വാഷിങ്ടണ്‍: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ആഭ്യന്തരമന്ത്രി അമിത് ഷായെ വിലക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അമേരിക്കക്ക് എതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ ഭീഷണി മുഴക്കിയ യുഎസ് അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യകാര്യ സമിതിയുടെ നടപടി അനാവശ്യമാണെന്നും തെറ്റാണെന്നും ഇന്ത്യ പ്രതികരിച്ചു. ബില്‍ നിയമമാക്കിയാല്‍ അമിത് ഷായ്‌ക്കും മറ്റു സുപ്രധാന നേതാക്കള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യം അമേരിക്ക ആലോചിക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം.
മുസ്‌ളിങ്ങളെ ഒഴിവാക്കിയ ബില്‍ തെറ്റായ ദിശയിലുള്ള ആപല്‍ക്കാരിയായ നീക്കമാണെന്നാണ് യുഎസ് കമ്മീഷന്‍ േഫാര്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്) കണ്ടുപിടിച്ചിരിക്കുന്നത്.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ കൊടിയ മതപീഡനം നേരിട്ട് ജീവനുവേണ്ടി ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനും അവരെ അഭയാര്‍ഥികളായി കണക്കാക്കാനും വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്‍ തിങ്കളാഴ്ച രാത്രിയില്‍ ലോക്‌സഭ 80 നെതിരെ 311 വോട്ടുകള്‍ക്ക് പാസാക്കിയിരുന്നു. ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.
കമ്മീഷന്റെ പഴയകാല ചരിത്രം പരിശോധിച്ചാല്‍ ഇപ്പോഴത്തെ നിലപാടിലും അത്ഭുതമൊന്നുമില്ല. എന്നാല്‍ തങ്ങള്‍ക്ക് ഒരറിവുമില്ലാത്ത, ഇടപെടാന്‍ ഒരധികാരവുമില്ലാത്ത വിഷയത്തില്‍ മുന്‍വിധിയോടെ യുഎസ് കമ്മീഷന്‍ പ്രതികരിച്ചത് ഖേദകരമാണ്. വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
2014 ഡിസംബര്‍ 31നു മുന്‍പ് ഈ രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്ത ഹിന്ദു, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍, സിഖ് മതങ്ങളില്‍ പെടുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ‘അവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും അടിസ്ഥാനപരമായ മനുഷ്യാവകാശം നല്‍കാനുമാണ് ബില്‍ കൊണ്ടുവന്നത്. അത്തരം നടപടിയെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ തുടര്‍ന്നു. പൗരത്വ ഭേദഗതി ബില്ലോ, ദേശീയ പൗരത്വ രജിസ്റ്ററോ ഏതെങ്കിലും മതവിശാ്വസിയായ ഏതെങ്കിലും ഇന്ത്യാക്കാരന്റെ പൗരത്വം എടുത്തുകളയാനല്ല. അദ്ദേഹം വ്യക്തമാക്കി.
ബില്‍ മതവിവേചനമല്ലെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഭീഷണിയല്ലെന്നും അമിത് ഷാ കാര്യകാരണ സഹിതം ബോധ്യപ്പെടുത്തിയെങ്കിലും മുസ്ലിം സമുദയത്തില്‍ തെറ്റിദ്ധാരണ പരത്തി അവരുടെ വോട്ടില്‍ കണ്ണുനട്ടാണ് പ്രതിപക്ഷം. ഈ രാജ്യങ്ങളില്‍ നിന്ന് കടന്നുകയറുന്ന മുസ്ലിങ്ങള്‍ക്കും പൗരത്വം നല്‍കണമെന്നാണ് പ്രതിപക്ഷ ആവശ്യം.
ബര്‍മയില്‍ നിന്നു നുഴഞ്ഞുകയറിയ ആയിരക്കണക്കിന് രോഹിങ്ക്യന്‍ മുസ്ലിങ്ങളെ അഭയാര്‍ഥികളായി കണക്കാക്കില്ലെന്നും അവരെ നുഴഞ്ഞുകയറ്റക്കാരായി തന്നെ കാണുമെന്നും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
















