കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റേയും ഭാര്യ കമലാ വിജയന്റേയും ജപ്പാന്‍-അമേരിക്ക യാത്രയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ.
മരണശേഷം നായനാരെ പാര്‍ട്ടിയും സര്‍ക്കാരും അവഗണിച്ചെന്ന് തുറന്നടിച്ച ടീച്ചര്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും യാത്രയുമായി ബന്ധപ്പെട്ട തിരക്കാണ് ഇതിന് കാരണമെന്നും വ്യക്തമാക്കുന്നു. നായനാരുടെ ജന്മശതാബ്ദി (ഡിസം. ഒമ്പത്) വേണ്ട വിധത്തില്‍ ആഘോഷിക്കാനാകാത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്റെ അസുഖവും കാരണമായി. സമയമില്ലാത്ത കോടിയേരിയേയും മുഖ്യമന്ത്രിയേയും ഒഴിച്ചാല്‍ മറ്റ് നേതാക്കള്‍ക്കും ഇതിന് സമയമില്ലെന്നും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ കാരണം തിരുവനന്തപുരത്തേക്ക് തനിക്ക് വരാന്‍ പോലും തോന്നാറില്ലെന്നും ശാരദ വ്യക്തമാക്കി.
തലസ്ഥാനത്ത് നായനാരുടെ പ്രതിമ പോലുമില്ലെന്നും പുത്തരിക്കണ്ടം മൈതാനത്ത് നായനാര്‍ സ്മാരകം എഴുതിയത് കാണാനില്ലെന്നും ടീച്ചര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട തന്റെ പ്രതിഷേധം മുന്‍ മേയറെ അറിയിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല, ശാരദ വ്യക്തമാക്കി. നായനാര്‍ അക്കാദമിയുടെ പ്രവര്‍ത്തനവും ശരിയല്ല. ഇവിടെയുള്ള നായനാരുടെ പ്രതിമ പോലും സഖാവിനെപ്പോലെ അല്ല. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് എം.വി. ജയരാജനോടും ജില്ലാ സെക്രട്ടറിയോടും പരാതി പറഞ്ഞതായും ശാരദ പറഞ്ഞു.
സഖാവ് യാത്ര എവിടെയെങ്കിലും പോയാലും തന്നെ എവിടേയും കൊണ്ടു പോയിരുന്നില്ല. രണ്ട് തവണ സഖാവ് കാശ്മീരില്‍ പോയിട്ടുണ്ട്. ആദ്യത്തെ തവണ പോയി വന്നപ്പോള്‍, ഒരു സാരിയെങ്കിലും വാങ്ങിക്കൊണ്ട് വരാമായിരുന്നെന്ന് താന്‍ പറഞ്ഞു. പിന്നെ രണ്ടാമത്തെ തവണ പോയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി മുരളീധരന്‍ നായര്‍ അദ്ദേഹത്തിന്റെ ഭാര്യയ്‌ക്ക് സാരി വാങ്ങാന്‍ പോയപ്പോള്‍ എന്നാ ശാരദക്കും ഒരു സാരി വാങ്ങിക്കോന്ന് പറഞ്ഞുവിട്ട് വാങ്ങിപ്പിച്ചു കൊണ്ടു തന്നെന്നും ശാരദ പറഞ്ഞു. അങ്ങനെയുള്ള പശ്ചാത്തലത്തില്‍ നിന്നാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഇന്നത്തെ മാറ്റം. യാത്രക്കായി സ്വന്തം പണം ചെലവാക്കുന്നു. ഹെലിക്കോപ്റ്റര്‍ വാങ്ങിയും ബൂള്ളറ്റ് പ്രൂഫുകള്‍ വാങ്ങാനൊരുങ്ങിയും സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നതും പാര്‍ട്ടി ആഡംബരത്തിലേക്ക് മാറിയെന്നതിന്റെ തെളിവുകളാണ്.
















