസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധമാര്‍ച്ചിലാണ് പുറത്തുനിന്നുള്ളവരുടെ സാന്നിധ്യമുണ്ടെന്ന് രജിസ്ട്രാര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. ജാമിയാ മിലിയ ക്യാമ്പസിലും പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം ശക്തമാണെന്നാണ് പോലീസ് കണ്ടെത്തല്‍.
ജാമിയയിലെ പോലീസ് നടപടിയില്‍ അറസ്റ്റിലായവര്‍ സര്‍വകലാശാലയ്‌ക്കു പുറത്തുള്ളവരായിരുന്നു എന്നത് പ്രക്ഷോഭത്തിലെ ക്രിമിനല്‍ സാന്നിധ്യത്തിനു തെളിവാണ്. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു, രണ്ടു വിദ്യാര്‍ത്ഥികള്‍ വെടിയേറ്റു മരിച്ചു തുടങ്ങിയ കള്ളങ്ങള്‍ പ്രചരിപ്പിച്ചാണ് കലാപത്തിനു നീക്കം നടത്തിയത്.
വിദ്യാര്‍ത്ഥി പ്രക്ഷോഭമല്ല നടക്കുന്നതെന്ന് അമിത് ഷാ
ന്യൂദല്‍ഹി: രാജ്യത്ത് നടക്കുന്നത് വിദ്യാര്‍ത്ഥി പ്രക്ഷോഭമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ രൂപം ഇതല്ല. കലാപശ്രമമാണ് ചില സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സമരങ്ങളെല്ലാം അഞ്ചു ദിവസത്തിനുള്ളില്‍ അവസാനിച്ചതായും മറ്റു ചില കേന്ദ്രങ്ങളില്‍ നടക്കുന്നത് ആസൂത്രിതരൂപത്തിലുള്ള കലാപശ്രമങ്ങളാണെന്നും ഷാ പറഞ്ഞു. 22 സര്‍വകലാശാലകളിലാണ് വിദ്യാര്‍ത്ഥികള്‍ പൗരത്വ ബില്ലിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതില്‍ നാല് സര്‍വകലാശാലകളില്‍ മാത്രമാണ് സംഘര്‍ഷാവസ്ഥ തുടരുന്നത്. പ്രതിഷേധം കലാപത്തിലേക്ക് നീങ്ങുന്ന സര്‍വ്വകലാശാലകളെപ്പറ്റി കൃത്യമായി ധാരണയുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
















