കൊച്ചി: ഈ വര്‍ഷം തുടങ്ങി ആദ്യ എട്ടുമാസങ്ങളില്‍ മാത്രം കേരളം കണ്ടത് 1537 ബലാത്സംഗക്കേസുകള്‍. മുന്‍ വര്‍ഷത്തെക്കാളും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചത് അഞ്ചിരട്ടിയാണ്. 2017 വരെ 1,28,000 ബലാത്സംഗകേസുകളാണ് കേരളത്തില്‍ വിചാരണ കാത്തിരിക്കുന്നത്. ബലാത്സംഗക്കേസുകളില്‍ വൈദ്യപരിശോധന നടത്താന്‍ ലാബുള്‍പ്പെടെയുള്ള സംവിധാനങ്ങളില്ലാത്തതാണ് പ്രധാനപ്രശ്‌നം.
ശാസ്ത്രീയ പരിശോധനാഫലം യഥാസമയം കിട്ടാറില്ല. നാലായിരത്തോളം കേസുകള്‍ ഫൊറന്‍സിക് ഫലം കാത്തിരിക്കുന്നു. നിലവില്‍ ഫൊറന്‍സിക് ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. 400 പേര്‍ വേണ്ടിടത്ത് 100ല്‍ താഴെ പേരേ ഇപ്പോഴുള്ളു. കൂടാതെ സ്ത്രീപീഡനക്കേസുകളിലെ കോടതി നടപടി ഇഴയുന്നതിനാല്‍ നീതികിട്ടാത്ത ഇരകളുടെ എണ്ണവും വര്‍ധിച്ചുവരുകയാണ്. മിക്ക കേസുകളിലും ഇരയോ സാക്ഷികളോ പ്രതികളുടെ സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി കേസ് അവസാനിപ്പിക്കുന്നു.
രാജ്യത്ത് ഒരു വര്‍ഷം ശരാശരി 15 ശതമാനം കേസുകളില്‍ മാത്രമേ വിചാരണനടപടികള്‍ പൂര്‍ത്തിയാകുന്നുള്ളു. ഇതില്‍ കേരളത്തില്‍ അഞ്ചു ശതമാനത്തിലും താഴെയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയക്കുന്നത്.
















