അഗര്‍ത്തല: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ത്രിപുരയില്‍ നടക്കുന്ന എല്ലാ സമരങ്ങളും നിര്‍ത്തിവെയ്‌ക്കുന്നതായി സംയുക്ത സമര സമിതി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് സമരസമിതി അറിയിച്ചു. ബില്ലിനെതിരെ ത്രിപുരയില്‍ വിവിധ സംഘടനകള്‍ സംയുക്തമായിട്ടാണ് പ്രതിഷേധിച്ചത്. തങ്ങള്‍ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് അമിത് ഷായില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജിയാണ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ഹര്‍ജിയില്‍ ഇന്ന് അടിയന്തരമായി വാദം കേള്‍ക്കണമെന്ന മഹുവയുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.
ദേശീയ പൗരത്വ ഭേദഗതിക്ക് അംഗീകാരം നല്‍കിക്കൊണ്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചു. വ്യാഴാഴ്ച രാത്രിയാണ് രാഷ്‌ട്രപതി ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി.കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസ്സായിരുന്നു. പുതിയ നിയമപ്രകാരം 2014 ഡിസംബര്‍ 31-നുമുമ്പ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.
മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കായുള്ള പൗരത്വ ഭേദഗതി ബില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014 ഡിസംബര്‍ 31 നു മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കും ആറ് വര്‍ഷത്തിന് മുകളിലായി ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കുമാണ് പൗരത്വം ലഭിക്കുക. ചരിത്രപരമായ ബില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പൗരത്വ ബില്ലിനെ വിശേഷിപ്പിച്ചത്.
















