ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വന്‍വിജയം. 650 സീറ്റുകളുള്ള പൊതുസഭയില്‍ (ഹൗസ് ഓഫ് കോമണ്‍സ്) കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 363 സീറ്റുകള്‍ നേടി. മുന്‍ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 73 സീറ്റ് കൂടുതല്‍. 1987ല്‍ മാര്‍ഗരറ്റ് താച്ചര്‍ക്കു ശേഷം ഇത്രയേറെ ഭൂരിപക്ഷത്തോടെ മറ്റാരും ജയിച്ചിട്ടില്ല. 43.5 ശതമാനം വോട്ടാണ് അവര്‍ക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബോറിസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിന്ദിച്ചു. ബോറിസിന്റെ ജയത്തോടെ അടുത്ത മാസം അവസാനം (2020 ജനുവരി 31) ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടുമെന്നും( ബ്രക്‌സിറ്റ്) ഉറപ്പായി.
ബ്രക്‌സിറ്റിന്റെ ശക്തനായ വക്താവാണ് ബോറിസ്. ബ്രക്‌സിറ്റ് പ്രശ്‌നം ഉയര്‍ത്തിയ അനിശ്ചിതത്വംമൂലം ബ്രിട്ടന്‍ കുറച്ചുകാലമായി അസ്വസ്ഥമായിരുന്നു. എങ്ങും ആശയക്കുഴപ്പമുള്ളതിനാല്‍ രാജ്യം അക്ഷരാര്‍ഥത്തില്‍ മരവിച്ചിരുന്നു. ഈ പ്രശ്‌നം മറികടക്കാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു ബോറിസ്. കൈവിട്ട കളിയെന്ന് പലരും മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് ഗംഭീര വിജയത്തില്‍ കലാശിക്കുകയാണ് ചെയ്തത്.
ജെര്‍മി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്ക് 203 സീറ്റുകള്‍ (32.4 ശതമാനം വോട്ട്) ലഭിച്ചു. 63 സീറ്റുകളുടെ നഷ്ടം. മാത്രമല്ല ലേബര്‍ പാട്ടിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. 48 സീറ്റുകള്‍ നേടിയ സ്‌ക്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ സ്വിന്‍സണ്‍ തോറ്റു. അവരുടെ പാര്‍ട്ടിക്ക് വെറും 11 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
വലിയ ഭൂരിപക്ഷത്തിനുള്ള വിജയം ബോറിസിനെ കൂടുതല്‍ കരുത്തനാക്കി. മാത്രമല്ല ബ്രക്‌സിറ്റ് കൂടുതല്‍ എളുപ്പമുള്ളതുമാക്കി. യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം വേണമെങ്കില്‍ അതിനും ഇനി സമയം ലഭിക്കും.
അതേസമയം ബ്രിട്ടിന്റെ ഭാഗമായ സ്‌ക്കോട്ട്‌ലാന്‍ഡില്‍ ബോറിസിന്റെ സ്ഥിതി മെച്ചമല്ല. അവിടെ സ്‌ക്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്ക് മികച്ച നേട്ടമാണ്. 49 സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചത്. സ്‌ക്കോട്ട്‌ലാന്‍ഡിന് സ്വാതന്ത്ര്യം വേണമെന്നു പറയുന്ന ഇവിടുത്തുകാര്‍ ബ്രക്‌സിറ്റിനെ അനുകൂലിക്കുന്നുമില്ല.
വിജയത്തെ ചരിത്രപരമെന്നാണ് ബോറിസ് വിശേഷിപ്പിച്ചത്. പ്രതിപക്ഷത്തെ കോര്‍ബിന്‍ പാര്‍ട്ടി അധ്യക്ഷ പദവി രാജിവയ്‌ക്കണമെന്ന ആവശ്യം ലേബര്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നു കഴിഞ്ഞു.
