കൊച്ചി: റോഡിലെ ഗതാഗത നിയമലംഘനങ്ങളും കുറ്റങ്ങളും റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതല കെഎസ്ആര്‍ടിസിക്ക് നല്‍കാന്‍ നീക്കം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇതു സംബന്ധിച്ച ഫയല്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്‌ക്ക് അയച്ചു. വൈകാതെ തീരുമാനമുണ്ടാകും. എന്നാല്‍, ഇത് അപകടകരമായ നീക്കമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൊതു ഗതാഗത വാഹനങ്ങളില്‍ ഡാഷ് ക്യാമറ ഘടിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം വന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. അപകടങ്ങളുടെ യഥാര്‍ഥ കാരണം കണ്ടെത്തുകയായിരുന്നു കോടതിയുടെ ഉദ്ദേശ്യം. എന്നാല്‍, ഈ സൗകര്യത്തിലൂടെ റോഡിലെ ചട്ടലംഘനം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഉത്തരവാദിത്വം കെഎസ്ആര്‍ടിസിക്ക് നല്‍കാനാണ് ആലോചന.
മോട്ടോര്‍ വാഹന വകുപ്പും ട്രാഫിക് പോലീസും ഇപ്പോള്‍ ചെയ്യുന്ന ജോലി, കോര്‍പ്പറേഷനായ കെഎസ്ആര്‍ടിസിക്ക് നല്‍കുന്നത് മോട്ടോര്‍ വാഹന ചട്ട പ്രകാരം സാധുവല്ല. മാത്രമല്ല, ഗതാഗത നിയമങ്ങള്‍ ഏറ്റവും ലംഘിക്കുന്നത് കെഎസ്ആര്‍ടിസി ബസുകളാണെന്നാണ് റിപ്പോര്‍ട്ട്.
വണ്ടികളുടെ യോഗ്യതാ പരിശോധനയില്‍ പോലും പുറന്തള്ളപ്പെടുന്നവയാണ് കോര്‍പ്പറേഷന്‍ ബസുകള്‍. അമിത വേഗ നിയന്ത്രണം, സ്പീഡ് ഗവേണര്‍ ചട്ടം തുടങ്ങി പലതിലും കോര്‍പ്പറേഷന്‍ പ്രതിസ്ഥാനത്താണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടി വരും. ഇത്തരത്തില്‍ കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ക്ക് റിപ്പോര്‍ട്ടിങ് അധികാരം നല്‍കുമ്പോള്‍ അതിന്റെ ചെലവിനത്തില്‍ ഒരു തുക കോര്‍പ്പറേഷന് വിഹിതമായി ലഭിക്കും. ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്‍പ്പെടെ ചെലവിന് ഇങ്ങനെ പണം കണ്ടെത്താമെന്നാണ് ഒരു വാദം. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും കണ്ടെത്താനും അതിനനുസരിച്ച് പ്രതിഫലം ബസ് ജീവനക്കാര്‍ക്ക് നല്‍കാനുമുള്ള വ്യവസ്ഥകളും ഭാവിയിലുണ്ടാകും. അപ്പോള്‍ ഡ്രൈവര്‍ക്ക് ശ്രദ്ധ വണ്ടിയോടിക്കുന്നതിനേക്കാള്‍ റോഡിലെ ചട്ട ലംഘനങ്ങള്‍ കണ്ടുപിടിക്കാനാവുമെന്നു വന്നാല്‍ അപകട സാധ്യത കൂടുമെന്നു വിലയിരുത്തലുണ്ട്.
ഗതാഗത കമ്മീഷണറുടെ ഉദ്ദേശ്യം കോര്‍പ്പറേഷനെ രക്ഷിക്കാനാണെങ്കില്‍ മറ്റു മാര്‍ഗം നോക്കണമെന്നും ഇത്തരം വിവിധ പദ്ധതികള്‍ കോര്‍പ്പറേഷനില്‍ നടപ്പാക്കിയതെല്ലാം പരാജയപ്പെട്ട ചരിത്രമേയുള്ളൂവെന്നും വിമര്‍ശകര്‍ വിശദീകരിക്കുന്നു.
















