ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തീവ്രമുസ്ലീം സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആഭ്യന്തരമന്ത്രാലയം. പ്രതിഷേധങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഏകീകൃത സ്വഭാവം ഉണ്ട്. അതിനാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കനത്ത ജാഗ്രത നിര്‍ദേശമാണ് ആഭ്യന്തരമന്ത്രാലയം നല്‍കിയിരിക്കുന്നത്.
അടിയന്തര ഘടങ്ങളില്‍ പട്ടാളത്തിന്റെ സേവനവും ആവശ്യപ്പെടാമെന്നും സംസ്ഥാന പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലും ബംഗാളിലും അക്രമം അതിര് കടന്നതോടെയാണ് ഇത്തരം ഒരു നിര്‍ദേശം ആഭ്യന്തരമന്ത്രാലയം നല്‍കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തില്‍ തീവ്രനിലപാടുള്ള മുസ്ലീം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വാട്‌സ്ആപ്പ് ഹര്‍ത്താല്‍ നടത്തി ഇവര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. അഭ്യന്തരമന്ത്രാലയം നിലപാട് കടുപ്പിച്ചതോടെ 17ലെ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് കേരള പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 17ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തീവ്ര മുസ്ലീം സംഘടനകള്‍ പ്രചരിപ്പിക്കുന്നുണ്ട്.
എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി.എസ്.പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്.ഐ.ഓ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി.എച്ച്.ആര്‍.എം, ജമാ – അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗതീരുമാനമാണെന്നുള്ള രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്ന് 07.01.2019 തീയ്യതിയിലെ ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. നിലവില്‍ യാതൊരു സംഘടനയും ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നല്‍കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
അതിനാല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണ്. ഈ ദിവസം സംസ്ഥാനത്തെ ഒരു ജില്ലയിലും ഹര്‍ത്താല്‍ നടത്തുകയോ , അനുകൂലിക്കുകയോ ചെയ്താല്‍ അതിന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം ഈ സംഘനകളുടെ ജില്ലാ നേതാക്കള്‍ക്കായിരിക്കുമെന്നും അവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കേരള പോലീസ് അറിയിച്ചിട്ടുണ്ട്. 17ന് സംസ്ഥാന വ്യാപകമായി ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടാവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരം പ്രചാരണം തടസ്സം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കൂടി ഈ നേതാക്കള്‍ ഉത്തരവാദികള്‍ ആയിരിക്കുമെന്ന് കേരള പോലീസ് വ്യക്തമാക്കി.
