എഴുത്തുകാരന്‍, മുന്‍പത്രപ്രവര്‍ത്തകന്‍
അന്‍പത്തഞ്ചുകാരനായ ബോറിസ് ജോണ്‍സണ്‍ രാഷ്‌ട്രീയക്കാരന്‍ മാത്രമല്ല, എഴുത്തുകാരനും പത്രപ്രവര്‍ത്തകനും കൂടിയാണ്. 2001 മുതല്‍ എംപിയാണ്. 2019 ജൂലൈ മുതല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധ്യക്ഷനാണ്. 2008 മുതല്‍ 2016 വരെ ലണ്ടന്‍ മേയറായിരുന്നു. ദ ടൈംസില്‍ പത്രപ്രവര്‍ത്തകനായി തുടങ്ങി. വാര്‍ത്തകളില്‍ ചിലരെ തെറ്റായി ഉദ്ധരിച്ചതിന് ദ ടൈംസ് പിന്നീട് പുറത്താക്കി. ഡെയ്‌ലി ടെലഗ്രാഫിന്റെ ബ്രസല്‍സ് കറസ്‌പോണ്ടന്റായി പ്രവര്‍ത്തിച്ചു. 94 മുതല്‍ 99 വരെ ഈ പത്രത്തിന്റെ അസി. എഡിറ്റര്‍. 99 മുതല്‍ 2005 വരെ ദ സ്‌പെക്‌ടേറ്റര്‍ എഡിറ്റര്‍. 2001ല്‍ എംപിയായി. ഡേവിഡ് കാമറൂണ്‍ സര്‍ക്കാരില്‍ സഹമന്ത്രി. ലണ്ടന്‍ മേയറായിരിക്കെ പൊ
തുവാഹനങ്ങളില്‍ മദ്യപാനം നിരോധിച്ചു. തെരേസ മെയ് സര്‍ക്കാരിലും മന്ത്രി. മെയുടെ ബ്രക്‌സിറ്റ് നയത്തെ വിമര്‍ശിച്ച് രാജിവച്ചു. 2019 മെയില്‍ തെരേസ മെയ് രാജിവച്ചതോടെ ബോറിസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധ്യക്ഷനും പ്രധാനമന്ത്രിയുമായി. പിന്നെ ഈ മാസം തെരഞ്ഞെടുപ്പ് നടത്തി. വലിയ ഭൂരിപക്ഷത്തിന് രണ്ടാമൂഴം നേടുകയായിരുന്നു.
12 ഇന്ത്യന്‍ വംശജര്‍ക്ക് വന്‍വിജയം
ലണ്ടന്‍: ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്ക് വലിയ വിജയം. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും പ്രതിപക്ഷത്തെ ലേബര്‍പാര്‍ട്ടിയിലും പെട്ട പന്ത്രണ്ടു പേരാണ് ജയിച്ചത്. കഴിഞ്ഞ പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന ഒന്‍പതു പേരും ഇക്കുറിയും ജയിച്ചു. ഇതിനു പുറമേ മൂന്നു പുതുമുഖങ്ങളും തെഞ്ഞെടുക്കപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളായ ഗഗന്‍ മൊഹീന്ദ്ര, ക്ലെയര്‍ കുടീനോ, ലേബര്‍പാട്ടി അംഗം നവേന്ദ്രു മിശ്ര എന്നിവരാണ് പുതുമുഖങ്ങള്‍. പ്രീതി പട്ടേല്‍, ഋഷി സുനക്, അലോക് ശര്‍മ്മ എന്നീ കണ്‍സര്‍വേറ്റീവുകളാണ് വീണ്ടും ജയിച്ചത്. മൂവരും ബോറിസ് ജോണ്‍സണിന്റെ ആദ്യ മന്ത്രിസഭയില്‍ അംഗങ്ങളുമാണ്. ഋഷി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകനാണ്.
ഗോവ സ്വദേശിനിയാണ് ക്ലെയര്‍ കുടീനോ. 24,040 വോട്ടുകള്‍ക്കാണ് സറേ ഇസ്റ്റില്‍ നിന്ന് ജയിച്ചത്. തെക്ക് പടിഞ്ഞാറന്‍ ഹാര്‍ട്ട്‌ഫോര്‍ഡ് ഷയറില്‍ നിന്ന് 14,408 വോട്ടുകള്‍ക്കാണ് ഗഗന്‍ മൊഹീന്ദ്ര ജയിച്ചത്. നവേന്ദ്രു മിശ്ര സ്‌റ്റോക്‌പോര്‍ട്ടില്‍ നിന്ന് 21695 വോട്ട് നേടി ജയിച്ചു.
ബര്‍മിങ്ഹാമില്‍ നിന്ന് പ്രീത് കൗര്‍ ഗില്‍ വീണ്ടും ജയിച്ചു. മുതിര്‍ന്ന എംപി വീരേന്ദ്ര ശര്‍മ്മ, ലിസാ നന്ദി, സീമ മല്‍ഹോത്ര, വലേറി വാസ്, തന്‍മന്‍ജീത് സിങ് ധേസി എന്നിവരാണ് ജയം നേടിയ മറ്റ് ഇന്ത്യന്‍ വംശജര്‍.
















