ന്യൂദല്‍ഹി: അമേരിക്ക- ചൈന വാണിജ്യയുദ്ധം മുറുകുന്നതിനിടയില്‍ ചൈനയില്‍ സ്ഥാപിച്ചിട്ടുള്ള ഉത്പാദന കേന്ദ്രങ്ങള്‍ ഉപേക്ഷിക്കാനുള്ള തിരക്കിലാണ് ബഹുരാഷ്‌ട്ര വ്യാവസായിക ഭീമന്മാര്‍. വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാരോപിച്ച് ഹുവായ് അടക്കമുള്ള ചൈനീസ് കമ്പനികള്‍ക്കെതിരെ ഉപരോധമടക്കമുള്ള കടുത്ത നടപടികള്‍ അമേരിക്ക കൈക്കൊള്ളുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ ചൈനയില്‍ നിന്നും തങ്ങളുടെ ഉത്പാദന യൂണിറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ കമ്പനികള്‍. കമ്പനികളുടെ കൂട്മാറ്റം മുന്നില്‍കണ്ട് വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വാണിജ്യ ഭീമന്മാരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുകയാണിപ്പോള്‍.
വ്യവസായിക യൂണിറ്റുകള്‍ തുടങ്ങാനുള്ള ഭൂമി, ജലം, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനായി ഏകജാലക സംവിധാനം നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ് കേന്ദ്ര വ്യവസായ പ്രോത്സാഹന മന്ത്രാലയം. ചൈനവിട്ട് പുറത്ത് വരുന്ന വ്യാവസായ കുത്തകകളെ ആകര്‍ഷിക്കുക എന്നത് തന്നെയാണ് ഇതിന്റെ ലക്ഷ്യം. മറ്റേതു ഏഷ്യന്‍ രാജ്യത്തെക്കാളും ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പോളങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ തന്നെ വേരൂന്നുന്നത് തന്നെയാകും വ്യവസായികള്‍ക്കും നേട്ടം. കോര്‍പ്പറേറ്റ് നികുതികള്‍ കുറച്ച്, മോദി സര്‍ക്കാര്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുമ്പോള്‍ ഇന്ത്യയിലേക്ക് ആകൃഷ്ടരായി വിദേശ നിക്ഷേപകര്‍ ഒഴുകിയെത്തുക തന്നെ ചെയ്യും. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍, 2025ല്‍ ഭാരതത്തെ 5 ട്രില്ല്യണ്‍ ഡോളര്‍ ഉത്പാദനമുള്ള സമ്പദ് ഘടനയുള്ള രാജ്യമായി ഉയര്‍ത്തുമെന്ന ലക്ഷ്യം മുന്നോട്ട് വെച്ചിരുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 324 കമ്പനികളാണ് ചൈനയെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഇവയില്‍ വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ഇലക്ട്രോണിക്‌സ് മേഖലയിലെ വമ്പന്മാരും വാഹന നിര്‍മാതാക്കളും ഉള്‍പ്പെടുന്നു. വിദേശ കമ്പനികളുടെ കടന്നുവരവ് വന്‍ തൊഴില്‍ അവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കുക.
















