ന്യൂദല്‍ഹി: ഗുജറാത്ത് കലാപക്കേസ് അന്വേഷിച്ച ജസ്റ്റിസ് നാനാവതി- അക്ഷയ് മേത്ത റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത് നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് നടത്തിയ വേട്ടയാടലുകളുടെ വിവരങ്ങള്‍. കടുത്ത മോദി വിരുദ്ധതയാല്‍ രണ്ടു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തി അസത്യ പ്രചാരണങ്ങളും പൊള്ളത്തരവുമാണ് നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുന്നതോടെ തുറന്നുകാട്ടപ്പെടുന്നത്. 2002ല്‍ ഗോധ്രയില്‍ കര്‍സേവകര്‍ സഞ്ചരിച്ച ട്രെയ്‌നിനു തീവച്ചു നിരവധി കര്‍സേവകര്‍ മരിച്ചതിനെ തുടര്‍ന്ന പൊട്ടിപ്പുറപ്പെട്ട കലാപം ആസൂത്രിതമായിരുന്നെന്നാണ് ഇരുവരും ആരോപിച്ചത്. കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികളും ഇതു വര്‍ഷങ്ങളോളം ഈ ആരോപണം ആവര്‍ത്തിച്ചു പോരുന്നു. സുപ്രീം കോടതി അടക്കം ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും മോദിക്കെതിരായ വേട്ടായാടന്‍ പ്രതിപക്ഷം ഉപേക്ഷിച്ചില്ല. അതിന് ആയുധമാക്കിയത് ആകട്ടെ ആര്‍.ബി.ശ്രീകുമാറിന്റേയും സഞ്ജീവ് ഭട്ടിന്റെയും കള്ളത്തരങ്ങളും. എന്നാല്‍, ഇപ്പോള്‍ നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് ശ്രീകുമാറും ഭട്ടുമാണ്. ഇരുവരും മോദിക്കെതിരേ ഉന്നയിച്ച് ആരോപണങ്ങള്‍ പൊള്ളത്തരമെന്നാണ് കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഒപ്പം, കലാപം തടയാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി ആവും വിധം ശ്രമിച്ചു എന്നും കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം സ്വദേശിയാണ് ശ്രീകുമാര്‍.1972 ബാച്ച് ഐപിഎസ് ഓഫീസറായ ശ്രീകുമാര്‍ 2002ലെ ഗുജറാത്ത് കലാപകാലത്ത് സംസ്ഥാന ഇന്റലിജന്‍സ് എഡിജിപിയായിരുന്നു.ഗുജറാത്ത് വംശഹത്യയെക്കുറിച്ചന്വേഷിച്ച നാനാവതി കമ്മീഷനു മുന്‍പാകെ മൊഴി നല്‍കി ശക്തമായ നിലപാടുകളെടുത്തിരുന്നു. കലാപസമയത്ത് ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു സഞ്ജീവ് ഭട്ട് . ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കുണ്ടെന്നു കാട്ടിയാണ് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ശക്തമായി വാദിക്കുകയും കലാപത്തിന്റെ തെളിവുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ നശിപ്പിച്ചു എന്ന് അന്വേഷണത്തില്‍ ബോധ്യമായി എന്നായിരുന്നു ഭട്ടിന്റെ ആരോപണം. പിന്നീട് സഞ്ജീവ് ഭട്ട് 2011 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. 2015ല്‍ ഭട്ടിനെ പോലീസ് സേനയില്‍ നിന്നും പുറത്താക്കി.
എന്നാല്‍, ഇരുവരും കമ്മിഷനു മുന്നില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ക്ക് യാതൊരു തെളിവും ഇല്ലെന്നും പലതും പൊള്ളത്തരം മാത്രമാണെന്നും കമ്മിഷന്‍ വിലയിരുത്തി. എതൊക്കെയോ ഗൂഢലക്ഷ്യങ്ങളാണ് ഇരുവര്‍ക്കും ഉള്ളത്. ശ്രീകുമാറിന്റെ പല മൊഴികളും സംശയാസ്പദമാണെന്നും കമ്മിഷന്‍.
കലാപം അന്വേഷിച്ച നാനാവതി-മേത്ത കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്നു രാവിലെയാണു ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ആഭ്യന്തരസഹമന്ത്രി പ്രദീപ് സിന്‍ ജഡേജയാണ് റിപ്പോര്‍ട്ട് ഇന്നു നിയമസഭയില്‍ വച്ചത്. 2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ചുകൊണ്ട് നാനാവതി-മേത്ത കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാറിനു 2014 ല്‍ ആണ് സമര്‍പ്പിത്. കമ്മീഷന്‍ അംഗങ്ങളായ ജസ്റ്റിസ് നാനാവതി ജസ്റ്റിസ് അക്ഷയ് മേത്ത എന്നിവരാണ് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് അന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പന്ത്രണ്ട് വര്‍ഷത്തിനിടെ കമ്മീഷന്‍ 24 തവണ അവധി നീട്ടി ചോദിച്ചിരുന്നു. 2008ല്‍ കമ്മീഷന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 2000ത്തോളം പേജുകളടങ്ങിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വ്യക്തമാക്കാന്‍ അന്നു ജസ്റ്റിസ് നാനാവതി തയാറായില്ല. തുടക്കത്തില്‍ കെ.ജി. ഷായെ ആയിരുന്നു അന്വേഷണ ചുമതല ഏല്‍പിച്ചിരുന്നത്. എന്നാല്‍ നിരവധി വിമര്‍ശനങ്ങളെ തുടര്‍ന്ന് ജസ്റ്റിസ് കെ.ടി നാനാവതിയെ കൂടെ ഉള്‍പെടുത്തി കമ്മീഷന്‍ വികസിപ്പിക്കുകയായിരുന്നു. 2008ല്‍ കെ.ജി. ഷാ മരിച്ചതിനെ തുടര്‍ന്ന് അക്ഷയ് മേത്തയെ പകരമായി ഉള്‍പ്പെടുത്തിയിരുന്നു.
















